യോഗിയെ ബോംബാക്രമണത്തില്‍ വധിക്കണം, പരിഭ്രാന്തി പരത്തി യുവാവിന്റെ ഫോണ്‍; ഒടുവില്‍ പൊലീസിന്റെ പിടിയിൽ
മുംബൈ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ സോഷ്യല്‍ മീഡിയ ഡെസ്കിലേക്ക് വിളിച്ചാണ് യുവാവ് ഭീഷണിപ്പെടുത്തിയത്. ഫോണ്‍ കോള്‍ ട്രേസ് ചെയ്തപ്പോള്‍ മഹാരാഷ്ട്രയില്‍ നിന്നാണ് ഭീഷണിവന്നതെന്ന് മനസിലായി. തുടര്‍ന്ന് മഹാരാഷ്ട്ര ആന്റി ടെററിസം സക്വാഡാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 25കാരനായ കമ്രാന്‍ അമിനാണ് അറസ്റ്റിലായത്. ലക്നൗവിലെ ഗോമതി നഗര്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രത്യേക ടാസ്ക് ഫോഴ്സ അന്വേഷണം ആരംഭിച്ചു.
ബോംബാക്രമണം
മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ബോംബാക്രമണത്തിലൂടെ വധിക്കുമെന്നാണ് യുവാവ് ഭീഷണിപ്പെടുത്തിയത്. സോഷ്യല്‍ മീഡിയ ഡെസ്കില്‍ വിളിച്ച ശേഷം യുവാവ് ഫോണ്‍ സ്വച്ച് ഓഫ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഡംപ് ഡേറ്റ ഉപയോഗിച്ച് ആള കണ്ടെത്തുകയായിരുന്നു. അന്വേണത്തില്‍ ഫോണ്‍ അവസാനമായി ഉപയോഗിച്ച സ്ഥലം ഈസ്റ്റേണ്‍ മുംബൈയിലെ ചുനബട്ടിയാണെന്ന് പൊലീസ് സ്ഥിരീകരിക്കുകയായിരുന്നു.
ശാസ്ത്രീയ പരിശോധന
തുടര്‍ന്ന് അന്വേഷണ സംഘം നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് യുവാവിനെ കണ്ടെത്താനായത്. മുംബൈയിലെ മഹാദ കോളനിയില്‍ നിന്നാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലില്‍ യുവാവ് കുറ്റസമ്മതം നടത്തിയെന്നാണ് വിവരം. കോടതിയില്‍ ഹാജരാക്കിയതിന് ശേഷം പ്രതിയെ ഉത്തര്‍പ്രദേശ് പൊലീസിന് കൈമാറുമെന്ന് എടിഎസ് ഉദ്യോഗസ്ഥന് പറഞ്ഞു.
മയക്കുമരുന്നിന് അടിമ
അതേസമയം, അറസ്റ്റിലായ യുവാവ് മയക്കുമരുന്നിന് അടിമയാണെന്ന് പൊലീസ് അറിയിച്ചു. ദക്ഷിണ മുംബൈയിലെ നാല് ബസാര്‍ സ്വദേശിയായ കമ്രാന്‍ ജോലിയടെ ഭാഗമായാണ് ചുനഭട്ടിയില്‍ എത്തിയത്. ഇവിടെ നിന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വധിക്കുമെന്ന് ഭീഷണി മുഴക്കിയത്. രണ്ട് മസങ്ങള്‍ക്ക് മുമ്പാണ് ടാക്സി ഡ്രൈവറായ കമ്രാന്റെ പിതാവ് മരണപ്പെട്ടത്. ഇയാളുടെ വീട്ടില്‍ അമ്മയും ഒരു സഹോദരനും സഹോദരിയും ഉണ്ട്.
ഭീഷണി നേരത്തെയും
മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ഈ മാസം അദ്യവും വധഭീഷണി വന്നിരുന്നു. ബീഹാര്‍ പൊലീസ് കോണ്‍സ്റ്റബിളാണ് ഭീഷണിയുമായി അന്ന് രംഗത്തെത്തിയത്. തുടര്‍ന്ന് ഇയാളെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. യോഗി ആദിത്യനാഥിനെ വെടിവച്ചു കൊല്ലാന്‍ ഇയാള്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആഹ്വാനം ചെയ്യുകയായിരുന്നു. തന്‍വീര്‍ ഖാന് എന്ന് കോണ്‍സ്റ്റബിളാണ് അറസ്റ്റിലായിരിക്കുന്നത്. ഏപ്രില്‍ 24 ന് യോഗി ആദിത്യനാഥിനെ കൊല്ലണമെന്ന് ആഹ്വാനം ചെയ്ത് കൊണ്ടുള്ള ഇദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായതോടെയാണ് അറസ്റ്റ്.
ഫേസ്ബുക്ക് പോസ്റ്റില്‍
ദില്ദാര് നഗര്‍ കംസരോബാര് എന്നിവിടങ്ങളില്‍ ബാങ്ക് വിളിക്കാന്‍ പോലും കഴിയുന്നില്ല. യോഗി ആദ്യത്യനാഥിനെ വെടിവെച്ചുകൊല്ലണം എന്നായിരുന്നു തന്‍വീര്‍ ഖാന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇത് സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ തന്‍വീര്‍ പോസ്റ്റ് പിന്‍വലിച്ചിരുന്നു. എന്നാല്‍ ഇതിന്റെ സ്ക്രീന്‍ ഷോട്ടുകള്‍ പ്രചരിച്ചു. നിരവധി ട്വിറ്റര്‍ ഉപയോക്താക്കള്‍ സംസ്ഥാന പൊലീസിനെ ടാഗ് ചെയ്ത് കൊണ്ട് സംഭവം ട്വീറ്റ് ചെയ്തിരുന്നു.