'അപമര്യാദയോടെ പെരുമാറ്റം, മുഖത്തേക്ക് സിഗററ്റിന്റെ പുക'... ചെയ്തവരെ കുടുക്കി സുകന്യ; ദ ബോൾഡ് ഗേൾ!
Recommended Video
''ഫുട്ബോൾ കളി കഴിഞ്ഞ് വീട്ടിലേക്ക് വരിക ആയിരുന്നു. നല്ല മഴയും. വീടിന് അടുത്ത് എത്തിയപ്പോൾ കുറച്ച് ചെക്കന്മാർ അപമര്യാദയായി പെരുമാറി. അപ്പൊൾ തന്നെ പോലീസിൽ വിവരം അറിയിച്ചു. ഒരു പതിനഞ്ച് മിനിറ്റ് കഴിഞ്ഞ് പോലീസ് അവിടെ എത്തി. അപ്പോഴും അവർ അവിടെ തന്നെ ഉണ്ടായിരുന്നു. പോലീസിനെ കണ്ടതും അവന്മാർ പലവഴിക്കായി ഓടി. പോലീസിന്റെ സമയോചിതമായ ഇടപെടൽമൂലം അതിൽ ഒരാളെ പിടികൂടി.
ഇപ്പൊൾ കോറമംഗല പോലീസ് സ്റ്റേഷനിൽ ഉണ്ട് ഞങ്ങൾ. പിടികൂടിയ ആളുടെ കൂട്ടുകാർ വരാൻ ആയി കാത്തിരിക്കുന്നു. എന്തായാലും ശക്തമായി തന്നെ നേരിടാൻ ആണ് തീരുമാനം. ഇത്ര പബ്ലിക് ആയ ഒരു സ്ഥലത്ത് പോലും ഇത്തരം ആളുകളെ നേരിടേണ്ടി വരുന്നെങ്കിൽ, ഇന്ന് ഞാൻ ഇത് വെറുതേ വിട്ടാൽ. നാളെ എന്നെപ്പോലെ മറ്റൊരു പെൺകുട്ടി ആകും ഇവരുടെ ഇരയാകുക. അങ്ങനെ സംഭവിച്ചാൽ അതിന് ഉത്തരവാദി ഞാൻ ആകും. എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു. നന്ദി''
ആക്ടിവിസ്റ്റും കോളമിസ്റ്റുമായ സുകന്യ കൃഷ്ണ ഇന്നലെ രാത്രി ഫേസ്ബുക്കിൽ എഴുതിയിട്ട പോസ്റ്റാണിത്. മെട്രോ നഗരമായ ബാംഗ്ലൂരിലെ കോറമംഗല എന്ന തിരക്കേറിയ സ്ഥലത്ത് വെച്ച് തനിക്ക് നേരിട്ട മോശം അനുഭവമാണ് സുകന്യ ഈ പോസ്റ്റിലൂടെ പറയുന്നത്. സംഭവിച്ചത് സംഭവിച്ചു എന്ന് കരുതി മിണ്ടാതെ ഇരിക്കാനൊന്നും സുകന്യ തയ്യാറായില്ല. പകരം, ഇത്തരം ഒരനുഭവം ആര്‍ക്കും ഉണ്ടാകരുത് എന്ന ഉറച്ച നിലപാടോടെ പോലീസിനെ വിളിച്ചുവരുത്തി. കേസ് എടുപ്പിച്ചു. - സുകന്യ വൺഇന്ത്യയോട് സംസാരിക്കുന്നു.
കമന്റടി, അസഭ്യം പറച്ചിൽ
ബാംഗ്ലൂർ കോറമംഗലയ്ക്ക് സമീപത്ത് വെച്ചായിരുന്നു സംഭവം. ഇന്നലെ ഫുട്ബോൾ കളിക്കാൻ പോയിട്ട് തിരിച്ചുവരുന്ന വഴിയായിരുന്നു. രാത്രി എട്ട് അമ്പതായിട്ടുണ്ടാകും. നല്ല മഴയുണ്ടായിരുന്നു. വീടിന് അടുത്തായി ഒരു ചായക്കടയുണ്ട്. വലിയ ആളനക്കമൊന്നുമില്ലാത്ത ഒരു ഏരിയയാണ്. എന്നാൽ മെയിൻ റോഡിനോട് ചേർന്നാണ് താനും. അവിടെ ചായക്കടയുടെ അരികിലായി ഇവര് നിരന്നിരിക്കുകയാണ്.
നമ്മള് ദൂരേന്ന് നടന്നുവരുന്നത് ഇവർക്ക് കാണാം. അടുത്തുവരുമ്പോൾ ഇവര് കമന്റടിച്ചോണ്ടിരിക്കുകയാണ്. ഞാൻ ഹെഡ് സെറ്റ് വെച്ച് പാട്ട് കേട്ടുകൊണ്ടാണ് വന്നത്. അപ്പോഴാണ് ഇവർ മോശമായി സംസാരിച്ചതും വൃത്തികേട് പറഞ്ഞതും. ഞാൻ ഇവരുടെ അടുത്തേക്ക് പോയി ചോദിച്ചു എന്താ നിങ്ങളുടെ പ്രശ്നം എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന്. ഇല്ല ഒന്നുമില്ല സോറി എന്ന് പറഞ്ഞു.
പോലീസിൽ വിവരം അറിയിച്ചു
തിരിച്ചുവന്ന് ചായക്കടയിൽ കയറി. ഫുട്ബോള്‍ കഴിഞ്ഞ് വരുമ്പോൾ ചായയോ ജ്യൂസോ ഒക്കെ കുടിക്കുന്ന പതിവുണ്ട്. ഈ കടയുടെ അരികിലാണ് ഇവർ ഉണ്ടായിരുന്നത്. ഉടനേ ഇവർ എഴുന്നേറ്റ് അടുത്തേക്ക് വന്നു. ഈ കൂട്ടത്തിലൊരാള്‍ തൊട്ടടുത്ത് വന്ന് നിന്ന് സിഗരറ്റ് വലിച്ച് എന്റെ മുഖത്തേക്ക് പുക ഊതിവിട്ടു.
ഇതിനിടയിൽ ഞാൻ 100 ഡയൽ ചെയ്ത് പോലീസിൽ വിവരം അറിയിച്ചിരുന്നു. ഞാൻ ഹെഡ് സെറ്റ് വെച്ചിരുന്നത് കൊണ്ട് ഇക്കാര്യം ഇവർ ശ്രദ്ധിച്ചുകാണില്ല. എന്തായാലും പത്ത് പതിനഞ്ച് മിനുട്ടോളം പോലീസിനെ കണ്ടില്ല. അവിടെ നിൽക്കുന്നത് സേഫല്ല എന്നത് കൊണ്ട് ഫ്ളാറ്റിലേക്ക് കയറി. അപ്പോഴേക്കും പോലീസും വന്നു. ഇക്കാര്യങ്ങളെല്ലാം പറഞ്ഞ് പോലീസ് വരുന്ന കാര്യങ്ങളും കൂടി കാണിച്ച് അപ്പോൾ തന്നെ ഒരു ഫേസ്ബുക്ക് ലൈവും ഇട്ടിരുന്നു. ഇവര് കടയ്ക്കരികില്‍ നില്‍ക്കുന്നതും മറ്റും ലൈവിലുണ്ടായിരുന്നു.
ചെറുപ്പക്കാരാണ്, വിദ്യാർഥികളാണ്
പോലീസ് വന്നതും ഞാൻ താഴേക്ക് ഇറങ്ങി. കാര്യങ്ങളെല്ലാം പറഞ്ഞു. ഇവരെ കാണിച്ചുകൊടുക്കുകയും ചെയ്തു. ഇതിനിടയിൽ ഇവർ ബൈക്കെടുത്ത് രക്ഷപ്പെട്ടു. ഇപ്പോള്‍ തന്നെ പരാതി തരുന്നോ നാളെ തരുന്നോ എന്ന് പോലീസ് ഉദ്യോഗസ്ഥർ ചോദിച്ചു. ഇപ്പോള്‍ തന്നെ പരാതി തരാം കുഴപ്പമില്ല എന്ന് ഞാന്‍ മറുപടി പറഞ്ഞു. തൊട്ടടുത്തൊരു ബാറുണ്ട് ഇവർ ഒരുപക്ഷേ അവിടെക്കാണും അവിടെ പോയി നോക്കാം എന്ന് പോലീസ് പറഞ്ഞു. പറഞ്ഞത് പോലെ തന്നെ ഇവരിൽ രണ്ടുപേർ ബാറിന് മുന്നിൽ പതുങ്ങി നില്‍പ്പുണ്ടായിരുന്നു.
ഒരുത്തൻ പോലീസിനെ കണ്ടതും ഓടിരക്ഷപ്പെട്ടു. ഒരാളെ പോലീസിന് പിടികിട്ടി. മൊത്തം അഞ്ചാറ് പേരുണ്ടായിരുന്നു. രണ്ട് പേരെ മാത്രമേ അവിടെ കണ്ടുള്ളൂ. ഇയാളെ ജീപ്പിന് പിന്നിലിരുത്തി കോറമംഗല സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ജീപ്പിൽ വെച്ച് ഇയാൾ എന്നോട് പെങ്ങളെ മാപ്പാക്കണം, കോളജിൽ പഠിക്കുന്ന ആളാണ് എന്നൊക്കെ പറഞ്ഞു. പെങ്ങളേ എന്നല്ലല്ലോ നീ കുറച്ച് മുൻപ് എന്നെ വിളിച്ചത് എന്ന് ഞാൻ തിരിച്ചു ചോദിച്ചു.
പോലീസുകാരുടെ മക്കളാണ്
സ്റ്റേഷനിലെത്തിയ ഉടനെ ഇയാളുടെ സഹോദരൻ വന്നു. അപ്പോഴാണ് അറിയുന്നത് ഇവരെല്ലാം പോലീസ് ഉദ്യോഗസ്ഥരുടെ മക്കളാണ്. എല്ലാവരും നന്നായി മദ്യപിച്ചിട്ടുണ്ടായിരുന്നു. മദ്യപിച്ച് റോഡിലിരുന്നിട്ടാണ് ഇത്. അതും അത്രയും ക്രൗഡഡായ സ്ഥലത്ത്. ഇഷ്ടം പോലെ മലയാളികളുണ്ടായിരുന്നു അവിടെ. കടക്കാരുണ്ടായിരുന്നു. എല്ലാവരും കാഴ്ച്ചക്കാരെ പോലെ നോക്കിനിന്നു. ഒരാളും പ്രതികരിച്ചില്ല.
കേസിലോ മറ്റോ പെട്ടാൽ അച്ഛന്മാര് രക്ഷപ്പെടുത്തും എന്ന അഹങ്കാരം കൊണ്ടാണ് ഇവരൊക്കെ ഇങ്ങനെ ചെയ്യുന്നത്. ഇവരെല്ലാവരും പോലീസ് ക്വാർട്ടേഴ്സിൽ താമസിക്കുന്ന ആളുകളാണ്. ഇപ്പോൾ ഇതിനോട് പ്രതികരിക്കാതെ വിട്ടാൽ നാളെ ഇത്തരം കാര്യങ്ങൾ ചെയ്യാനുള്ള പ്രചോദനം കൊടുക്കുന്നത് പോലെ ആകും.
എന്തുവന്നാലും കേസെടുക്കണം
നാളെ എന്‍റെ സ്ഥാനത്ത് മറ്റാർക്കെങ്കിലും നേരെ ഇങ്ങനെ ഉണ്ടായിക്കൂടായ്കയില്ല. റേപ്പോ കൊലപാതകം വരെ നടന്നു എന്ന് വരാം. അങ്ങനെ വല്ലതും സംഭവിച്ചാൽ കുറ്റം ചെയ്യുന്നത് ഇവരാണെങ്കിലും അതിന്റെ ഉത്തരവാദി താനായിരിക്കും എന്നൊരു തോന്നൽ. അതുകൊണ്ട് തന്നെ ഞാൻ പോലീസിനോട് പറഞ്ഞു ഇവര് വിദ്യാർഥികളാണെങ്കിലും ആ പരിഗണനയൊന്നും ഞാൻ കൊടുക്കുന്നില്ല. ദില്ലി കേസ് ഓർമയില്ലേ, കൂട്ടത്തില്‍ മൈനറായ ആളാണ് ഏറ്റവും ക്രൂരമായി ആ കുട്ടിയെ ആക്രമിച്ചത്.
എന്ത് വന്നാലും കേസെടുക്കണം എന്ന് ഞാൻ ആവശ്യപ്പെട്ടു. എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഐപിസി 341 എ, 354 എ(1), 34 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പിടിയിലായ ആളുടെ പേര് മനോഹർ എന്നാണ് പറഞ്ഞത്. ഗണേഷ് എന്നൊരാളുടെ പേര് കൂടി പറഞ്ഞു. എല്ലാവരും വലിയ ആളുകളുടെ മക്കളാണ്. കേസ് എടുക്കാതെ ഞാൻ പോകില്ല എന്ന് വാശി പിടിച്ചത് കൊണ്ടാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. അഭിഭാഷകരുമായി സംസാരിച്ചിട്ടുണ്ട്. എന്ത് വന്നാലും കേസുമായി മുന്നോട്ട് പോകാനാണ് തീരുമാനം.
സുകന്യയുടെ ഫേസ്ബുക്ക് പോസ്റ്റ്
പോലീസ് സ്റ്റേഷനില്‍ നിന്നും തിരിച്ചെത്തിയ ഉടനെ കാര്യങ്ങളെല്ലാം വിശദമാക്കി സുകന്യ കൃഷ്ണൻ ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. പോലീസിൽ പരാതിപ്പെട്ടതിനെ അഭിനന്ദിച്ചും പിന്തുണ അറിയിച്ചും നിരവധി പേർ സുകന്യ കൃഷ്ണനൊപ്പമുണ്ട്. സംഭവസ്ഥലത്ത് നിന്നും സുകന്യ കൃഷ്ണൻ ഫേസ്ബുക്കിൽ ലൈവും വന്നിരുന്നു. ആ വീഡിയോ ഇതാണ്.