അമിത് ഷായുടെ റാലിയിൽ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം, യുവാവിനെ വളഞ്ഞിട്ട് തല്ലി ബിജെപി പ്രവർത്തകർ!
ദില്ലി: അമിത് ഷായുടെ റാലിയില്‍ പൗരത്വ ഭേദഗതി നിയമത്തിന് എതിരെ മുദ്രാവാക്യം വിളിച്ച യുവാവിനെ ക്രൂരമായി തല്ലിച്ചതച്ച് ബിജെപി പ്രവര്‍ത്തകര്‍. ദില്ലിയിലെ ബാബര്‍പുരില്‍ ബിജെപി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിയിലാണ് സംഭവം. അമിത് ഷാ പ്രസംഗിച്ച് കൊണ്ടിരിക്കുമ്പോള്‍ ഒരു ചെറിയ സംഘം യുവാക്കള്‍ പൗരത്വ ഭേദഗതി നിയമത്തിന് എതിരെ മുദ്രാവാക്യം വിളിക്കുകയായിരുന്നു. നാല് പേരാണ് സംഘത്തിലുണ്ടായിരുന്നത്.
ഇവരില്‍ ഒരാളെ ബിജെപി പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നു. ക്രൂരമായ മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ആള്‍ക്കൂട്ടം ചുറ്റും കൂടി നിന്ന് കസേരകള്‍ ഉപയോഗിച്ചാണ് യുവാവിനെ തല്ലിച്ചതച്ചത്.
ഇതോടെ റാലിയിൽ പ്രസംഗിക്കുകയായിരുന്ന അമിത് ഷാ പ്രവര്‍ത്തകരോട് യുവാവിനെ ആക്രമിക്കരുതെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ബിജെപി പ്രവര്‍ത്തകര്‍ മര്‍ദ്ദനം തുടര്‍ന്നു. പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥരോട് യുവാവിനെ സുരക്ഷിതമായി പുറത്തേക്ക് മാറ്റാന്‍ അമിത് ഷാ നിര്‍ദേശിച്ചു. തുടര്‍ന്ന് അമിത് ഷാ ഭാരത് മാതാ കീ ജയ് എന്ന് മുദ്രാവാക്യം മുഴക്കുകയും ബിജെപി പ്രവര്‍ത്തകര്‍ അതേറ്റുവിളിക്കുകയും ചെയ്തു.
ദില്ലിയിലെ തിരഞ്ഞെടുപ്പ് റാലിയില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിച്ചതിന് എതിരെ വിമര്‍ശനം ഉയരുന്നുണ്ട്. രാജ്യത്തിന്റെ ശത്രുക്കളെ കൊലപ്പെടുത്തുക, നിങ്ങള്‍ക്ക് ഞങ്ങള്‍ ആസാദി( സ്വാതന്ത്ര്യം) തരാം എന്നതടക്കമുളള മുദ്രാവാക്യങ്ങളാണ് ബിജെപി റാലിയില്‍ മുഴങ്ങിയത്. അതേസമയം ഇത്തരം മുദ്രാവാക്യങ്ങളെ അംഗീകരിക്കുന്നില്ലെന്നാണ് ബിജെപി നേതൃത്വം വ്യക്തമാക്കുന്നത്. ഗോണ്ട മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായ അജയ് മഹാവത്തിന്റെ പ്രചാരണത്തിനായി അമിത് ഷായും ദില്ലി ബിജെപി അധ്യക്ഷന്‍ മനോജ് തിവാരിയും അടക്കമുളളവര്‍ പങ്കെടുത്ത റോഡ് ഷോയിലാണ് വിവാദ മുദ്രാവാക്യങ്ങള്‍ വിളിച്ചത്.
This happened in Amit Shah's rally, a youth was thrashed for raising anti CAA slogans, but Amit Shah wanted to continue what he was saying. And like Deepak Chaurasia none from Godi Media raised their voice. https://t.co/PoYr3zUSyW pic.twitter.com/V2FA9xjc8E
— Asim Khan (@asim13june) January 26, 2020