ഉത്തരാഖണ്ഡിൽ ദളിതനോട് ക്രൂരത; വിവാഹത്തിന് ഉയര്‍ന്ന ജാതിക്കാര്‍ക്കൊപ്പം ഭക്ഷണം കഴിച്ചു, തല്ലിക്കൊന്നു
ഉത്തരാഖണ്ഡ്: വിവാഹത്തിന് ഉയര്‍ന്ന ജാതിക്കാര്‍ക്കൊപ്പം ഭക്ഷണം കഴിച്ച ദലിത് വിഭാഗത്തില്‍ പെട്ട യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. വിവാഹ വിരുന്നില്‍ ജാതിയില്‍ ഉയര്‍ന്ന വിഭാഗക്കാര്‍ക്കൊപ്പം ഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന യുവാവ് മര്‍ദ്ദനമേറ്റ് മരിച്ചു. ഉത്തരാഖണ്ഡിലെ തെഹ്രി ജില്ലയിലെ ജിതേന്ദ്ര എന്ന 23കാരനാണ് കൊല്ലപ്പെട്ടത്. തങ്ങള്‍ക്കൊപ്പം ദളിത് വിഭാഗക്കാരന്‍ ഭക്ഷണം കഴിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഇവര്‍ ജിതേന്ദ്രയെ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു.
ഏപ്രില്‍ 26ന് നടന്ന വിവാഹ വിരുന്നിനിടെയാണ് സംഭവം ഉണ്ടായത്. അത്യാസന്ന നിലയിലായ ജിതേന്ദ്രയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തീവ്ര പരിചരണ വിഭാഗത്തില്‍ ഒമ്പത് ദിവസം കഴിഞ്ഞ ശേഷം മരിക്കുകയായിരുന്നു എന്ന് ഡിഎസ്പി ഉത്തം സിങ് പറഞ്ഞു. തെഹ്രി ജില്ലയിലെ ശ്രിക്കോട്ട് ഗ്രാമത്തിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ജിതേന്ദ്രയെ ഡെറാഡൂണിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ജിതേന്ദ്രയുടെ സഹോദരിയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. ഗജേന്ദ്ര സിങ്, സോബന്‍ സിങ്,കുശാല്‍ സിങ്,ഗബ്ബര്‍ സിങ്,ഗംഭീര്‍ സിങ്ഹു,ക്കും സിങ് എന്നിവര്‍ക്ക് എതിരെ ആണ് കേസെടുത്തിരിക്കുന്നത്. എസ് സി എസ്ടി വിഭാഗങ്ങള്‍ക്കു നേരെയുള്ള അതിക്രമം തടയുന്ന നിയമത്തിന്റെ പരിധിയിലാണ് കേസ് എന്നും പോലീസ് പറഞ്ഞു.