രാഹുൽ ഗാന്ധിക്ക് മനം മാറ്റം; അനുനയ ശ്രമത്തിനായി വൻ പട എത്തുന്നു, എംപിമാരുടെ യോഗം വിളിച്ച് സോണിയ
ദില്ലി: രാഹുൽ ഗാന്ധിയുടെ രാജി പ്രഖ്യാപനം വൻ പ്രതിസന്ധിയാണ് കോൺഗ്രസിലുണ്ടാക്കിയിരിക്കുന്നത്. മുതിർന്ന നേതാക്കളടക്കം അനുനയ ശ്രമങ്ങളുമായി രാഹുലിനെ കാണാൻ എത്തിയെങ്കിലും ഫലം കണ്ടില്ല. രാഹുൽ ഗാന്ധി രാജി ആവശ്യത്തിൽ ഉറച്ച് നിൽക്കുമ്പോഴും അധ്യക്ഷ സ്ഥാനത്തേയ്ക്ക് രാഹുലിന് പകരക്കാരനെ കണ്ടെത്താനായിട്ടില്ലെന്നാണ് കോൺഗ്രസ് നേതാക്കൾ ഒന്നടങ്കം വ്യക്തമാക്കുന്നത്.
രാജി തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ആവർത്തിക്കുമ്പോഴും കഴിഞ്ഞ ദിവസങ്ങളിൽ പാർട്ടി ചുമതലകളിൽ രാഹുൽ ഗാന്ധി ഇടപെട്ട് തുടങ്ങിയത് കോൺഗ്രസ് നേതൃത്വം പ്രതീക്ഷയോടെയാണ് കാണുന്നത്. ഈ സാഹചര്യത്തിൽ രാഹുൽ ഗാന്ധിക്ക് മേൽ സമ്മർദ്ദം ശക്തമാക്കാൻ കോൺഗ്രസിലെ യുവനിരയും രാഹുൽ ഗാന്ധിയുമായ കൂടിക്കാഴ്ച നടത്തുകയാണ്.

തോൽവിക്ക് കാരണം
രാജ്യത്തെ 543 ലോക്സഭാ സീറ്റുകളിൽ കോൺഗ്രസിന് ഇക്കുറി നേടാനായത് വെറും 52 സീറ്റുകൾ മാത്രം . സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളുമായി 18 ഇടത്ത് അക്കൗണ്ട് തുറക്കാൻ പോലും കോൺഗ്രസിനായില്ല. രാഹുൽ ഗാന്ധി മുന്നിൽ നിന്ന് നയിച്ച ആദ്യ പൊതു തിരഞ്ഞെടുപ്പായിരുന്നു കഴിഞ്ഞത്. പാർട്ടിക്കേറ്റ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നൊഴിയുകയാണെന്ന് രാഹുൽ ഗാന്ധി പ്രഖ്യാപിക്കുകയായിരുന്നു. അമേഠിയിലെ കനത്ത പരാജയവും രാഹുലിൻറെ ഉറച്ച് തീരുമാനത്തിന് ഒരു കാരണമായി.

വിട്ടു നിൽക്കുന്നു
രാജി പ്രഖ്യാപിച്ചതിന് പിന്നാലെ സംഘടനാ പ്രവർത്തനങ്ങളിൽ നിന്നും പൂർണമായി വിട്ടു നിൽക്കുന്ന നിലപാടാണ് രാഹുൽ ഗാന്ധി സ്വീകരിച്ചത്. ചരിത്രത്തിൽ ആദ്യമായി എഐസിസി പുറത്തിറക്കിയ കത്തിൽ കോൺഗ്രസ് അധ്യക്ഷന്റെ ഒപ്പില്ലാതിരുന്നത് രാഹുലിൻറെ തീരുമാനം എത്രത്തോളം ഉറച്ചതാണെന്ന് വ്യക്തമാക്കി. മുതിർന്ന നേതാക്കൾ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചെങ്കിലും രാഹുൽ തയാറായില്ല. ഇടയ്ക്ക് ട്വിറ്ററിലൂടെ നടത്തിയ ചില പരാമർശങ്ങൾ ഒഴിച്ചാൽ ബിജെപിയുടെ വിജയത്തെക്കുറിച്ചും രാഹുൽ മൗനം പാലിക്കുകയായിരുന്നു.

വയനാട്എംപി
അമേഠിയിൽ സ്മൃതി ഇറാനിയോട് പരാജയപ്പെട്ടെങ്കിലും നാലര ലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വയനാട് മണ്ഡലത്തിൽ നിന്നും രാഹുൽ ഗാന്ധി വിജയിച്ചത്. വയനാട്ടിലെ ജനങ്ങളോട് നന്ദി പറയാനായി രാഹുൽ ഗാന്ധി എത്തിയിരുന്നു. എംപി എന്ന നിലയിൽ കർഷക ആത്മഹത്യയിലടക്കം ചില ഇടപെടലുകളും രാഹുൽ ഗാന്ധി നടത്തി. വയനാടിന്റെ വികസനം ചർച്ച ചെയ്യാനായി കേരളാ നേതാക്കളെ ദില്ലിക്ക് വിളിപ്പിച്ചിരിക്കുകയാണ് രാഹുൽ ഗാന്ധി ഇപ്പോൾ.

വീണ്ടും സജീവമാകുന്നു
തീരുമാനത്തിൽ മാറ്റമില്ലെന്ന ആവർത്തിക്കുന്നതിനിടെയാണ് രാഹുൽ ഗാന്ധി സംഘടനാ കാര്യങ്ങളിൽ വീണ്ടും ഇടപെട്ട് തുടങ്ങിയത്. സംസ്ഥാന നേതൃയോഗങ്ങളും നിർവാഹക സമിതിയും വിളിച്ചു ചേർക്കാനുള്ള തീരുമാനം കോൺഗ്രസിന് പ്രതീക്ഷ നൽകുന്നതാണ്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരികുന്ന മഹാരാഷ്ട്രയിൽ മുതിർന്ന നേതാക്കളുടെ യോഗം വിളിച്ചിരിക്കുകയാണ് രാഹുൽ. തുടർന്ന് ഹരിയാനയിലെയും ദില്ലിയിലേയും നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.

രാഹുൽ ഗാന്ധിയെ കാണും
രാഹുൽ ഗാന്ധി തീരുമാനത്തിൽ ഉറച്ച് നിൽക്കുകയും അതേസമയം സംഘടനാ കാര്യങ്ങളിൽ ഇടപെട്ട് തുടങ്ങിയ പശ്ചാത്തലത്തിലാണ് രാഹുൽ ഗാന്ധിയെ കാണാൻ യൂത്ത് കോൺഗ്രസ് സംഘം എത്തുന്നത്. യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ കേശവ് ചന്ദ് യാദവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുക. രാജ്യത്തിന്റെ വിവിധ ഭാഗത്ത് നിന്നുള്ള പ്രവർത്തകർ ദില്ലിയിൽ എത്തുന്നുണ്ട്. തുഗ്ലക് ലെയിനിലെ രാഹുൽ ഗാന്ധിയുടെ വസതിയിലാണ് കൂടിക്കാഴ്ച. പാർട്ടി സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ഘട്ടത്തിൽ കോൺഗ്രസിനെ നയിക്കാൻ രാഹുൽ ഗാന്ധി തന്നെ വേണമെന്ന് യൂത്ത് കോൺഗ്രസ് വ്യക്തമാക്കി. അതേ സമയം മുത്തലാഖ് ബില്ലിൽ സ്വീകരിക്കേണ്ട നിലപാട് അടക്കം ചർച്ച ചെയ്യാൻ സോണിയാ ഗാന്ധി എംപിമാരുടെ യോഗം വിളിച്ചിട്ടുണ്ട്.


Click it and Unblock the Notifications