വ്യോമസേന വിമാനം കടത്തിക്കൊണ്ട് പോയത് അന്യഗ്രഹ ജീവികൾ, വിചിത്ര കണ്ടുപിടുത്തവുമായി ചാനൽ
ദില്ലി: 13 പേരുമായി ഇന്ത്യന്‍ വ്യോമസേനയുടെ വിമാനം കാണാതെയായിട്ട് ഒരാഴ്ചയാകുന്നു. വ്യോമസേനയുടെ ഏഴ് ഓഫീസര്‍മാരും ആറ് സൈനികരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ആന്റോനോവ് എഎന്‍ 32 എന്ന വിമാനത്തിനെ കണ്ടെത്താനുളള അന്വേഷണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.
എന്നാല്‍ കാണാതായി 7 ദിവസമായിട്ടും വിമാനത്തെ കുറിച്ച് ഒരു സൂചന പോലും ഇതുവരെയും ലഭിച്ചിട്ടില്ല. വിമാനത്തെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് വ്യോമസേന പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെ സീ ഹിന്ദുസ്ഥാന്‍ എന്ന ചാനല്‍ നടത്തിയ കണ്ടുപിടിത്തം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്.
വായുവിൽ മറഞ്ഞ വിമാനം
ചൈനാ അതിര്‍ത്തിക്ക് സമീപത്ത് അരുണാചല്‍ പ്രദേശില്‍ വെച്ചാണ് വ്യോമസേനയുടെ എഎന്‍ 32 എന്ന വിമാനം അപ്രത്യക്ഷമായത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം. വിമാനത്തിനും അതിനുളളിലെ യാത്രക്കാര്‍ക്കും എന്ത് സംഭവിച്ചുവെന്നോ വവിമാനം എവിടെയെങ്കിലും തകര്‍ന്ന് വീണതാണോ എന്നുമുളള ഒരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല.
ചാനലിന്റെ വിചിത്ര കണ്ടെത്തല്‍
വ്യോമസേനയുടെ നേതൃത്വത്തില്‍ വ്യാപകമായ തിരച്ചിലാണ് നടക്കുന്നത്. ഐഎസ്ആര്‍ഒ ഉപഗ്രഹങ്ങളും നാവിക സേനയുടെ ചാരവിമാനവും ദൗത്യത്തില്‍ പങ്കെടുക്കുന്നുണ്ട്. എന്നാല്‍ ഇതുവരെ ഒരു സൂചന പോലും വിമാനത്തിന് എന്ത് സംഭവിച്ചു എന്നതിനെ കുറിച്ച് വ്യോമസേനയ്ക്ക് ലഭിച്ചിട്ടില്ല. അതിനിടെയാണ് ദേശീയ ചാനലിന്റെ വിചിത്ര കണ്ടെത്തല്‍.
പിന്നില്‍ അന്യഗ്രഹ ജീവികളാണോ
സീ മീഡിയ ഗ്രൂപ്പിന്റെ ചാനലായ സീ ഹിന്ദുസ്ഥാനില്‍ കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ച വിമാനം അപ്രത്യക്ഷമായതിനെ കുറിച്ചായിരുന്നു. ചൈന അതിര്‍ത്തിയില്‍ നിന്നും വ്യോമ സേനയുടെ വിമാനം കാണാതായതിന് പിന്നില്‍ അന്യഗ്രഹ ജീവികളാകാൻ സാധ്യതയുണ്ട് എന്നാണ് ചാനലിന്റെ കണ്ടെത്തല്‍. ചാനല്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുകയാണ്.
മണ്ടൻ തിയറികൾ
രൂക്ഷമായ വിമര്‍ശനമാണ് ചാനലിന്റെ ഈ വിചിത്ര കണ്ടെത്തലിന് എതിരെ ഉയരുന്നത്. സൈനികരടക്കം അടങ്ങിയ വ്യോമ സേനയുടെ വിമാനത്തിന് എന്ത് സംഭവിച്ചു എന്നുളള ആശങ്കകള്‍ രാജ്യത്ത് നിലനില്ക്കുമ്പോള് ഇത്തരം മണ്ടന്‍ തിയറികള്‍ അവതരിപ്പിച്ച് റേറ്റിംഗ് ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ് എന്നാണ് ചാനലിന് എതിരെ ഉയരുന്ന പ്രധാന വിമര്‍ശനം.
|
നിങ്ങളുടെ ബുദ്ധിയാണ് കൊണ്ട് പോയത്
അന്യഗ്രഹ ജീവികള്‍ കൊണ്ടുപോയത് വിമാനമല്ല സീ ന്യൂസുകാരുടെ ബുദ്ധിയാണ് എന്നാണ് ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവായ ഷെഹ്ല റാഷിദ് ട്വീറ്റ് ചെയ്തിരിക്കുന്നത്. 2000 രൂപ നോട്ടില്‍ ചിപ്പ് ഘടിപ്പിച്ചത് പോലെ അന്യഗ്രഹ ജീവികള്‍ വിമാനത്തെ കൊണ്ട് പോയിരിക്കുന്നു. സീ ഉണ്ടെങ്കില്‍ എന്തും സാധ്യം എന്നാണ് അയേഷ രാംജോ പരിഹസിക്കുന്നത്.
നോട്ടില്‍ ചിപ്പുണ്ട്
2000 രൂപയുടെ നോട്ടില്‍ ചിപ്പുണ്ട് എന്ന് പ്രഖ്യാപനം നടത്തി നേരത്തെ വന്‍ ട്രോളുകള്‍ക്ക് ഇരയായിട്ടുണ്ട് സീ മീഡിയ ഗ്രൂപ്പിന്റെ സീ ന്യൂസ്. നവംബര്‍ 8ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് നിരോധനം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സീ ന്യൂസ് ചാനല്‍ എഡിറ്റര്‍ 2000 നോട്ടിലെ ചിപ്പിന്റെ കാര്യം തന്റെ ഷോയില്‍ പ്രഖ്യാപിച്ചത്.
രണ്ടാമത്തെ മണ്ടത്തരം
120 മീറ്റര്‍ അടിയില്‍ വരെ കുഴിച്ചിട്ടിരിക്കുന്ന പണം കണ്ടെത്താന്‍ നോട്ടിലെ ജിപിഎസ് സൗകര്യമുളള നാനോ ചിപ്പ് കൊണ്ട് സാധിക്കും എന്നായിരുന്നു ചാനല്‍ എഡിറ്ററായ സുധീര്‍ ചൗധരി പ്രഖ്യാപിച്ചത്. ഇതിന്റെ പേരില്‍ ചാനല്‍ സോഷ്യല്‍ മീഡിയയില്‍ പരിഹസിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ വിമാനം തട്ടിയെടുത്ത അന്യഗ്രഹ ജീവി തിയറിയുമായി സീ വീണ്ടും പരിഹസിക്കപ്പെടുകയാണ്.