ഊബർ ഈറ്റ്സ് ഇന്ത്യയെ സൊമാറ്റോ ഏറ്റെടുത്തേക്കും
ദില്ലി: ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പായ ഊബര്‍ ഈറ്റ്‌സ് സൊമാറ്റോ ഏറ്റെടുത്തേക്കും. ഇതിനായുള്ള അവസാനവട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഈ വര്‍ഷം അവസാനത്തോടെ ഊബര്‍ ഈറ്റ്‌സ് ഇന്ത്യയെ എതിരാളികളായ സൊമാറ്റോ ഏറ്റെടുത്തേക്കുമെന്നാണ് റിപ്പോർട്ട്.
ഏകദേശം 400 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ബിസിനസ്സാണ് ഊബറിന് ഇപ്പോള്‍ ഇന്ത്യയിലുള്ളത്. ഇടപാടിന്റെ ഭാഗമായി 150 ഡോളറിനും 200 മില്യണ്‍ ഡോളറിനുമിടയില്‍ ഊബര്‍ സൊമാറ്റോയില്‍ നിക്ഷേപിക്കും. ഈ മാസം ആദ്യം ദില്ലിയില്‍ നടന്ന പരിപാടിയില്‍ പുതിയ ഫണ്ടിംഗ് വഴി 600 മില്യണ്‍ ഡോളര്‍ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് സൊമാറ്റോ സ്ഥാപകനും സിഇഒയുമായ ദീപീന്ദര്‍ ഗോയല്‍ പറഞ്ഞിരുന്നു.

അതേസമയം ഇതിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് സൊമാറ്റോ അറിയിച്ചു. രാജ്യത്തെ ഓണ്‍ലൈന്‍ ഭക്ഷ്യ വിതരണ ബിസിനസ്സിലേക്ക് ആമസോണ്‍ കാലെടുത്ത് വെച്ചതോടെയാണ് വിപണിയില്‍ കടുത്ത മത്സരം ആരംഭിച്ചത്. ഇതിനിടെയാണ് രണ്ട് ഭക്ഷ്യ വിതരണ പ്ലാറ്റ്‌ഫോമുകള്‍ തമ്മിലുള്ള ലയന ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നത്.
2017ല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയിട്ടും ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി മേഖലയില്‍ വേണ്ട വിധത്തില്‍ നേട്ടം കൈവരിക്കാന്‍ ഊബര്‍ ഈറ്റ്‌സിന് സാധിച്ചിട്ടില്ല. അതേസമയം ഇന്ത്യയിലുടനീളമുള്ള 150,000 റെസ്റ്റോറന്റുകളില്‍ നിന്ന് പ്രതിദിനം 1.3 മില്യണ്‍ ഓര്‍ഡറുകള്‍ സൊമാറ്റോ വിതരണം ചെയ്യുന്നു. അതായത് ഒരു റെസ്‌റ്റോറന്റിലേക്ക് ചുരുങ്ങിയത് 10 ഓര്‍ഡറുകളെങ്കിലും ദിവസേന ലഭിക്കുന്നുണ്ട്. അതേസമയം സ്വിഗ്ഗി ഇന്ത്യയിലെ 500 നഗരങ്ങളിലേക്ക് കൂടി സേവനങ്ങള്‍ വ്യാപിപ്പിച്ചു. കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ 60,000 പുതിയ റെസ്റ്റോറന്റുകള്‍ കൂടി ചേര്‍ത്ത സ്വിഗ്ഗി 2019 ഡിസംബറോടെ 600 നഗരങ്ങളിലേക്ക് കൂടി തങ്ങളുടെ ബിസിനസ്സ് വ്യാപിപ്പിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
2019 ഏപ്രില്‍ മുതല്‍, സ്വിഗ്ഗിയിലെ റെസ്റ്റോറന്റ് പങ്കാളികളുടെ എണ്ണം ഏകദേശം 1.8 മടങ്ങ് വര്‍ദ്ധിച്ച് 1.4 ലക്ഷം റെസ്റ്റോറന്റുകളായി. പ്രത്യേകിച്ച് ചില നഗരങ്ങളില്‍ കഴിഞ്ഞ ആറുമാസത്തിനിടെ സ്വിഗ്ഗിക്ക് 15,000 ത്തിലധികം റെസ്റ്റോറന്റുകളായി. ബിസിനസ് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ മാര്‍ക്കറ്റ് റിസര്‍ച്ച് ഫ്യൂച്ചറിന്റെ സമീപകാല പഠനമനുസരിച്ച് വിപണിയില്‍ കടുത്ത മത്സരമാണ് ഇപ്പോഴുള്ളത്. ഇന്ത്യയിലെ ഓണ്‍ലൈന്‍ ഫുഡ് ഓര്‍ഡറിംഗ് മാര്‍ക്കറ്റ് പ്രതിവര്‍ഷം 16 ശതമാനത്തിലധികം വളര്‍ന്ന് 2023 ഓടെ 17.02 ബില്യണ്‍ ഡോളറിലെത്തുമെന്ന് പഠനത്തില് പറയുന്നു.












Click it and Unblock the Notifications