കൊവിഡ് ശവപ്പറമ്പായ ഇറ്റലിയിൽ നിന്ന് അപൂർവ വാർത്ത, 101കാരനായ മിസ്റ്റർ പി.ക്ക് കൊവിഡ് ഭേദമായി!
റോം: കൊവിഡ് നിയന്ത്രണം കൈവിട്ട് പോയതോടെ ശവപ്പറമ്പായി മാറിയ രാജ്യമാണ് ഇറ്റലി. ഭീതിയോടെ മാത്രമേ ഇറ്റലിയില്‍ നിന്നും പുറത്ത് വരുന്ന വാര്‍ത്തകള്‍ കേള്‍ക്കാന്‍ സാധിക്കുകയുളളൂ. ആയിരങ്ങള്‍ ഇതിനകം കൊവിഡ് ബാധിച്ച് മരണപ്പെട്ടു കഴിഞ്ഞു.
പതിനായിരങ്ങള്‍ കൊവിഡ് ബാധിച്ച് ചികിത്സയില്‍ തുടരുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ക്കും വൈറസ് ബാധയേറ്റിരിക്കുകയാണ് എന്നതാണ് ഏറ്റവും പുതിയ വിവരം. ദുരന്തവാര്‍ത്തകള്‍ മാത്രം കേള്‍ക്കുന്ന ഇറ്റലിയില്‍ നിന്നും ഒരു ആശ്വാസ വാര്‍ത്ത അതിനിടെ പുറത്ത് വന്നിട്ടുണ്ട്. ലോകത്താദ്യമായി ഒരു 101കാരന് കൊവിഡ് ഭേദമായിരിക്കുകയാണ്. വിശദവിവരങ്ങളിങ്ങനെ...
8000ലധികം മരണങ്ങൾ
80,589 പേര്‍ക്കാണ് ഇറ്റലിയില്‍ ഇതുവരെ കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ടുളളത്. 8215 പേര്‍ മരണപ്പെട്ടു. 10,361 പേര്‍ കൊവിഡില്‍ നിന്നും ചികിത്സയിലൂടെ രക്ഷപ്പെട്ടു. ലോകത്ത് കൊവിഡ് മൂലം ഏറ്റവും ഉയര്‍ന്ന മരണനിരക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്ന രാജ്യമാണ് ഇറ്റലി. മികച്ച ആരോഗ്യസംവിധാനങ്ങളുണ്ടായിട്ടും ദിനംപ്രതി നൂറുകണക്കിന് ആളുകള്‍ ഇവിടെ ഈയാംപാറ്റകളെ പോലെ മരിച്ച് വീണു.
ദിനവും നൂറുകണക്കിന് മരണം
ഇറ്റാലിയന്‍ പ്രധാനമന്ത്രി പരസ്യമായി തന്നെ സര്‍ക്കാരിന്റെ നിസ്സഹായാവസ്ഥ തുറന്ന് പറഞ്ഞു. 60 വയസ്സിന് മുകളിലുളളവര്‍ക്കാണ് ഏറ്റവും അപകടം എന്നതിനാല്‍ ഇറ്റലിയില്‍ പ്രായമായ രോഗികളെ ഉപേക്ഷിക്കുകയാണ് എന്നും വാര്‍ത്തകളെത്തി. ഇന്നും നൂറുകണക്കിന് ആളുകള്‍ക്ക് ഇറ്റലിയില്‍ കൊവിഡ് 19 ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
രക്ഷപ്പെട്ട് 101കാരൻ
അതിനിടെയാണ് ഇറ്റലിയില്‍ നിന്നും ഒരു സന്തോഷ വാര്‍ത്ത പുറത്ത് വന്നിരിക്കുന്നത്. കൊവിഡിന്റെ പിടിയില്‍ നിന്നും 101 വയസ്സുളള വൃദ്ധന്‍ രക്ഷപ്പെട്ടിരിക്കുകയാണ്. ഇറ്റലിയിലെ തീരദേശ നഗരമായ റിമിനിയില്‍ നിന്നുളളതാണ് ഈ ആശ്വാസ വാര്‍ത്തയെന്ന് ഇറ്റലിയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഏറ്റവും പ്രായം കൂടിയ ആൾ
ഇദ്ദേഹത്തിന്റെ പേരുവിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. മിസ്റ്റര്‍ പി എന്നാണ് ഇദ്ദേഹത്തെ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. ഷിന്‍ഹ്വാ വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട് പ്രകാരം കൊവിഡില്‍ നിന്നും രക്ഷപ്പെടുന്ന ലോകത്തിലെ തന്നെ ഏറ്റവും പ്രായം കൂടി വ്യക്തിയാണ് മിസ്റ്റര്‍ പി. റിമിനി ആശുപത്രിയിലാണ് മിസ്റ്റര്‍ പി ചികിത്സയിലുണ്ടായിരുന്നത്.
ജനനം 1919ൽ
മിസ്റ്റര്‍ പിയുടെ ജനനം 1919ലാണ്. ഒരാഴ്ച മുന്‍പാണ് അദ്ദേഹത്തെ റിമിനിയിലെ ഒസ്‌പെഡേല്‍ ഇന്‍ഫേര്‍മി ഡി റിമിനി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത് എന്ന് റിമിനി വൈസ് മേയര്‍ ഗ്ലോറിയ ലിസി പറയുന്നു. രോഗം ഭേദമാകുന്ന ലക്ഷണം കണ്ടപ്പോള്‍ മുതല്‍ ഇത് വലിയ ചര്‍ച്ചാ വിഷയമായി മാറിയെന്നും വൈസ് മേയര്‍ ഒരു ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
ഇത് അപൂർവം
''100ല്‍ അധികം പ്രായമുളള ഒരാള്‍ രക്ഷപ്പെട്ടുവെന്നത് ഭാവിയെക്കുറിച്ച് എല്ലാവരിലും വലിയ പ്രതീക്ഷ നിറച്ചിരിക്കുകയാണ്. പ്രായമായവരെ ഏറ്റവും ഭീകരമായി ബാധിക്കുന്ന വൈറസിനെ കുറിച്ചുളള അസ്വസ്ഥയുണ്ടാക്കുന്ന കഥകള്‍ മാത്രമാണ് കഴിഞ്ഞ കുറേ ആഴ്ചകളായി കേള്‍ക്കുന്നത്. എന്നാല്‍ മിസ്റ്റര്‍ പി അതിനെ അതിജീവിച്ചിരിക്കുന്നു'', വൈസ് മേയര്‍ പറഞ്ഞു. ഇതൊരു അപൂര്‍വതയാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.