ആദ്യദിനം യുക്രൈനിൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 137 പേർ; റഷ്യയ്ക്കെതിരായ പോരാട്ടത്തിൽ തനിച്ചെന്ന് യുക്രൈൻ
ദില്ലി; റഷ്യൻ ആക്രമണത്തിൽ രാജ്യത്ത് ഇതുവരെ 137 പേർ കൊല്ലപ്പെട്ടതായി യുക്രൈൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്കി. തന്നെ ഇല്ലാതാക്കാൻ റഷ്യൻ അട്ടിമറി സംഘങ്ങൾ കീവിലെത്തിയതായും സെലൻസ്കി ആരോപിച്ചു. അതേസമയം റഷ്യയ്ക്കെതിരായ പോരാട്ടത്തിൽ യുക്രൈൻ തനിച്ചായെന്നും സെലൻസ്കി പറഞ്ഞു.
ഇന്ന് 137 പേരുടെ ജീവനാണ് നമ്മുക്ക് നഷ്ടമായത്. 316 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. രാഷ്ട്രതലവനെ ഇല്ലാതാക്കാൻ റഷ്യൻ സംഘം കീവിൽ എത്തിയെന്നും വീഡിയോ സന്ദേശത്തിൽ സെൻസ്കി പറഞ്ഞു. റഷ്യയ്ക്കെതിരായ പോരാട്ടത്തിൽ യുക്രൈൻ തനിച്ചായി. തങ്ങൾക്ക് പിന്തുണ നൽകാൻ ആരും തയ്യാറായില്ല, സെലൻസ്കി പറഞ്ഞു.

ആക്രമണം തുടരവെ റഷ്യയ്ക്ക് മേൽ ഉപരോധം കടുപ്പിച്ച് കൊണ്ടായിരുന്നു ലോകരാജ്യങ്ങൾ പ്രതികരിച്ചത്. അമേരിക്കയുൾപ്പെടെ കൂടുതൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുകയാണ് ചെയ്തത്. യുക്രൈനിലേക്ക് സൈന്യത്തെ അയക്കാൻ പദ്ധതി ഇല്ലെന്നും യു എസ് പ്രസിഡന്റ് ജോ ബൈഡൻ ഇന്ന് നിലപാട് വ്യക്തമാക്കിയിരുന്നു. ബ്രിട്ടനും റഷ്യയ്ക്ക് മേൽ കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്തിയിരുന്നു. ശക്തമായ സൈനിക ശക്തിയുടെ അഭാവത്തിലും റഷ്യയ്ക്കെതിരെ ചെറുത്ത് നിൽപ്പ് തുടരുകയാണ് യുക്രൈൻ.
അതേസമയം യുക്രൈൻ അധിനിവേശത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് റഷ്യ. യുക്രൈനിൽ റഷ്യ തങ്ങളുടെ സൈനിക വിന്യാസം കൂട്ടിയതായും റിപ്പോർട്ടുണ്ട്. യുക്രൈന്റെ സൈനിക മേഖലകളിലും ജനവാസ കേന്ദ്രങ്ങളിലും റഷ്യ ആക്രമണം നടത്തുന്നുണ്ടെന്നാണ് യുക്രൈൻ പറഞ്ഞത്. വ്യാഴാഴ്ച വൈകീട്ടോടെ ചെർണോബിൽ പവർ പ്ലാന്റിന്റെ സമ്പൂർണ നിയന്ത്രണം റഷ്യ ഏറ്റെടുത്ത് കഴിഞ്ഞിരുന്നു. ഇതിന് പിന്നാലെ യുക്രൈൻ സൈന്യത്തെ റഷ്യ ബന്ധികളാക്കിയെന്നുള്ള റിപ്പോർട്ടുകളും ഉണ്ടായിരുന്നു.
യുദ്ധ ഭീതിയ്ക്കിടെ നിരവധി പേർ യുക്രൈനിൽ നിന്നും പലായനം ചെയ്യുകയാണെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഒരു ലക്ഷത്തിലധികം യുക്രൈന്‍ ജനങ്ങള്‍ വീടും നാടും ഉപേക്ഷിച്ച് പലായനം ചെയ്തുവെന്ന് യു എന്‍ റെഫ്യൂജി ഏജന്‍സി റിപ്പോർട്ട് ചെയ്തത്. പ്രധാനമായും മോൾഡോവ, റൊമാനിയ എന്നീ അതിർത്തി രാജ്യങ്ങളിലേക്കാണ് ജനങ്ങൾ പലായാനം ചെയ്തത്. യുക്രൈനിൽ നിന്ന് എത്തുന്നവർക്ക് അതിർത്തികൾ തുറന്ന് നൽകണമെന്ന് രാജ്യങ്ങളോട് യുഎൻ അഭ്യർത്ഥിച്ചു.
Recommended Video
വ്യാഴാഴ്ച പുലർച്ചെയായിരുന്നു യുക്രൈൻ ആക്രമിക്കാൻ പുടിൻ ഉത്തരവിട്ടത്. എതിർക്കുന്ന ലോകരാജ്യങ്ങൾ ഗുരതര പ്രത്യാഘാതം നേരിടേണ്ടി വരുമന്ന മുന്നറിയിപ്പും പുടിൻ നൽകിയിരുന്നു. അതേസമയം റഷ്യയുടെ നടപടിയ്ക്കെതിരെ കടുത്ത പ്രതിഷേധമാണ് വിവിധ ലോകരാജ്യങ്ങൾ ഉയർത്തുന്നത്. ഇന്ന് വിഷയം ചർച്ച ചെയ്യാൻ നാറ്റോ യോഗം വിളിച്ച് ചേർത്തിട്ടുണ്ട്.












Click it and Unblock the Notifications