അഫ്ഗാനിലെ സര്‍ക്കാര്‍ കാര്യാലയത്തില്‍ ഇരച്ചുകയറിയ ഭീകരവാദികള്‍ 15പേരെ വെടിവച്ചുകൊന്നു
ജലാലാബാദ്: കിഴക്കന്‍ അഫ്ഗാനിസ്താനിലെ ജലാലാബാദില്‍ സര്‍ക്കാര്‍ കെട്ടിടത്തിലേക്ക് ഇരച്ചുകയറിയ ഭീകരര്‍ 15 പേരെ വെടിവച്ചുകൊന്നു. റെഫ്യൂജീസ് ആന്റ് റിപ്പാട്രിയേഷന്‍ ഡയരക്ടറേറ്റില്‍ കടന്നുകൂടിയ അക്രമികള്‍ കെട്ടിടത്തിലുണ്ടായിരുന്നവരെ മണിക്കൂറുകളോളം ബന്ദികളാക്കുകയും ചെയ്തു. കെട്ടിടത്തിന്റെ കവാടത്തില്‍ സ്ഫോടനം നടത്തിയ ശേഷമായിരുന്നു തോക്കുധാരികള്‍ അകത്തേക്ക് പ്രവേശിച്ചത്. സുരക്ഷാ സൈനികരും ഭീകരരും തമ്മില്‍ മണിക്കൂറുകള്‍ നീണ്ട വെടിവയ്പ്പിനൊടുവില്‍ രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടതായി നംഗര്‍ഹാര്‍ പ്രവിശ്യാ ഭരണകൂടത്തിന്റെ വക്താവ് അത്താഉല്ലാ ഖൊഗ്യാനി അറിയിച്ചു. ഇടവിട്ടുണ്ടായ സ്ഫോടനങ്ങളെ തുടര്‍ന്ന് കെട്ടിടം ഏറെക്കുറെ തകര്‍ന്നതായും അദ്ദേഹം പറഞ്ഞു.
ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായി പ്രവിശ്യാ കൗണ്‍സില്‍ അംഗം സൊഹ്റാബ് ഖാദിരി പറഞ്ഞു. മരണസംഖ്യ കൃത്യമായി പറയാറായിട്ടില്ലെന്നും രക്ഷാ പ്രവര്‍ത്തകര്‍ കെട്ടിടത്തിനകത്ത് പരിശോധന നടത്താനിരിക്കുന്നതേയുള്ളൂ എന്നും അദ്ദേഹം അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
ചൊവ്വാഴ്ച രാവിലെ 11 മണിയോടെയായിരുന്നു ആക്രമണങ്ങളുടെ തുടക്കം. നിറയെ സ്ഫോടക വസ്തുക്കളുമായി കെട്ടിടത്തിന്റെ കവാടത്തിലെത്തിയ കാര്‍ വന്‍ സ്ഫോടനം നടത്തുകയായിരുന്നു. കാറില്‍ നിന്ന് രണ്ടു ഭീകരര്‍ ചാടിയിറങ്ങിയ ശേഷമായിരുന്നു സ്ഫോടനം. തോക്കുധാരികളായ ഇരുവരും ഉടന്‍ തന്നെ കെട്ടിടത്തിനകത്തേക്ക് പ്രവേശിക്കുകയും ചെയ്തു. കെട്ടിടത്തിലുണ്ടായിരുന്നവരെ ബന്ദികളായക്കിയ ഭീകരരുമായി അഫ്ഗാന് പോലിസ് നടത്തിയ ഏറ്റുമുട്ടല്‍ ആറു മണിക്കൂറോളം തുടര്‍ന്നു. യു.എന്‍ കെട്ടിടത്തിന്റെ തൊട്ടടുത്താണ് സ്ഫോടനം നടന്ന സര്‍ക്കാര്‍ കാര്യാലയം. ആക്രമണ സമയത്ത് കെട്ടിടത്തിനകത്ത് നാല്പതോളം പേര് ഉണ്ടായിരുന്നതായാണ് പ്രാഥമിക നിഗമനം.