175 രാജ്യങ്ങള്‍ പാരീസ് പരിസ്ഥിതി ഉടമ്പടിയില്‍ ഒപ്പുവെച്ചു
ന്യൂയോര്‍ക്ക്: 175 രാജ്യങ്ങള്‍ പാരീസ് ഉടമ്പടി ഒപ്പുവെച്ചു. ഭൗമദിനമായ വെള്ളിയാഴ്ചയാണ് ഒപ്പു വെച്ചത്. വര്‍ധിച്ചു വരുന്ന താപനില കുറച്ചു കൊണ്ടുവരാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുമെന്ന് ലോകരാജ്യങ്ങള്‍ പ്രതിജ്ഞ ചെയ്തു. ആഗോള താപനില 2 ഡിഗ്രി സെല്‍ഷ്യസ് കുറക്കുമെന്നാണ് പ്രതിജ്ഞ. പരിസ്ഥിതി മന്ത്രി പ്രകാശ് ജോവേദായിരുന്നു ഇന്ത്യന്‍ പ്രതിനിധി.
മാറ്റത്തിന്റെ വ്യവസ്ഥകളാണ് ഉടമ്പടി ഉള്‍വഹിക്കുന്നതെന്ന് പരിപാടിക്കു മുമ്പ് പുറത്തിറക്കിയ സന്ദേശത്തില്‍ ബാന്‍ കി മൂണ്‍ പറഞ്ഞു. ഊര്‍ജ്ജ ക്ഷമതയുള്ള പദ്ധതികള്‍ക്ക് പ്രാമുഖ്യം നല്‍കിയും, കാര്‍ബണ്‍ ബഹിര്‍ഗമനം കുറച്ചും, സുസ്ഥിര നിക്ഷേപങ്ങള്‍ വര്‍ധിപ്പിച്ചും വലിയ മാറ്റങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനാവുമെന്ന് അദ്ദേഹം പറഞ്ഞു.
സാര്‍വ്വലൗകീകവും ബഹുമുഖവും സുസ്ഥിരവുമായ കരാറാണിത്. നമ്മുടെ പ്രവര്‍ത്തനം ഒന്നില്‍ നിന്നും മറ്റൊന്നിലേക്ക് നീങ്ങണം എന്നും ബാന്‍ കി മൂണ്‍ പറഞ്ഞു. കരാര്‍ നടപ്പാക്കുന്നതിന് ആവിഷ്‌കരിച്ച കര്‍മ്മ പദ്ധതികള്‍ 55 രാജ്യങ്ങള്‍ ചടങ്ങില്‍ സമര്‍പ്പിച്ചു. ഇതോടെ 1994ല്‍ മൊണ്‍ടേഗോ ബേ ഉച്ചകോടിയില്‍ 119 രാജ്യങ്ങള്‍ ഒപ്പുവെച്ച ചരിത്രമാണ് പഴങ്കഥയായത്.
വെള്ളിയാഴ്ച ഒപ്പുവെക്കാതിരുന്ന രാജ്യങ്ങള്‍ക്ക് ഒരു വര്‍ഷം വരെ സമയമുണ്ട്. താപനില രണ്ട് ഡിഗ്രി കുറക്കാനായില്ലെങ്കില്‍ ലോകം ആവിഷ്‌കരിച്ചുകൊണ്ടിരിക്കുന്ന സുസ്ഥിര വികസന പദ്ധതികളൊന്നും വിജയം കാണില്ലെന്ന് ബാന്‍ കി മൂണിന്റെ ഉപദേശകനായ ഡേവിഡ് നബാറൊ പറഞ്ഞു.
ലോകത്ത് നടക്കുന്ന 90 ശതമാനം ദുരന്തങ്ങളും പ്രകൃതി ദുരന്തങ്ങളാണ്. പല വികസ്വര രാജ്യങ്ങളുടെയും നിലനില്‍പ്പിനെ ചോദ്യം ചെയ്യുന്ന തരത്തില്‍ വരള്‍ച്ച, വെള്ളപൊക്കം, ഉഷ്ണക്കാറ്റ് എന്നിവ ഭീഷണി ഉയര്‍ത്തുകയാണെന്ന് പരിപാടി നടക്കുന്നതിനു മുന്നോടിയായി യുഎന്‍ ദുരന്ത നിവാരണ കമ്മീഷന്‍ പ്രതിനിധി പറഞ്ഞു.