അമേരിക്കയിലെ ഫ്‌ളോറിഡയിൽ വെടിവെയ്പ്പ്, രണ്ട് എഫ്ബിഐ ഏജന്റുകള്‍ കൊല്ലപ്പെട്ടു
മിയാമി: അമേരിക്കയിലെ ഫ്‌ളോറിഡയിലുണ്ടായ വെടിവെയ്പ്പില്‍ രണ്ട് എഫ്ബിഐ ഏജന്റുകള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. മൂന്ന് പേര്‍ക്ക് വെടിവെയ്പ്പില്‍ പരിക്കേറ്റിട്ടുമുണ്ട്. ദക്ഷിണ അമേരിക്കന്‍ സംസ്ഥാനമായ ഫ്‌ളോറിഡയില്‍ ചൈല്‍ഡ് പോണോഗ്രഫി കേസില്‍ സംശയിക്കപ്പെട്ടിരുന്ന ആളെ കസ്റ്റഡിയില്‍ എടുക്കാന്‍ സെര്‍ച്ച് വാറണ്ടുമായി എത്തിയ ഉദ്യോഗസ്ഥര്‍ക്ക് നേരെയാണ് വെടിവെയ്പ്പുണ്ടായത്.
അക്രമിയും സംഭവ സ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടതായി ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. രാവിലെ 6 മണിയോടെയാണ് സംഭവം എന്നാണ് എഫ്ബിഐയും മാധ്യമങ്ങളും വ്യക്തമാക്കുന്നത്. പ്രതിയെന്ന് സംശയിക്കുന്ന ആളുടെ വീട്ടില്‍ രാവിലെ അന്വേഷണ ഉദ്യോഗസത്ഥര്‍ സെര്‍ച്ച് വാറണ്ടുമായി എത്തിയതായിരുന്നു.
എഫ്ബിഐ പ്രത്യേക ഉദ്യോഗസ്ഥരായ ഡാനിയേല്‍ ആല്‍ഫിന്‍, ലോറ ഷെവാട്‌സെന്‍ബെര്‍ഗര്‍ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് എഫ്ബിഐ ഡയറക്ടര്‍ ക്രിസ്റ്റഫര്‍ റെ വ്യക്തമാക്കി. കൊല്ലപ്പെട്ട ഉദ്യോഗസ്ഥരുടെ ജീവത്യാഗത്തെ എഫ്ബിഐ എക്കാലവും ആദരിക്കുമെന്നും എന്നന്നേക്കും അവരോട് കടപ്പെട്ടിരിക്കുമെന്നും റെ പ്രസ്താവനയില്‍ വ്യക്തമാക്കി. പരിക്കേറ്റ ഉദ്യോഗസ്ഥരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ നില തൃപ്തികരമാണ്.
ഉദ്യോഗസ്ഥരെ വെടിവെച്ചതിന് ശേഷം മണിക്കൂറുകളോളം വീടിനകത്തിരുന്ന പ്രതി സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു. ചൈല്‍ഡ് പോര്‍ണോഗ്രഫി കേസുമായി ബന്ധപ്പെട്ട് പ്രതിയുടെ കംപ്യൂട്ടര്‍ അടക്കമുളള തെളിവുകള്‍ കണ്ടുകെട്ടാനായിരുന്നു ഉദ്യോഗസ്ഥര്‍ എത്തിയത്. സംഭവത്തെ കുറിച്ച് പ്രസിഡണ്ട് ജോ ബൈഡനെ അറിയിച്ചതായി വൈറ്റ് ഹൈസ് വക്താവ് ജെന്‍ സാകി വ്യക്തമാക്കി. ഹീനമായ ദുരന്തമാണിതെന്ന് സാകി പറഞ്ഞു.
Recommended Video