ശ്രീലങ്കയിൽ 26 മന്ത്രിമാരും രാജിവെച്ചു; മഹിന്ദ രാജപക്സെ പ്രധാനമന്ത്രിയായി തുടരും
ദില്ലി; സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പ്രതിഷേധം ഇരമ്പുന്നതിനിടെ ശ്രീലങ്കയിൽ മന്ത്രിമാരുടെ കൂട്ടരാജി. രാജപക്സെയുടെ മകൻ ഉൾപ്പെടെ സഭയിലെ 26 മന്ത്രിമാരും രാജിവെച്ചു. അതേസമയം മഹിന്ദ രാജപക്സെ പ്രധാനമന്ത്രിയായി തുടരും. ഞായറാഴ്ച രാത്രിയോടെ രാജപക്സെ രാജിവെച്ചതായുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഈ വാർത്തകൾ പ്രധാനമന്ത്രിയുടെ ഓഫീസ് നിഷേധിച്ചിരുന്നു. തുടർന്ന് മണിക്കൂറുകൾക്ക് ശേഷമാണ് ഇപ്പോൾ മന്ത്രിമാരെല്ലാം രാജിവെച്ചിരിക്കുന്നത്.

രാജിക്കത്ത് പ്രധാനമന്ത്രി മഹിന്ദ രജപക്സെയ്ക്ക് കൈമാറിയതായി വിദ്യാഭ്യാസ മന്ത്രിയും സഭാ നേതാവുമായ ദിനേശ് ഗുണവർധന മാധ്യമങ്ങളോട് വ്യക്തമാക്കി. രാജിവെച്ച കാര്യം രജപക്സെയുടെ മകനും ശ്രീലങ്കൻ കായിക യുവജനകാര്യ മന്ത്രിമായുമായ നമൽ രജപക്സെയും രാജിക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ശ്രീലങ്കയിലെമ്പാടും രാജപക്‌സെ സര്‍ക്കാരിനെതിരേ വന്‍പ്രതിഷേധമാണ് നടക്കുന്നത്. ഭക്ഷണത്തിന്റേയും ആവശ്യസാധനങ്ങളുടേയും വില കുതിച്ചുയർന്നിരിക്കുകയാണ്. സർക്കാരിന്റെ തെറ്റായ സാമ്പത്തിക നയങ്ങളാണ് രാജ്യത്തെ പ്രതിസന്ധിയിൽ കൊണ്ടെത്തിച്ചതെന്ന വിമർശനമാണ് ഉയരുന്നത്. 2019 ലാണ് ശ്രീലങ്കൻ പ്രധാനമന്ത്രിയായി മഹിന്ദ രജപക്സെ അധികാരമേൽക്കുന്നത്.
അതേസമയം പ്രതിഷേധം കനത്തത്തോടെ രാജ്യത്ത് വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്തിയിരുന്നു. വ്യാഴാഴ്ച രാത്രി പ്രസിഡന്റ് ഗോട്ടബയ രജപാക്സെയുടെ വീടിന് മുന്നിലെ പ്രതിഷേധം കലാപത്തിന്റെ വക്കിലെത്തിയിരുന്നു. ഇതിനെ തുടർന്ന് വെള്ളിയാഴ്ച രാജ്യത്ത് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. തുടർന്നായിരുന്നു വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്തിയത്. എന്നാൽ കർഫ്യൂ ലംഘിച്ച് നൂറുകണക്കിന് ആളുകളാണ് പ്രതിഷേധിച്ചത്. കർഫ്യൂ ലംഘിച്ച് പ്രതിഷേധിച്ച പെരഡെനിയ സർവകലാശാല വിദ്യാർത്ഥികൾക്ക് നേരെ പോലീസ് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. നൂറുകണക്കിന് വിദ്യാർത്ഥികളാണ് അധ്യാപകർക്കൊപ്പം തെരവുവിറങ്ങിയത്. തലസ്ഥാനമായ കൊളംബോയിൽ പ്രതിപക്ഷ നേതാക്കൾ നടത്തിയ മാർച്ച് പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസയുടെ വീടിന് സമീപം പോലീസും സൈനികരും ചേർന്ന് തടഞ്ഞു.
കർഫ്യൂ ലംഘിച്ച് സർക്കാർ വിരുദ്ധ റാലിക്ക് ശ്രമിച്ച 664 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
അതിനിടെ പ്രക്ഷോഭങ്ങൾക്ക് തടയിടാനും പ്രസിഡന്റ് ഗോതബായ രജക്സെയ്ക്കെതിരായ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതിന്റെ ഭാഗമായി ശ്രീലങ്കൻ സർക്കാർ ശനിയാഴ്ച ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ്, യൂട്യൂബ് എന്നിവയുൾപ്പെടെ എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്കും വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ പ്രതിഷേധം ശക്തമായതോടെ 15 മണിക്കൂറിന് ശേഷം പുനഃസ്ഥാപിച്ചു.












Click it and Unblock the Notifications