ഒരിക്കലും ചെയ്യാത്ത ബലാത്സംഗം; പക്ഷേ സ്ത്രീയുടെ വാക്ക് വിശ്വാസം ... 26 വര്‍ഷങ്ങൾ; കറുത്തവരായിപ്പോയി
ന്യൂയോര്‍ക്ക്: സ്ത്രീ പീഡനം ആയാലും ബലാത്സംഗം ആയാലും ഇരയുടെ മൊഴിക്കാണ് വില. സ്ത്രീ പറയുന്നത് മാത്രമായിരിക്കും അന്വേഷണ സംഘം ആദ്യം മുഖവിലയ്ക്കെടുക്കുക. ഒട്ടുമിക്ക വികസിത, വികസ്വര രാഷ്ട്രങ്ങളിലും നിയമങ്ങള്‍ ഏതാണ്ട് ഇങ്ങനെയൊക്കെ തന്നെയാണ്.
എന്നാല്‍ ഈ നിമയം ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട് എന്നത് സത്യം. അതിന്റെ പേരില്‍ നിയമത്തില്‍ ഭേദഗതികള്‍ വരുത്തണം എന്ന ആവശ്യവും പലപ്പോഴും ഉയര്‍ന്നിട്ടുണ്ട്. അതെല്ലാം വലിയ വിവാദങ്ങള്‍ക്കും വഴിവച്ചിട്ടുണ്ട്.
ഒരിക്കലും ചെയ്യാത്ത ഒരു ബലാത്സംഗത്തിന്റെ പേരില്‍ 26 വര്‍ഷം തടവ് ശിക്ഷ അനുഭവിക്കുക എന്ന വന്നാല്‍ അത് എത്ര ക്രൂരമായിരിക്കും. അതും ഒരു സ്ത്രീയുടെ കടുംപിടിത്തം കൊണ്ട്. നഷ്ടപ്പെട്ട 26 വര്‍ഷങ്ങള്‍ മാത്രമല്ല, ബലാത്സംഗ കേസിലെ പ്രതി എന്ന ചീത്തപ്പേര് സൃഷ്ടിച്ച സാമൂഹിത ആഘാതം എത്രത്തോളം ആയിരിക്കും? ഒടുവില്‍ ആ വ്യാജ കേസിന്റെ ചുരുളഴിഞ്ഞിരിക്കുകയാണ് ഇപ്പോള്‍....
1991, ജനുവരി 18
1991 ലെ ജനുവരി 18 ലെ പ്രഭാതം തങ്ങളുടെ ജീവിതത്തെ ഇത്രത്തോളം മാറ്റി മറിക്കും എന്ന് അവര്‍ പ്രതീക്ഷിച്ച് കാണില്ല. അന്ന് അതി രാവിലെ ആണ് ഒരു പോലീസ് പട്രോളിങ് കാറിനടുത്തേക്ക് കീറിപ്പറിഞ്ഞ വസ്ത്രവുമായി ആ സ്ത്രീ ഓടിയെത്തിയത്. തന്നെ കത്തിമുനയില്‍ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിന് ഇരയാക്കി എന്നായിരുന്നു അവര്‍ പോലീസിനോട് പറഞ്ഞത്.
മൂന്ന് കറുത്ത വര്‍ഗ്ഗക്കാര്‍
കാലം 1991 ആണ്. അമേരിക്കയില്‍ വര്‍ണ വിവേചനം അത്രയൊന്നും മാറിയിട്ടില്ലാത്ത സമയം. കറുത്ത വര്‍ഗ്ഗക്കാരായ മൂന്ന് പേര് ചേര്‍ന്നാണ് തന്നെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തത് എന്നായിരുന്നു യുവതിയുടെ പരാതി. ആ മൂന്ന് പേരേയും തനിക്ക് തിരിച്ചറിയാന്‍ ആകുമെന്നും അവര്‍ പോലീസിനോട് ആണയിട്ട് പറഞ്ഞു.
രണ്ട് പേര് പിടിയില്‍
ജനുവരി അവസാനിക്കുന്നതിന് മുമ്പ് തന്നെ പോലീസ് രണ്ട് പേരെ പിടികൂടി. ഗ്രിഗറി കൗണ്ട്സ് എന്ന 19 കാരനേയും വാന്‍ഡൈക്ക് പെറി എന്ന 21 കാരനേയും. മൂന്നാമന് അതിനകം രക്ഷപ്പെട്ടിരുന്നു. പിടിയിലായ രണ്ട് പേരേയും ആക്രമിക്കപ്പെട്ടു എന്ന് പറഞ്ഞ സ്ത്രീ തിരിച്ചറിയുകയും ചെയ്തു. അതോടെ തുടങ്ങി അവരുടെ കഷ്ടകാലം.
തെളിവുകള്‍ ഒന്നുമില്ല
അറസ്റ്റിലായ രണ്ട് പേര്‍ക്കും എതിരെ സ്ത്രീയുടെ ശക്തമായ മൊഴി മാത്രമാണ് ഉണ്ടായിരുന്നത്. പോലീസിന് തെളിവുകള്‍ ഒന്നും തന്നെ ശേഖരിക്കാനും കഴിഞ്ഞില്ല. സ്ത്രീയുടെ ശരീരത്തില്‍ നിന്ന് കണ്ടെത്തിയ ബീജ സാമ്പിളുകള്‍ പിടിയിലായ രണ്ട് പേരുടേയും അല്ലെന്ന് തെളിയിക്കപ്പെടുകയും ചെയ്തു. പക്ഷേ, കോടതിയില്‍ കേസ് ശക്തമായി തന്നെ നടന്നു.
കാമുകനെ രക്ഷിക്കാന്‍
പരാതിക്കാരി മയക്കുമരുന്നിന് അടിമയാണെന്നായിരുന്നു ആ രണ്ട് യുവാക്കള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന് അതി ശക്തമായി വാദിച്ചത്. സ്വന്തം കാമുകനെ രക്ഷിക്കാന്‍ വേണ്ടി കെട്ടിച്ചമച്ച കേസ് ആണിതെന്നും പറഞ്ഞു. പ്രതി ചേര്‍ക്കപ്പെട്ടവരില്‍ ഒരാളായ പെറിയെ യുവതിയുടെ കാമുകന് വെടിവച്ച് കൊല്ലാന്‍ ശ്രമിച്ചിരുന്നു. ഈ കേസില്‍ അയാളെ പോലീസ് തിരഞ്ഞുകൊണ്ടിരിക്കുകയും ആയിരുന്നു. അപ്പോഴാണ് ഈ കേസ് വന്നത്.
ഒടുവില്‍ ശിക്ഷ വിധിച്ചു
ഇത്രയൊക്കെ പറഞ്ഞിട്ടും ഒരു കാര്യവും ഉണ്ടായില്ല. 1992 ല്‍ കോടതി കൗണ്ടിനും പെറിക്കും ശിക്ഷ വിധിച്ചു. ആയുധം ഉപയോഗിച്ചുള്ള തട്ടിക്കൊണ്ടുപോകല്‍ ഒഴികെ ബാക്കിയുള്ള വകുപ്പുകള്‍ പ്രകാരം ആയിരുന്നു ശിക്ഷ. കറുത്ത വര്‍ഗ്ഗക്കാരായ ആ രണ്ട് ചെറുപ്പക്കാര്‍ക്ക് നീതി നേടിക്കൊടുക്കാന്‍ പിന്നീട് കാര്യമായി ആരും എത്തിയില്ല എന്നതാണ് സത്യം.
ഒടുവില്‍ കുറ്റ സമ്മതം
വര്‍ഷങ്ങള്‍ കടന്നുപോയി. പെറിയും കൗണ്ടും ഏതാണ്ട് 26 വര്‍ഷത്തോളമായി ജയില്‍ ജീവിതം അനുഭവിക്കുകയാണ്. അപ്പോഴാണ് ആ സ്ത്രീക്ക് ബോധോദയം ഉണ്ടായത്. അവര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് ആ സത്യം തുറന്ന് പറയുകയും ചെയ്തു. പെറിയും കൗണ്ടും തന്നെ ബലാത്സംഗം ചെയ്തിട്ടില്ല എന്ന പരമമായ ആ സത്യം...
ഒരിക്കലും നടക്കാത്ത ബലാത്സംഗം
അന്ന് അങ്ങനെ ഒരു ബലാത്സംഗമേ നടന്നിട്ടില്ല എന്നായിരുന്നു സ്ത്രീ വെളിപ്പെടുത്തിയിട്ടുള്ളത്. അപ്പോഴേക്കും പെറി 11 വര്‍ഷത്തെ ജയില്‍ ജീവിതം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയിരുന്നു. കൗണ്ട് ആകട്ടെ, 26-ാം വര്‍ഷവും ജയിലില്‍ തന്നെ തുടരുകയായിരുന്നു. ഒരു നുണയുടെ പേരില്‍ അവര്‍ക്ക് നഷ്ടപ്പെട്ടത് അവരുടെ ജീവിതം തന്നെ ആയിരുന്നു.
പുനരന്വേഷണത്തില്‍ നടന്നത്
2017 ല്‍ ആയിരുന്നു കേസില്‍ പുരന്വേഷണം തുടങ്ങിയത്. ബലാത്സംഗത്തിനിരയായി എന്ന് പറയുന്ന സ്ത്രീയുടെ ശരീരത്തില്‍ നിന്ന് ലഭിച്ച പുരുഷ ബീജം അറസ്റ്റിലായ രണ്ട് പേരുടേയും അല്ലെന്ന് തെളിയിക്കുന്ന ഡിഎന്‍എ പരിശോഘന ഫലം പുറത്ത് വന്ന് ഒരു ര്‍ഷത്തിന് ശേഷം ആയിരുന്നു ഇത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആയിരുന്നു സ്ത്രീ അന്വേഷണ സംഘത്തോട് കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്.
കേസുകള്‍ ഒഴിവാക്കും
എന്തായാലും പെറിയ്ക്കും കൗണ്ടിനും എതിരെയുള്ള കേസുകള്‍ ഉടന്‍ തന്നെ ഒഴിവാക്കപ്പെടും. ഇതിനായി സുപ്രീം കോടതിയെ സമീപിക്കാന്‍ ഇരിക്കുകയാണ് ഇവരുടെ അഭിഭാഷകര്‍. പക്ഷേ, അവരുടെ ജീവിതത്തില്‍ ഉണ്ടായ നഷ്ടത്തിന് ആര് സമാധാനം പറയും എന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്.
ഹൃദയാഘാതമല്ല ഹൃദയസ്തംഭനം... അറിഞ്ഞിരുന്നാൽ ഒരു ജീവനാണ് രക്ഷപ്പെടുക; സെക്കൻഡ് ഒപ്പീനിയനിൻ ഡോ ഷിംന
യോഗല്യ അമ്മിണ്യേ... ആ പായങ്ങട്...!!! ബോണ്ട ടീം ഗുണ്ടുപോലെ പൊട്ടി, കോലിക്ക് അടപടലം ട്രോള്‍ പൊങ്കാല
ദുബായ് ഭരണാധികാരിയുടെ 'ഒളിച്ചോടിയ' മകള്‍ എവിടെ? ആശങ്കകള്‍ പരക്കുന്നു... ദ ഗാര്ഡിയൻ റിപ്പോര്‍ട്ട്