കൊലവിളി നടത്തി ഇസ്രായേൽ... ഒന്നിന് പത്തായി പ്രതികാരം; ഇറാന്റെ സൈനിക കേന്ദ്രങ്ങളിൽ വിനാശം വിതച്ച്...
ദമാസ്‌കസ്: ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘര്‍ഷങ്ങളില്‍ ദുരന്തഭൂമിയായി സിറിയ. സിറിയയിലെ ആഭ്യന്തര കലാപത്തില്‍ അസദ് ഭരണകൂടത്തിന് സഹായത്തിനെത്തിയ ഇറാന്‍ സൈന്യത്തിന് നേര്‍ക്ക് ഇസ്രായേല്‍ ആയിരുന്നു ആദ്യം ആക്രമണം നടത്തിയത്. പിന്നീട് അത് തുടര്‍ച്ചയായ ആക്രമണ പരമ്പര ആവുകയായിരുന്നു.
ഒടുവില്‍, ഇറാനുമായുള്ള ആണവ കരാര്‍ അമേരിക്ക ഏകപക്ഷീയമായ റദ്ദാക്കിയതിന് തൊട്ടുപിറകേ, സിറയയിലെ ഇറാന്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേര്‍ക്ക് ഇസ്രായേല്‍ മിസൈല്‍ ആക്രമണം നടത്തുകയായിരുന്നു. എട്ട് ഇറാന്‍ റെവല്യൂഷണി ഗാര്‍ഡ്‌സ് ആണ് ഈ ആക്രമണത്തില്‍ കൊലപ്പെട്ടത്.
ഉടന്‍ തന്നെ ഇറാന്‍ ഇസ്രായേലിന് തിരിച്ചടിയും നല്‍കി. ഗോലാല്‍ മലനിരകളിലേക്ക് 20 റോക്കറ്റുകളാണ് ഇറാന്‍ വിക്ഷേപിച്ചത്. എന്നാല്‍ അതിന് ഇസ്രായേല്‍ നല്‍കിയ തിരിച്ചടി അതി രൂക്ഷമായിരുന്നു.
28 ഇസ്രായേല്‍ ജെറ്റുകള്‍
സിറിയയിലെ ഇറാന്‍ സൈന്യത്തിനോട് പ്രതികാരം ചെയ്യാന്‍ 28 ഇസ്രായേല്‍ ജെറ്റുകളാണ് നാശം വിതക്കാന്‍ പറന്നുയര്‍ന്നത്. 60 റോക്കറ്റുകളാണ് അവര്‍ ഇറാന്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേര്‍ക്ക് തൊടുത്തുവിട്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാന്‍ റെവല്യൂഷമറി ഗാര്‍ഡ്‌സ് ഗോലാന്‍ നിരകളിലേക്ക് റോക്കറ്റ് ആക്രമണം നടത്തിയതിന് പിറകേ ആയിരുന്നു ഇത്.
തടയാന്‍ ശ്രമിച്ചു
ഇസ്രായേലിന്റെ ആക്രമണത്തെ പ്രതിരോധിക്കാന്‍ സിറിയന്‍ സംവിധാനങ്ങള്‍ പരമാവധി ശ്രമിച്ചു. സിറിയന്‍ എയര്‍ ഡിഫന്‍സ് സിസ്റ്റം പാതിയോളം ഇസ്രായേല്‍ മിസൈലുകളെ തകര്‍ത്തു എന്നാണ് റഷ്യന്‍ പ്രതിരോധ മന്ത്രാലയം പുറത്ത് വിടുന്ന വിവരം. അസദിനെ സഹായിക്കാന്‍ റഷ്യന്‍ സൈന്യവും സിറിയയില്‍ ഉണ്ട്.
60 റോക്കറ്റുകള്‍, 10 മിസൈലുകള്‍
രണ്ട് രീതിയില്‍ ആയിരുന്നു ഇസ്രായേലിന്റെ ആക്രമണം. ഫൈറ്റര്‍ ജെറ്റുകള്‍ വഴി എയര്‍ ടു സര്‍ഫസ് റോക്കറ്റുകള്‍ വര്‍ഷിച്ചു. അറുപതോളം റോക്കറ്റുകളാണ് യുദ്ധവിമാനങ്ങളിലെത്തി അവര്‍ വര്‍ഷിച്ചത്.
ഗോലാന്‍ മലനിരകളിലെ സൈനിക കേന്ദ്രത്തില്‍ നിന്ന് 10 സര്‍ഫസ് ടു സര്‍ഫസ് മിസൈലുകളും ഇസ്രായേല്‍ സിറിയയിലെ ഇറാന്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേര്‍ക്ക് തൊടുത്തുവിട്ടു.
രണ്ട് മണിക്കൂര്‍ നീണ്ട ആക്രമണം
പ്രാദേശിക സമയം പുലര്‍ച്ചെ 1.45 ന് ആയിരുന്നു ഇസ്രായേല്‍ ആക്രമണം തുടങ്ങിയത്. ഇത് 3.45 വരെ നീണ്ടു നിന്നു. രണ്ട് മണിക്കൂറുകള്‍ ശരിക്കും യുദ്ധാന്തരീക്ഷം ആയിരുന്നു സൃഷ്ടിച്ചത്. അപ്രതീക്ഷിത ആക്രമണത്തില്‍ സിറിയന്‍ സൈന്യവും ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്‌സും ശരിക്കും പകച്ചുപോയി. എങ്കില്‍ പോലും പാതിയോളം റോക്കറ്റുകള്‍ ലക്ഷ്യസ്ഥാനത്ത് എത്തും മുമ്പ് തകര്‍ക്കാന്‍ സിറിയന്‍ സൈന്യത്തിന് സാധിച്ചു.
വന്‍ നാശനഷ്ടം
ഇസ്രായേല്‍ ആക്രമണത്തില്‍ വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. സിറിയയിലെ ഡസന്‍ കണക്കിന് ഇറാന്‍ സൈനിക കേന്ദ്രങ്ങള്‍ തകര്‍ക്കപ്പെട്ടു എന്നാണ് ഇസ്രായേലിന്റെ അവകാശവാദം. ഇറാന്റെ റോക്കറ്റ് ലോഞ്ചറുകളും ആയുധപ്പുരയും തകര്‍ത്തതായും ഇസ്രായേല്‍ അവകാശപ്പെടുന്നുണ്ട്.
സിറിയന്‍ സൈന്യത്തിന് നേര്‍ക്കും
ഇറാന്‍ കേന്ദ്രങ്ങള്‍ മാത്രമല്ല ആക്രമിക്കപ്പെട്ടത് എന്നതാണ് യാഥാര്‍ത്ഥ്യം. ചില സിറിയന്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേര്‍ക്കും ഇസ്രായേല്‍ റോക്കറ്റ് ആക്രമണം നടത്തിയിട്ടുണ്ട്. ചില സൈനിക കേന്ദ്രങ്ങള്‍ തകര്‍ക്കപ്പെടുകയും ചെയ്തു. സിറിയയുടെ ഒരു റഡാന്‍ ഇന്‍സ്റ്റലേഷനും ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
സിറിയ യുദ്ധഭൂമി
ആഭ്യന്തര കലാപങ്ങള്‍ ഒരുപരിധിവരെ സിറിയയില്‍ അവസാനിച്ചുവരികയാണ്. വര്‍ഷങ്ങള്‍ നീണ്ട ആഭ്യന്തര യുദ്ധത്തില്‍ രാജ്യം ആകെ തകര്‍ന്ന് കിടക്കുകയാണ്. ഐസിസ് ഏതാണ്ട് നാമാവശേഷമായ സാഹചര്യത്തില്‍ ഒരു തിരിച്ചുവരവിനുള്ള ശ്രമത്തിലായിരുന്നു സിറിയ. അപ്പോഴാണ് ഇറാനും ഇസ്രായേലും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് സിറിയ വേദിയാകുന്നത്.
ഇസ്രായേലിന്റെ ഭയം
ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ തുടങ്ങിവച്ചത് ഇസ്രായേല്‍ തന്നെ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. ബദ്ധ വൈരികളായ ഇറാന്‍ അസദിന് സൈനിക സഹായവുമായി എത്തിയപ്പോള്‍ തന്നെ ഇസ്രായേല്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍, ഐസിസും ആഭ്യന്തര യുദ്ധവും ഏതാണ്ട് ഒതുങ്ങിയപ്പോള്‍ ഇറാന്‍ തങ്ങളെ ആക്രമിക്കുമോ എന്ന ഭയത്തിലാണ് ഇസ്രായേല്‍.
തുടങ്ങി വച്ചത്
ഫെബ്രുവരിയില്‍ ആയിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം. ഒരു ഇസ്രായേല്‍ ഫൈറ്റര്‍ ജെറ്റ് അന്ന് സിറിയന്‍ സൈന്യം വെടിവച്ചിട്ടിരുന്നു. എന്നാല്‍ അതിന്റെ ഉത്തരവാദിത്തം ഇറാന്‍ സൈന്യത്തിനാണ് എന്ന രീതിയില്‍ ആയിരുന്നു ഇസ്രായേലിന്റെ പ്രതികരണം. ഗോലാന്‍ മലനിരകളിലേക്ക് ഇറാന്‍ സൈന്യം ഒരു ഡ്രോണ്‍ പറത്തിവിട്ടതായിരുന്നു പ്രശ്‌നം എന്നും ആരോപണം ഉണ്ട്.
തുടര്‍ച്ചയായ ആക്രമണങ്ങള്‍
സിറിയയില്‍ ഐസിസിന്റെ നേതൃത്വത്തില്‍ കൂട്ടക്കുരുതി നടക്കുമ്പോള്‍ നിശബ്ദരായി ഇരുന്നവരാണ് ഇസ്രായേല്‍. ഗോലാന്‍ മേഖലയില്‍ ഐസിസിനോട് അനുതാപം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സിറിയന്‍ സൈന്യത്തിന് നേര്‍ക്ക് കഴിഞ്ഞ വര്‍ഷം പന്തണ്ടില്‍ കൂടുതല്‍ ആക്രമണങ്ങള്‍ ഇസ്രായേല്‍ നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ നടന്നത് സിറിയന്‍ മണ്ണില്‍ അടുത്ത കാലത്ത് ഇസ്രായേല്‍ നടത്തിയ ഏറ്റവും വലിയ ആക്രമണം ആണ് എന്ന കാര്യത്തില്‍ സംശയമില്ല.
ഇസ്രായേലിനെതിരെ ആഞ്ഞടിച്ച് ഇറാന്‍... 20 റോക്കറ്റുകള്‍; ഗോലാന്‍ മലനിരകള്‍ പ്രകമ്പനം കൊണ്ടു, തിരിച്ചടി
ലോകത്തിലെ ഏറ്റവും 'വയസ്സന്‍' ഭരണാധികാരി... രണ്ട് പതിറ്റാണ്ട് അടക്കി ഭരിച്ചു...92-ാം വയസ്സിൽ വീണ്ടും
കുലൂ... കിഷനാടാ! ഒന്നും തോന്നരുത്!!! ഇടിവെട്ടാക്കി ദില്‍സേ! അംബാനി പെരുങ്കോഴയെന്ന് പാണ്ടീസ്... ട്രോൾ