ശ്രീലങ്ക സ്ഫോടന പരമ്പര: മരിച്ചവരിൽ മൂന്ന് ഇന്ത്യക്കാർ, ശ്രീലങ്കക്ക് സഹായ വാഗ്ദാനവുമായി ഇന്ത്യ!!
ദില്ലി: ശ്രീലങ്കയിലെ സ്ഫോടന പരമ്പരകളിൽ ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. മൂന്ന് ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമാ സ്വരാജാണ് വ്യക്തമാക്കിയത്. ഈസ്റ്റർ ദിനത്തിൽ പള്ളികളിലും ഹോട്ടലുകളിലുമുൾപ്പെടെ എട്ട് സ്ഫോടനങ്ങളാണ് ഉണ്ടായത്. 200ലധികം പേർ കൊല്ലപ്പെട്ട സ്ഫോടനത്തിൽ 450 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സുഷമാ സ്വരാജ് ട്വീറ്റ് ചെയ്തിരുന്നു.
കലാശക്കൊട്ടില്‍ വ്യാപക സംഘര്‍ഷം, രമ്യാ ഹരിദാസിന് നേരെ കല്ലേറ്, പരുക്കേറ്റ് ആശുപത്രിയില്‍
മൂന്ന് ഇന്ത്യക്കാർ സ്ഫോടനത്തിൽ മരിച്ചതായി നാഷണൽ ആശുപത്രി കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷനെ അറിയിക്കുകയായിരുന്നു. ലോകാക്ഷിണി, നാരായൺ ചന്ദ്രശേഖർ, രമേഷ് എന്നിവരാണ് മരിച്ചത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ദുബായിൽ താമസമാക്കിയ ഒരു മലയാളിയും സ്ഫോടനത്തിൽ കൊല്ലപ്പെട്ടതായി വാർത്താ ഏജൻസി ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. സ്ഫോടന പരമ്പര ഉണ്ടായതോടെ ഏത് തരത്തിലുള്ള സഹായവും നൽകാൻ തയ്യാറാണെന്ന് ഇന്ത്യ ശ്രീലങ്കയെ അറിയിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ മെഡിക്കൽ സംഘങ്ങളെ ശ്രീലങ്കയിലേക്ക് അയയ്ക്കാമെന്നും ഇന്ത്യ അറിയിച്ചിട്ടുണ്ട്.
തലസ്ഥാന നഗരിയിലെ പ്രശസ്തമായ സെന്റ് ആന്റണി കാത്തലിക്ക് പള്ളി ഉൾപ്പെടെയുള്ള ദേവാലയങ്ങളിലും വിനോദ സഞ്ചാരികൾ ഉൾപ്പെടെയുള്ളവർ താമസിക്കുന്ന ഹോട്ടലുകളിലുമായാണ് എട്ട് സ്ഫോടനങ്ങൾ അരങ്ങേറിയത്. സംഭവവുമായി ബന്ധപ്പെട്ട് ബന്ധമുള്ളവരെന്ന് സംശയിക്കുന്ന ഏഴ് പേർ ഇതിനകം അറസ്റ്റിലായിട്ടുണ്ട്. ശ്രീലങ്കൻ പ്രതിരോധമന്ത്രി റുവാൻ വിജേവാർഡനെയാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. ആക്രമണം നടത്തിയിട്ടുള്ളതിൽ അധികവും സ്ഫോടന വസ്തുുക്കളുമായെത്തിയ ചാവേറുകളാണ്.