ട്രംപ് അഫ്ഗാനിലേക്കയച്ചത് 3000 സൈനികരെയെന്ന് പെന്റഗണ്‍
വാഷിംഗ്ടണ്‍: ഡോണാള്‍ഡ് ട്രംപിന്റെ പുതിയ ദക്ഷിണേഷ്യന്‍ നയത്തിന്റെ ഭഗമായി അഫ്ഗാനിസ്താനിലേക്ക് 3000ത്തിലേറെ അധിക സൈനികരെ അയച്ചതായി പെന്റഗണ്‍ അറിയിച്ചു. പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് പെന്റഗണില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. അഫ്ഗാനിലേക്ക് കൂടുതല്‍ സൈനികരെ അയക്കുമെന്ന് ആഗസ്തില്‍ അമേരിക്കന്‍ പ്രസിഡന്റ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും എത്രപേരെ അയക്കുമെന്ന് വെളിപ്പെടുത്തിയിരുന്നില്ല. പുതുതായി നിയോഗിക്കപ്പെട്ടവരില്‍ ഏറിയ പങ്കും അഫ്ഗാനിലേക്ക് തിരിച്ചുകഴിഞ്ഞതായി പെന്റഗണ്‍ അറിയിച്ചു.
കഴിഞ്ഞ ജൂണ്‍ മാസം മുതല്‍ 50ലേറെ അമേരിക്കന്‍ സൈനികര്‍ അഫ്ഗാനിസ്താനില്‍ കൊല്ലപ്പെടുകയോ പരിക്കേല്‍പ്പിക്കപ്പെടുകയോ ചെയ്തതായി പ്രതിരോധ സെക്രട്ടറി സമ്മതിച്ചു. ഇതിന്റെ കാരണം എന്തെന്ന് വ്യക്തമല്ലെന്നും അന്വേഷണം നടന്നുവരികയാണെന്നും അദ്ദേഹം അറിയിച്ചു.
16 വര്‍ഷം മുമ്പാണ് അമേരിക്ക അഫ്ഗാനിസ്താനിലേക്ക് സൈനികരെ അയക്കുന്നത്. സപ്തംബര്‍ 11ന് നടന്ന വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച അല്‍ഖാഇദ നേതാവ് ഉസാമാ ബിന്‍ ലാദിന് അഫ്ഗാനിലെ താലിബാന്‍ ഭരണകൂടം അഭയം നല്‍കിയെന്നാരോപിച്ചായിരുന്നു ഇത്. ഉസാമാ ബിന്‍ ലാദിനെ പിന്നീട് അഫ്ഗാനിസ്താനില്‍ നിന്ന് വധിച്ചെങ്കിലും താലിബാനെ പരാജയപ്പെടുത്താന്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ സൈനികര്‍ക്ക് സാധിച്ചിട്ടില്ല. അഫ്ഗാനിലെ സൈനികര്‍ക്ക് രാജ്യത്തിന്റെ സുരക്ഷാ ചുമതല കൈമാറിയ ശേഷം യു.എസ് സൈനികരെ പിന്‍വലിക്കുമെന്ന് മുന്‍ പ്രസിഡന്റ് ബറാക് ഒബാമ പ്രഖ്യാപിച്ചിരുന്നു. ഭാഗികമായി സൈനികരെ അഫ്ഗാനില്‍ നിന്ന് പിന്‍വലിക്കുകയും ചെയ്തിരുന്നു.
എന്നാല്‍, ട്രംപ് ഭരണകൂടം അധികാരത്തിലെത്തിയ ശേഷം കൂടുതല്‍ സൈനികരെ അയക്കാന്‍ തീരുമാനമെടുക്കുകയായിരുന്നു. നിലവിലെ സാഹചര്യത്തില്‍ അഫ്ഗാനില്‍ നിന്ന് പിന്‍മാറുന്നത് താലിബാന് തിരികെ വരാന്‍ സാഹചര്യമൊരുക്കുമെന്നതിനാലാണ് അമേരിക്കയുടെ ഈ തീരുമാനം. ട്രംപ് പ്രസിഡന്റായതിന്റെ തൊട്ടുടനെ നിരവധി അമേരിക്കന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെടാനിടയായ അഫ്ഗാനില്‍ നിന്ന് സൈനികരെ പിന്‍വലിക്കുമെന്ന് സൂചിപ്പിച്ചിരുന്നുവെങ്കിലും പിന്നീട് നയം മാറ്റുകയായിരുന്നു.
എന്നാല്‍ 16 വര്‍ഷത്തെ പേരാട്ടങ്ങള്‍ക്കു ശേഷവും അഫ്ഗാന്‍ പ്രദേശങ്ങളുടെ ഗണ്യമായ ഭാഗവും താലിബാന്റെ നിയന്ത്രണത്തിലാണുള്ളത്. ഒളിപ്പോരിന് അനുയോജ്യമായ അഫ്ഗാനിലെ മലയിടുക്കുകളും മരംകോച്ചുന്ന തണുപ്പും മുതലെടുത്താണ് താലിബാന്‍ സൈന്യം ശക്തമായ ചെറുത്തുനില്‍പ്പ് നടത്തുന്നത്. അമേരിക്കന്‍ സൈനികരുടെ ജീവന് വിലയുണ്ടെന്നും വെറുതെ അഫ്ഗാന്‍ മലയിടുക്കുകളില്‍ ഹോമിക്കപ്പെടേണ്ടതല്ല അവരുടെ ജീവനെന്നും താലിബാന്‍ ശൂറാ കൗണ്‍സില്‍ ട്രംപിനെഴുതിയ തുറന്ന കത്തില്‍ വ്യക്തമാക്കിയിരുന്നു. കൂടുതല്‍ സൈനികരെ അയക്കാനുള്ള ട്രംപിന്റെ തീരുമാനത്തിനെതിരേ രൂക്ഷമായാണ് താലിബാന്‍ പ്രതികരിച്ചത്.