ഈജിപ്തിലെ ഗിസ പിരമിഡുകൾക്ക് സമീപത്ത് വൻ സ്ഫോടനം, വിനോദ സഞ്ചാരികൾ കൊല്ലപ്പെട്ടു!
കെയ്റോ: ഈജിപ്തിലെ പ്രശസ്തമായ ഗിസാ പിരമിഡുകള്‍ക്ക് സമീപത്ത് വന്‍ സ്ഫോടനം. ടൂറിസ്റ്റുകള്‍ സഞ്ചരിച്ച ബസ്സാണ് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തില്‍ മൂന്ന് വിനോദ സഞ്ചാരികളും ഒരു ടൂറിസ്റ്റ് ഗൈഡും കൊല്ലപ്പെട്ടു. വിയറ്റ്നാമില്‍ നിന്നുളളവരാണ് കൊല്ലപ്പെട്ട വിനോദ സഞ്ചാരികള്‍. അപകടത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.
റോഡിന് സമീപത്തുളള മതിലിനരികില്‍ ഒളിപ്പിച്ച സ്ഫോടക വസ്തു ബസ് കടന്ന് പോകവേ പൊട്ടിത്തെറിക്കുകയായിരുന്നു. ബസ്സില്‍ ഉണ്ടായിരുന്ന മുഴുവന്‍ വിനോദ സഞ്ചാരികളും വിയറ്റ്നാമില്‍ നിന്നുളളവരാണ്. ബസ് ഡ്രൈവര്‍ ഈജിപ്ത് സ്വദേശിയാണ്.
നേരത്തെ നിശ്ചയിച്ച വഴിയില്‍ നിന്ന് മാറിയാണ് വിനോദ സഞ്ചാരികളുടെ ബസ് സഞ്ചരിച്ചത് എന്നും വഴി മാറുന്ന വിവരം സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നില്ല എന്ന് പ്രധാനമന്ത്രി മുസ്തഫ മദ്ബൗല പ്രതികരിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. നേരത്തെയും ഈജിപ്തിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് നേരെ തീവ്രവാദ ആക്രമണമുണ്ടായിട്ടുണ്ട്.
ഇസ്ലാമിക് സ്റ്റേറ്റ് അടക്കമുളള തീവ്രവാദ സംഘടനകളാണ് സ്ഫോടനത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്. ടൂറിസ്റ്റ് സീസണ് ആയത് കൊണ്ട് തന്നെ ഈജിപ്റ്റില്‍ സുരക്ഷ കര്‍ശനമാക്കിയിരിക്കുകയാണ്. ജനുവരി 7ന് രാജ്യത്തെ പ്രധാന ക്രിസ്ത്യന്‍ ന്യൂനപക്ഷമായ കോപ്റ്റ്സ് ഓര്‍ത്തഡോക്സ് ക്രിസ്തുമസ് ആഘോഷിക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ കൂടി സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അതിനിടെയാണ് രാജ്യത്തെ ഞെട്ടിച്ച് കൊണ്ട് സ്ഫോടനമുണ്ടായിരിക്കുന്നത്.