കേക്കില്ല, മിഠായിയില്ല, കൂട്ടുകാരില്ല... രക്ഷാദൗത്യ ബസിൽ നാല് വയസുകാരിക്ക് ജന്മദിനം
കീവ്: പ്രായം നാല് വയസ്... ബെർത്ത് ഡേ കേക്ക് ഇല്ല, മെഴുകുതിരികളില്ല, ബെർത്ത് ഡേ പാട്ട് പാടാൻ ചുറ്റിലും കൂട്ടുകാരില്ല, പകരം ബസിൽ മരണം മുന്നിൽക്കണ്ട കുടുംബത്തിന്‍റെ വേദന നിറഞ്ഞ മുഖങ്ങൾ മാത്രം. യുക്രൈനിലെ ഡറിയയുടെ ചുറ്റും എല്ലാ വർഷത്തേയും പോലെ ഈ ദിനത്തിൽ സന്തോഷമില്ല. കീവിൽ നിന്ന് പുറത്തുകടക്കുന്ന അവസാനത്തെ കുടുംബങ്ങളിലൊന്നാണ് ഇവരുടേത്. യുദ്ധം ബാക്കിവെക്കുന്ന ചില ഓർമകളും നിമിഷങ്ങളും ആണിത്.
ബസിൽ കയറിയതു മുതൽ കൈയ്യിലുണ്ടായിരുന്ന ഡൈനോസറുമായി കളിക്കുകയായിരുന്നു ഡറിയ. ഇർപിനിൽ നിന്നാണ് ഈ കുടുംബം രക്ഷാദൗത്യത്തിന്റെ ബസിൽ കയറിയത്. ഗംഭീരമായ ആഘോഷത്തിനാണ് ഇത്തവണ പദ്ധതിയിട്ടിരുന്നതെങ്കിലും യുദ്ധം എല്ലാ പദ്ധതികളും മാറ്റിമറിക്കുകയായിരുന്നു. കേക്കും കാൻഡിലുകളും എല്ലാം മുൻകുട്ടി വാങ്ങിയിരുന്നുവെങ്കിലും എല്ലാം വീട്ടിൽ ഉപേക്ഷിക്കേണ്ടി വന്നുവെന്ന് കുഞ്ഞിനെ മടിയിലിരുത്തിയ ശേഷം സൂസന്ന പറഞ്ഞു.
അതേസമയം യുക്രൈനിൽ റഷ്യ നടത്തുന്ന ആക്രമണത്തില്‍ ഇതുവരെ 136 കുട്ടികള്‍ കൊല്ലപ്പെട്ടതായി യുക്രൈന്‍ പ്രോസിക്യൂട്ടര്‍ ജനറലിന്റെ ഓഫിസ് അറിയിച്ചു. 31 ദിവസത്തിനുള്ളിലാണ് 136 കുട്ടികൾ കൊല്ലപ്പെട്ടതെന്നും കീവിൽ മാത്രം 64 കുട്ടികൾ കൊല്ലപ്പെട്ടുവെന്നുമാണ് റിപ്പോർട്ട്. വിവിധ പ്രദേശങ്ങളിലുണ്ടായ ആക്രമണത്തിൽ 199 കുട്ടികൾക്ക് പരിക്കേറ്റു.
ആക്രമണത്തില്‍ നാശനഷ്ടം സംഭവിച്ചിട്ടുള്ള യുക്രൈനിലെ നഗര മേഖലകളില്‍ കേന്ദ്രീകരിച്ച് റഷ്യ ആക്രമണം കൂടുതല്‍ ശക്തമാക്കിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ബ്രിട്ടണ്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. അധിനിവേശം ഒരുമാസം പിന്നിടുമ്പോഴും യുക്രൈനിലെ സുപ്രധാന നഗരങ്ങള്‍ കീഴടക്കാന്‍ റഷ്യക്ക് സാധിച്ചിട്ടില്ല. ഖാർകിവ്, ചെർണീവ്, മരിയുപോൾ എന്നീ നഗരങ്ങള്‍ ഉപരോധത്തിലാണ്.
അധിനിവേശം അഞ്ചാം ആഴ്‌ചയിലേക്ക് കടക്കുമ്പോൾ കിഴക്കൻ മേഖലയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് റഷ്യയുടെ നീക്കം. അതേ സമയം തലസ്ഥാന നഗരമായ കീവിന് പുറത്തുള്ള നഗരങ്ങൾ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് യുക്രൈൻ. യുദ്ധത്തിന്റെ ആദ്യഘട്ടം പൂർത്തിയായി എന്നായിരുന്നു റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ പ്രതികരണം. 'യുക്രൈന്‍ സേനയുടെ പോരാട്ട ശേഷി കുറയ്ക്കാനായി. ഡോണ്‍ബാസിന്റെ വിമോചനം സാധ്യമാക്കുക എന്ന സുപ്രധാന ലക്ഷ്യം കൈവരിക്കുന്നതില്‍ ഇത് സഹായകമാകുന്നു,' റഷ്യൻ ജനറൽ സ്റ്റാഫ് മെയിൻ ഓപ്പറേഷണല്‍ ഡയറക്ടറേറ്റ് മേധാവി സെർജി റുഡ്സ്കോയ് പറഞ്ഞു
കോൺഗ്രസിൽ നിന്നുൾപ്പെടെ നേതാക്കൾ ആം ആദ്മിയിലേക്ക്; ഹിമാചലിൽ പ്രതീക്ഷയോടെ 'ആപ്'
അതിക്രമിച്ച് കയറിയത് രണ്ടംഗ സംഘം; കളളക്കഥ പൊലീസ് കൈയ്യോടെ പൊക്കി: എല്ലാം ട്വിസ്റ്റ് ആയിരുന്നു