ഒരു വജ്രക്കല്ല്, വില 130 കോടി !!! അപൂർവ്വ വജ്രം കുഴിച്ചെടുത്തത് കേരളത്തേക്കാൾ ചെറു രാജ്യത്ത് നിന്ന്
മാസിറു(ലെസോത്തോ): ദക്ഷിണാഫ്രിക്കയാല്‍ ചുറ്റപ്പെട്ട ഒരു ചെറു രാജ്യമുണ്ട് ആഫ്രിക്കന്‍ വന്‍കരയില്‍. ആ രാജ്യത്തിന്റെ പേരാണ് ലെസോത്തോ. വലിപ്പം വച്ച് നോക്കിയാല്‍ നമ്മുടെ കൊച്ചുകേരളത്തിന്റെ അത്രപോലും ഇല്ല ഈ രാജ്യം. ജന സംഖ്യയാണെങ്കില്‍ വെറും 20 ലക്ഷം മാത്രം.
ഒരു ആഫ്രിക്കന്‍ രാജ്യത്തിന്റെ കഥയല്ല പ്രധാനമായും ഇവിടെ പറയാന്‍ പോകുന്നത്. അവിടത്തെ 'നിധി' ശേഖരത്തെ കുറിച്ചാണ്. ലെസോത്തോയിലെ ഒരു ഖനിയില്‍ നിന്ന് കിട്ടിയ ഒരു വജ്രത്തിന്റെ വില എത്രയാണെന്നോ... 100 കോടി ഇന്ത്യന്‍ രൂപ!!! അതിന്റെ വിശേഷങ്ങള്‍ അറിയാം...
442 കാരറ്റ് വജ്രം
ലെസോത്തോയിലെ ലെത്സെങ് ഖനിയില്‍ നിന്നാണ് ഈ വജ്രം കിട്ടിയത്. ഇത് 442 കാരറ്റ് വജ്രമാണ്. ഇതിന്റെ വില 18 മില്യണ്‍ അമേരിക്കന്‍ ഡോളറിന് മുകളില്‍ ആയിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. അതായത് ഏതാണ്ട് 130 കോടിയോളം രൂപ!
ഗോള്‍ഫ് ബോളിന്റെ വലിപ്പം
ഒരു ഗോള്‍ഫ് ബോളിന്റെ വലിപ്പമാണ് ഈ വജ്രത്തിനുള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം ലഭിച്ച പ്രകൃതിദത്ത വജ്രങ്ങളില്‍ ഏറ്റവും വലിയവയില്‍ പെടുന്നതാണ് ഇത്. എന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ വജ്രം ഇതല്ല.
ലെത്സെങ് എന്ന അപൂര്‍വ്വ ഖനി
ലെത്സെങ് ഖനി ലോകത്തിലെ തന്നെ ഏറ്റവും മികച്ച വജ്രങ്ങള്‍ക്ക് പേരുകേട്ട വജ്രഖനിയാണ്. ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന ശരാശരി വില്പനവിലയും ഇവിടെ നിന്നുള്ള വജ്രങ്ങള്‍ക്കാണ്. കഴിഞ്ഞ 14 വര്‍ഷത്തിനിടെ ഇവിടെ നിന്ന് അമ്പതില്‍ അധികം മികച്ച വജ്രങ്ങള്‍ ലഭിച്ചിട്ടുണ്ട്.
290 കോടിയുടെ വജ്രം
ലെത്സെങ് വജ്രഖനിയില്‍ നിന്ന് രണ്ട് വര്‍ഷം മുമ്പ് 910 കാരറ്റ് വജ്രവും ലഭിച്ചിരുന്നു. അന്ന് അത് വിറ്റുപോയത് 40 ദശലക്ഷം അമേരിക്കന്‍ ഡോളറിന് ആയിരുന്നു. ഇപ്പോഴത്തെ കണക്കില്‍ നോക്കിയാല്‍ ഏതാണ്ട് 290 കോടി ഇന്ത്യന്‍ രൂപ!
ഇനി ബെല്‍ജിയത്തിലേക്ക്
ജെം ഡയമണ്ട്സ് എന്ന ഖനിക്കമ്പനിയ്ക്കാണ് 442 കാരറ്റിന്റെ ഈ അപൂര്‍വ്വ വജ്രം ലഭിച്ചിരിക്കുന്നത്. ഇവര്‍ ഇനി ഈ വജ്രെ ബെല്‍ജിയത്തിലേക്ക് ആന്ഡ്വെര്പ്പിലേക്ക് അയക്കും. അവിടെ വച്ചായിരിക്കും അടുത്ത മാസം വില്പന നടക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒരുഭാഗം രാജ്യത്തിന്
ലെസോത്തോയിലെ സര്‍ക്കാരും ഈ ഖനിയുടെ പാര്‍ട്ണര്‍മാരാണ്. അതുകൊണ്ട് തന്നെ 442 കാരറ്റ് വജ്രത്തിന്റെ പൂര്‍ണ ഉടമസ്ഥാവകാശം ജെം ഡയമണ്ട്സിനില്ല. വജ്രം വിറ്റുകിട്ടുന്ന പണത്തിന്റെ ഒരു ഭാഗം ലെസോത്തോയിലെ പ്രത്യേക കമ്യൂണിറ്റി പ്രൊജക്ടിനായി ചെലവഴിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
ഒരു മാസ്കിന്റെ വില 4 ലക്ഷം രൂപയായാലോ?; സ്വര്‍ണ്ണമല്ല; വിവാഹവിപണിയില്‍ സാധ്യത