യുക്രൈനിൽ 45 അടി നീളമുള്ള ശവക്കുഴികൾ കണ്ടെത്തി; ചിത്രം പുറത്ത് വിട്ട് അമേരിക്കൻ കമ്പനി
കിയെവ്; യുക്രൈനിലെ ബുച്ച പട്ടണത്തിലെ പള്ളിക്ക് സമീപത്തെ കൂട്ട ശവക്കുഴിയുടെ ഉപ ഗ്രഹ ചിത്രങ്ങൾ പുറത്ത് വിട്ട് യുഎസ് കമ്പനി. മാക്‌സർ ടെക്‌നോളജീസ് എന്ന കമ്പനിയാണ് ചിത്രങ്ങൾ പുറത്ത് വിട്ടത്. റഷ്യൻ സൈന്യം ഈ പ്രദേശത്ത് നിന്ന് പിൻമാറിയതിന് ശേഷമാണ് ഇവിടെ 45 അടി നീളമുള്ള കൂട്ട ശവക്കുഴി കണ്ടെത്തിയിരിക്കുന്നത്. തലസ്ഥാന നഗരമായ കിയെവിൽ നിന്ന് വെറും 37 കിലോമീറ്റർ ദൂരെ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന പട്ടണമാണ് ബുച്ച.
സെന്റ് ആൻഡ്രൂ ആൻഡ് പ്യെർവോസ്വൻനൊഹൊ ഓൾ സെയിന്റ്‌സ് ദേവാലയത്തിന്റെ മൈതാനത്താണ് ശവക്കുഴി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതിന്റെ ഖനനത്തിന്റെ ആദ്യ ലക്ഷണങ്ങൾ മാർച്ച് 10 മുതലാണ് കണ്ടെത്തിയതെന്ന് യുക്രൈന്റെ ഉപഗ്രഹ ചിത്രങ്ങൾ ശേഖരിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന മാക്‌സർ ടെക്‌നോളജീസ് പറഞ്ഞു. പിന്നീട് മാർച്ച് 31ലെ ഏറ്റവും പുതിയ ചിത്രങ്ങളിൽ പള്ളിക്ക് സമീപമുള്ള പ്രദേശത്തിന്റെ തെക്കുപടിഞ്ഞാറൻ ഭാഗത്ത് ഏകദേശം 45 അടി നീളമുള്ള കിടങ്ങുള്ള ശവകുടീരത്തെ കണ്ടെത്തി എന്നും ഈ കമ്പനി പറയുന്നു.

കഴിഞ്ഞ ദിവസം റോയിട്ടേഴ്‌സ് പത്രപ്രവർത്തകർ ബുച്ച സന്ദർശിച്ചിരുന്നു. സാധാരണക്കാരുടെ വേഷമണിഞ്ഞ ഇരുപതുപേരുടെ മൃതദേഹങ്ങൾ ബുച്ചയിലെ തെരുവിൽനിന്നു കണ്ടെടുത്തിയെന്നും ഇതിൽ ഒരാളുടെ കൈകൾ പിന്നിൽ കൂട്ടിക്കെട്ടിയ നിലയിലായിരുന്നെന്നും മൃതദേഹത്തിനു സമീപത്തുനിന്ന് യുക്രൈൻ പാസ്‌പോർട്ട് ലഭിച്ചതായും വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തു. ശവക്കുഴിയുടെ മുകളിൽ വിതറിയ മണ്ണിന് മുകളിൽ കൈകളും കാലുകളും പുറത്ത് വന്നിരിക്കുന്നത് കാണാൻ സാധിക്കുന്നുണ്ടെന്നും ഇവർ കൂട്ടിച്ചേർത്തു. എന്നാൽ മാക്‌സർ പ്രചരിപ്പിച്ച ചിത്രങ്ങൾ ശനിയാഴ്ച റോയിട്ടേഴ്‌സ് മാധ്യമപ്രവർത്തകർ സന്ദർശിച്ച അതേ പള്ളിയുടേതാണോ എന്ന് വ്യക്തമല്ല എന്നും റോയിട്ടേഴ്‌സ് സംഘം പറയുന്നു.
സ്ഥലത്ത് ആദ്യം ഏറ്റുമുട്ടൽ ഉണ്ടായപ്പോൾ യുക്രൈൻ സൈന്യത്തിനായിരുന്നു ഇവിടെ ആധിപത്യം. ഇവിടെ നിന്ന് റഷ്യ പിൻമാറിയെങ്കിലും പിന്നീട് ശക്തമായി വന്ന് ആഞ്ഞടിക്കുകയായിരുന്നു. ശേഷമാണ് ഇവിടെ കൂട്ടക്കൊല നടത്തിയെന്ന് യുക്രൈൻ ആരോപിച്ചു. ബുച്ചയിലെ കൂട്ടക്കൊല ആസൂത്രിതമാണെന്ന് മന്ത്രി ദിമിത്രോ കുലേബാ പറഞ്ഞു. കഴിയുന്നത്ര യുക്രൈൻ പൗരൻമാരെ ഇല്ലായ്‌മ ചെയ്യുകയാണ് റഷ്യക്കാരുടെ ലക്ഷ്യം. അവരെ തടയുകയും രാജ്യത്തുനിന്ന് പുറത്താക്കുകയും ചെയ്യും. റഷ്യക്കെതിരേ ശക്‌തമായ ജി7 ഉപരോധം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ ഈ ആരോപണങ്ങൾ എല്ലാം തന്നെ റഷ്യ നിഷേധിച്ചു. ഇപ്പോൾ നടക്കുന്നത് യുക്രൈന്റെ പ്രകോപനം മാത്രമാണെന്നാണ് റഷ്യയുടെ പക്ഷം.












Click it and Unblock the Notifications