കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തത് 454 ആസിഡ് ആക്രമണങ്ങൾ; ലണ്ടൻ ആസിഡ് ആക്രമണ ഭീതിയിൽ
ലണ്ടൻ: ആസിഡ് ആക്രമണ ഭീതിയിൽ ലണ്ടൻ. 2016ല്‍ 454 കേസുകളാണ് ആസിഡ് ആക്രമണവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്തത്. മോഷ്ടാക്കള്‍ യാത്രക്കാരുടെ മുഖത്തേക്ക് ആസിഡ് ഒഴിച്ച ശേഷം വാഹനങ്ങളും മൊബൈല്‍ ഫോണും പണവുമെല്ലാം തട്ടിയെടുക്കുന്നതായാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. പരാതികള്‍ നല്‍കുന്നുണ്ടെങ്കിലും കുറ്റവാളികളെ പിടികൂടാന്‍ പോലീസിന് കഴിയുന്നില്ലെന്നും ആക്ഷേപമുണ്ട്.
കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ മാത്രം ആസിഡ് ആക്രമണത്തിനിരയായവരുടെ എണ്ണം 22 ആണ്. അതേസമയം ആസിഡ് വാങ്ങുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്തി പ്രശ്നപരിഹാരമുണ്ടാക്കാനാണ് ശ്രമമെന്ന് അധികൃതര്‍ പറയുന്നു. കൃത്യമായ തിരിച്ചറിയല്‍ രേഖകളുള്ളവര്‍ക്കേ ആസിഡ് നല്‍കാവൂ എന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അധികൃതര്‍ പറയുന്നുണ്ടെങ്കിലും തെരുവില്‍ നേരിടേണ്ടി വരുന്ന ആക്രമണങ്ങളുടെ നിരക്ക് കൂടിവരികയാണെന്ന് പൊതുജനം പറയുന്നു.
ആസിഡ് ആക്രമണങ്ങൾ നടത്തുന്നവർക്ക് ജിവപര്യന്തം ശിക്ഷ നൽകാൻ നിർദേശം നൽകിയിരുന്നു. കത്തിപോലുള്ള ആയുധങ്ങൾ ഉപയോഗിച്ച് നടത്തുന്ന ആക്രമണങ്ങൾക്കൊപ്പം ആസിഡ് ആക്രമണങ്ങളെയും പരിഗണിക്കുന്ന ജുഡീഷ്യൽ മാർഗ നിർദേശങ്ങൾ നടപ്പിലാക്കിയിരുന്നു. ആസിഡ് ആക്രമണത്തിന് കടുത്ത ശിക്ഷ നൽകണമെന്ന നിർദേശത്തിന് വലിയ തോതിലുള്ള പൊതുപിന്തുണയും ഉണ്ടായിരുന്നു. 2014 മാർച്ചിനും 2015 മാർച്ചിനു മിടയിൽ 186 ആസിഡ് ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.