സൗദിയില്‍ 5 വര്‍ഷത്തിനിടെ നടപ്പാക്കിയത് 800 വധശിക്ഷകൾ, പട്ടികയില്‍ കുട്ടികളും രാഷ്ട്രീയ എതിരാളികളും
റിയാദ്: ക്രിമിനല്‍ ശിക്ഷാ രീതികള്‍ കൃത്യമായി നടപ്പാക്കുന്ന രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. ചെറിയ കുറ്റത്തിന് പോലും വലിയ ശിക്ഷാ രീതികളാണ് രാജ്യത്ത് നടപ്പാക്കുന്നത്. ഇതോടൊപ്പം സൗദിയില്‍ നടക്കുന്ന വധശിക്ഷകള്‍ക്ക് ഒരു കുറവുമില്ല. കഴിഞ്ഞ ദിവസം യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റെപ്റീവ് എന്ന മനുഷ്യാവകാശ സംഘടന പുറത്തുവിട്ട് കണക്ക് പരിശോധിച്ചാല്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭ്യമാകുന്നത്. സല്മാന് രാജാവിന്റെ അഞ്ച് വര്‍ഷത്തെ ഭരണകാലത്ത് 800ഓളം പേരുടെ വധശിക്ഷയാണ് സൗദി നടപ്പാക്കിയത്. അബ്ദുള്ള രാജാവിന്റെ ഭരണകാലമായ 2009-2014ല്‍ 423 വധശിക്ഷയാണ് നടപ്പിലായത്. എന്നാല്‍ 2015ല്‍ സല്മാന് രാജാവ് അധികാരത്തില്‍ എത്തിയതോടെയാണ് വധശിക്ഷയില്‍ ഇത്ര വര്‍ധനവ് ഉണ്ടായിരിക്കുന്നത്. വിശദാംശങ്ങളിലേക്ക്.
800 വധശിക്ഷകള്‍
രാജ്യത്ത് ഏറ്റവും കൂടുതല്‍ വധശിക്ഷ നടത്തിയ കാലയളവാണിതെന്ന് വേണമെങ്കില്‍ പറയാം. അബ്ദുള്ള രാജാവിന്റെ ഭരണകാലയളവുമായി ബന്ധപ്പെടുത്തി താരതമ്യം ചെയ്യുമ്പോള്‍ ഇരട്ടിയാണ് സല്മാന് രാജാവിന്റെ കാലയളവില്‍ നടത്തിയ വധശിക്ഷകള്‍. വധശിക്ഷ നടപ്പാക്കിയവരുടെ പട്ടികയില്‍ കുട്ടികളും രാഷ്ട്രീയ എതിരാളികള്‍ വരെ ഉണ്ടെന്നാണ് റെപ്റീസ് പുറത്തുവിട്ട് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ബാധ്യസ്ഥരാണ്
സൗദിയിലെ പൗരന്മാരുടെ പോല തന്നെ രാജ്യത്തെ നിയമങ്ങള്‍ അനുസരിക്കാന്‍ ബാധ്യസ്ഥരാണ് അവിടെ താമസിക്കുന്നവരെല്ലാം . ബലാത്സംഗം, കൊലപാതകം, മയക്കുമരുന്നിനടിമപ്പെടല്‍, വിവാഹേതര ലൈംഗിക ബന്ധം, മന്ത്രവാദം തുടങ്ങിയ പലതരം കുറ്റങ്ങള്‍ക്ക് വധശിക്ഷ നടപ്പാക്കുന്ന രാജ്യമാണ് സൗദി അറേബ്യ.
സുപ്രീംകോടതി
സൗദി ശരീഅത്ത് വിധിയനുസരിച്ച് നടപ്പാക്കുന്ന വധശിക്ഷ, കൈവെട്ടല്‍ തുടങ്ങിയ ശിക്ഷകള്‍ അന്തിമമായി തീരുമാനിക്കാനുള്ള അധികാരം സുപ്രീംകോടതിക്കാണ്. അപ്പീല്‍ കോടതിയുടെ വിധി സുപ്രീംകോടതി ശരിവെച്ച ശേഷമാണ് ശിക്ഷ നടപ്പാക്കുക. അനന്തരാവകാശികള്‍ മാപ്പ് നല്കിയാല് ചില കുറ്റങ്ങള്‍ക്ക് പ്രതിക്രിയയില്‍ ഇളവ് ലഭിക്കും.
കുട്ടികളും മതപണ്ഡിതരും
വധശിക്ഷയ്ക്ക് വിധിച്ചവരില്‍ സൗദി ഭരണകൂടത്തെ വിമര്‍ശിക്കുന്നവരും രാഷ്ട്രീയ എതിരാളികളും മതപണ്ഡിതരും വരെ ഉള്‍പ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഭരണകൂടത്തെ എതിര്‍ക്കുന്നവരുടെ പ്രായം പോലും പരിഗണിക്കാതെയാണ് വധശിക്ഷ നടപ്പിലാക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത നിരവധി പേരെ ഭരണകൂടത്തെ വിമര്‍ശിച്ചതിനെ പേരില്‍ രാജ്യത്ത് തൂക്കിക്കൊന്നിട്ടുണ്ട്.
13 കുട്ടികള്‍
മനുഷ്യാവകാശ സംഘടനയായ റിപ്രൈവും യൂറോപ്യന്‍ -സൗദി ഓര്ഗനൈസേഷന് ഫോര്‍ ഹ്യൂമണ്‍ റൈറ്റസ് എന്ന സംഘടനയും നല്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ 13 കുട്ടികളാണ് സൗദിയില്‍ വധശിക്ഷ കാത്തു കഴിയുന്നത്. ഇതിനെതിരെ രംഗത്തുവരാന്‍ തന്നെയാണ് ഈ സംഘടനയുടെ തീരുമാനം.
ജി 20 ഉച്ചകോടി
സൗദിയുടെ മനുഷ്യത്വരഹിതമായ ഈ നടപടി ജി 20 ഉച്ചകോടിയില്‍ പാശ്ചാത്യ സംഖ്യ രാഷ്ട്രങ്ങള്‍ ഉന്നയിക്കണമെന്ന് സംഘടന ആവശ്യപ്പെടുന്നു. കുട്ടികളെയും രാഷ്ട്രീയ എതിരാളികളെയും തൂക്കിലേറ്റുന്നത് അവസാനിപ്പിക്കാന്‍ സൗദിയോട് നിര്‍ദ്ദേശിക്കണം. അല്ലാത്ത പക്ഷം അവര്‍ അന്താരാഷ്ട്ര നിയമലംഘനം നടത്തുകയാണെന്ന് അംഗീകരിക്കണം- റിപ്രൈവ് ഡയറക്ടര്‍ മായ ഫോ പറഞ്ഞു.
വിമര്‍ശകര്‍
സല്മാന് രാജാവിനെയും രാജകുമാരന് മുഹമ്മദ് ബിന്‍ സല്‍മാനെയും വിമര്‍ശിച്ചവര്‍ വരെ വധശിക്ഷ ലഭിച്ചവരുടെ പട്ടികയിലുണ്ട്.2019 ല്‍ വധശിക്ഷയ്ക്ക് ഇരയായത് 130 പേരാണ്. ഇവരില്‍ ഭൂരിഭാഗവും മുഹമ്മദ് ബിന്‍ സല്‍മാനെ വിമര്‍ശിച്ചവരും എതിര്‍ത്തവരുമായിരുന്നു. കഴിഞ്ഞ വര്‍ഷം ഇതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. പരിഷ്കരണത്തിന്റെയും ആധുനിക വത്കരണത്തിന്റെയും ഇടയിലും രാജാവിനെതിരെ സംസാരിച്ചാല്‍ തൂക്കിക്കൊല്ലുന്ന രാജ്യമാണ് സൗദിയെന്ന് റിപ്രൈവ് ഡയറക്ടര്‍ പറഞ്ഞു.