700 കോടിയുടെ വമ്പൻ ഭാഗ്യം വിദ്യാര്‍ത്ഥിക്ക്, ലോട്ടറി അടിക്കുന്നെങ്കിൽ ഇങ്ങനെ അടിക്കണം; കാരണം കൊറോണ!
ബര്‍ലിന്‍: ഭാഗ്യം എപ്പോഴെങ്കിലും തേടി വരുമെന്ന് വിശ്വാസത്തില്‍ ലോട്ടറി എടുക്കുന്നവരാണ് പലരും. ജീവിതത്തിലെ കഷ്ടപ്പാടുകളും പ്രശ്‌നങ്ങളും ഭാഗ്യക്കുറി അടിച്ചാല്‍ തീരുമെന്ന പ്രതീക്ഷ വേറെയും. ചിലരുടെ ജീവിതം തന്നെ ഒരു ലോട്ടറിയിലൂടെ മാറിപ്പോകും. അങ്ങനെ ഒരു ഭാഗ്യവാനെ കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്. കഴിഞ്ഞ ദിവസം നറുക്കെടുത്ത യൂറോ ജാക്‌പോട്ടിന്റെ വിജയിയെ കുറിച്ചാണ് പറഞ്ഞുവരുന്നത്.
ലോട്ടറി അടിച്ച ആള് ഒരു വിദ്യാര്‍ത്ഥിയെന്നതാണ് പ്രത്യേകത. എന്നാല്‍ അടിച്ച തുക എത്രയാണെന്ന് അറിയാമോ? അത് കേട്ടാല്‍ ആരായാലും ഒന്നു ഞെട്ടും. 90 ദശലക്ഷം യൂറോ. അതായത് ഏകദേശം 700 കോടി രൂപ. ഈ ഭാഗ്യവാന്‍ നമ്മുടെ ഇന്ത്യയില്‍ ഒന്നുമല്ല. അങ്ങ് ജര്‍മ്മനിയിലാണ്. ജര്‍മ്മനിയുടെ തെക്കന്‍ സംസ്ഥാനമായ ബയേണിലെ മ്യൂണിക് നഗരത്തിലാണ് ഈ ഭാഗവാനെന്ന് അധികൃതര്‍ അറിയിച്ചു. വിശദാംശങ്ങളിലേക്ക്...
സുരക്ഷ
ഈ ഭാഗ്യവാന്റെ പേരും മറ്റ് വിവരങ്ങളൊന്നും തന്നെ അധികൃതര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. സുരക്ഷ കാരണമാണ് ഈ നടപടി. ഈ തുക ലഭിക്കുന്നതിനായി വിദ്യാത്ഥി വെറും 16 യൂറോയാണ് മുടക്കിയത്. കളി അവസാനിക്കുന്നതിന് രണ്ട് മിനിറ്റ് മുമ്പാണ് ഇയാള്‍ ലോട്ടറി കളിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. ഫലം പുറത്തുവന്നതോടെ ടിക്കറ്റ് ഇയാള്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി. എത്രയും പെട്ടെന്ന് ഇയാളുടെ അക്കൗണ്ടിലേക്ക് തുക കൈമാറുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
തുക എന്ത് ചെയ്യും
ഇത്രയും തുക തന്റെ അക്കൗണ്ടിലേക്ക് വന്നാല്‍ എന്ത് ചെയ്യണമെന്ന് തനിക്ക് അറിയില്ലെന്ന് വിദ്യാത്ഥി ലോട്ടറി അധികൃതരോട് പറഞ്ഞു. ഇതിന് വേണ്ടി പ്രത്യേകം ഉപദേശകരെ ലോട്ടറി കമ്പനി തന്നെ ഏര്‍പ്പാടാക്കി നല്‍കിയെന്നാണ് വിവരം. 2020 ഡിസംബര്‍വരെ ഈ തുകയ്ക്ക് സര്‍ക്കാര്‍ നികുതി ചുമത്തില്ല. വിദ്യാര്‍ത്ഥിക്ക് ഇഷ്ടമുള്ളതുപോലെ ചെലവഴിക്കാം.
2021 മുതല്‍ നികുതി
2021ന് ശേഷം മാത്രമാണ് ഇയാള്‍ക്ക് സര്‍ക്കാരിലേക്ക് നികുതി അടയ്‌ക്കേണ്ടുള്ളൂ. അത് ഭീമമായ തുകയായിരിക്കും. ലോട്ടറിയുടെ നിയമം അങ്ങനെയാണ്. 6,11,12,21, 41, എന്നീ നമ്പരുകളോടൊപ്പം 1,2 എന്നീ സൂപ്പര്‍ നമ്പര്‍ ചേര്‍ന്നതുകൊണ്ടാണ് ഇത്രയും ഭീമമായ തുക ലഭിക്കാന്‍ കാരണമായത്. കഴിഞ്ഞ നാലാഴ്ചയായി ജാക്‌പോട്ട് അടിക്കാതെ ഈ തുക വര്‍ദ്ധിച്ച് 90 ദശലക്ഷം യൂറോ ആവുകയായിരുന്നു.
കാരണം കൊറോണ
ജര്‍മ്മനിയില്‍ കൊറോണ വ്യാരകമായി പടര്‍ന്നതോടെ യൂണിവേഴ്‌സിറ്റിയും ക്ലാസുകളും ഇല്ലായിരുന്നു. ഹോട്ടലിലെ പാര്‍ട്ട് ടൈം ജോലിയും ഇത് കാരണം മുടങ്ങി. ഇതോടെ എന്തും വരട്ടെ എന്ന് കരുതി മിച്ചം വന്ന തുക കൊണ്ട് ലോട്ടറി കളിക്കുകയായിരുന്നു. എന്നാല്‍ ഇത്രയും വലിയ ഭാഗ്യം തന്നെ തേടിവരുമെന്ന് വിദ്യാര്‍ത്ഥി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.
എല്ലാ വെള്ളിയാഴ്ചയും
എല്ലാ വെള്ളിയാഴ്ചയുമാണ് ഈ ലോട്ടറി കളിക്കുക. നിരവധി ആളുകളാണ് ആ ഭാഗ്യം പരീക്ഷണത്തില്‍ പങ്കെടുക്കാറുള്ളത്. യൂറോപ്പിലെ പതിനെട്ടോളം രാജ്യത്തിലെ ആള്‍ക്കാരാണ് ഈ ലോട്ടറി മത്സരത്തില്‍ പങ്കെടുക്കാറുള്ളത്. ആദ്യമായാണ് ഒരു വിദ്യാത്ഥിക്ക് ഇത്രയധികം തുക അടിക്കുന്നത്. ഹെല്‍സിങ്കിയാണ് യൂറോ ലോട്ടറിയുടെ ആസ്ഥാനം.