പാലാരിവട്ടം പാലമല്ല... ഒറ്റ രാത്രിയിൽ അപ്രത്യക്ഷമായത് 56 ടൺ ഭാരമുള്ള പാലം; തെളിവ് പോലും ബാക്കിയില്ല
മര്‍മാന്‍സ്ക്(റഷ്യ): കേരളത്തില്‍ പാലാരിവട്ടം പാലം സംബന്ധിച്ച വിവാദം ആളിക്കത്തിക്കൊണ്ടിരിക്കുകയാണ്. അടുത്ത കാലത്തൊന്നും ഇങ്ങനെ ഒരു അഴിമതി പാലം നിര്‍മാണത്തില്‍ ഉണ്ടായിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവിലെ സാഹചര്യത്തില്‍ പാലം പൊളിച്ചുകളയുകയല്ലാതെ വേറെ വഴിയില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അങ്ങനെയിരിക്കെ ആണ് റഷ്യയില്‍ നിന്ന് മറ്റൊരു 'പാലം' വാര്‍ത്ത വരുന്നത്. 56 ടണ്‍ ഭാരമുള്ള പാലം ആണ് ഒരു രാത്രി വെളുത്തപ്പോള്‍ അപ്രത്യക്ഷമായത്. അതും ഒരു തെളിവുകളും അവശേഷിപ്പിക്കാതെ!
റഷ്യയിലെ മര്‍മാന്‍സ്ക് മേഖലയിലാണ് സംഭവം. ഇവിടെയുള്ള ഉംബ പുഴയുടെ കുറുകേയുള്ള പാലം ആണ് അപ്രത്യക്ഷമായത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പാലം പൊളിഞ്ഞ്, അതിന്റെ അവശിഷ്ടങ്ങള്‍ പുഴയില്‍ വീണുകിടക്കുന്ന ചിത്രങ്ങള്‍ റഷ്യയിലെ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോം ആയ വികെയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ പാലത്തിന്റെ അവശിഷ്ടങ്ങള്‍ പോലും സ്ഥലത്തില്ലെന്നതാണ് ഞെട്ടിപ്പിക്കുന്നത്.
സംഗതി കള്ളന്മാര് ഒപ്പിച്ച പണിയാണെന്നാണ് നാട്ടുകാര്‍ വിശ്വസിക്കുന്നത്. പാലം നിര്‍മാണത്തിന് ഉപയോഗിച്ച ഉരുക്ക് ഉരുപ്പടികള്‍ അവര്‍ കടത്തിയിട്ടുണ്ടാകും എന്നാണ് കരുതുന്നത്. എന്തായാലും പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒരു അവശിഷ്ടം പോലും ബാക്കി വയ്ക്കാതെ എങ്ങനെ ആകും ആ പാലം അവിടെ നിന്ന് അപ്രത്യക്ഷമാക്കിയത് എന്ന അത്ഭുതം ഇപ്പോഴും അവസാനിച്ചിട്ടില്ല.