കണ്ടത് കൂറ്റനൊരു സ്വർണ്ണപ്പാറ, ചരിത്രത്തിലെ അപൂർവ്വ കണ്ടെത്തൽ, ലോകത്തിന്റെ ഭാവി മാറ്റിയ ഒരു സ്വർണവേട്ട!
ലോകത്തെ നിയന്ത്രിക്കുന്ന ഒരു ലോഹമുണ്ടെങ്കിൽ അത് സ്വർണമാണ്. നൂറ്റാണ്ടുകളായി സാധാരണക്കാരെ മാത്രമല്ല രാജാക്കന്മാരെയും സാമ്രാജ്യങ്ങളെയും മോഹിപ്പിച്ച മഞ്ഞലോഹം. സ്വർണം കണ്ടെത്തിയതിലൂടെ മാത്രം ലോകഭൂപടത്തിൽ സ്വന്തമായി ഇടംനേടിയ ഒരു നഗരമുണ്ട്.
വെറുമൊരു മരുഭൂമി പോലെ കിടന്ന ഒരു പ്രദേശത്തെ വെറും പത്ത് വർഷം കൊണ്ട് ലോകത്തിന്റെ സാമ്പത്തിക കേന്ദ്രമാക്കി മാറ്റി. ചരിത്രത്തിലെ ഏറ്റവും വലിയ സ്വർണ്ണവേട്ടയുടെ കഥ കൂടിയാണത്. ഭൂമിയുടെ അടിത്തട്ടിൽ ഒളിഞ്ഞിരുന്ന സങ്കൽപ്പിക്കാൻ പോലും കഴിയാത്ത അത്രയും അളവിലുളള സ്വർണ്ണശേഖരമാണ് ആ നഗരത്തിന്റെ വിധി മാറ്റിയെഴുതിയത്.
ലോകത്ത് ഇന്നുവരെ ഖനനം ചെയ്തെടുത്തിട്ടുള്ള ആകെ സ്വർണ്ണത്തിന്റെ പകുതിയോളവും നൽകിയ നഗരം. ഇന്നും ലോകത്തിന്റെ സ്വർണ്ണ തലസ്ഥാനം എന്ന് വിളിക്കപ്പെടുന്ന ആ നഗരം, അതാണ് ദക്ഷിണാഫ്രിക്കയിലെ ജൊഹന്നാസ്ബർഗ്. മനുഷ്യ ചരിത്രത്തെത്തന്നെ മാറ്റിമറിച്ച ആ അപൂർവ്വ കണ്ടെത്തലിനെക്കുറിച്ച് അറിയാം..

ഭൂമിയിൽ ഇന്നുവരെ കണ്ടെത്തിയിട്ടുള്ളതിൽ വെച്ച് ഏറ്റവും സമ്പന്നമായ സ്വർണ്ണ നിക്ഷേപങ്ങളുള്ള വിറ്റ്വാട്ടേഴ്സ്റാൻഡ് ബേസിൻ എന്ന പ്രദേശത്തിന് മുകളിലാണ് ജൊഹന്നാസ്ബർഗ് സ്ഥിതി ചെയ്യുന്നത്. പ്രാദേശികമായി ഈ നഗരം ഇഗോളി അഥവാ സ്വർണ്ണത്തിന്റെ ഇടം എന്ന് അറിയപ്പെടുന്നു.
1886ൽ ജോർജ്ജ് ഹാരിസൺ എന്ന സ്വർണ്ണാന്വേഷകൻ ലാംഗ്ലാഗ്തേ ഫാമിൽ വലിയൊരു സ്വർണ്ണപ്പാറ കണ്ടെത്തിയതോടെയാണ് ജൊഹാനസ്ബർഗിന്റെ ചരിത്രം മാറുന്നത്. ഈ കണ്ടെത്തൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സ്വർണ്ണവേട്ടയ്ക്ക് തുടക്കമിട്ടു. അതിന് ശേഷം മനുഷ്യചരിത്രത്തിൽ ഇന്നുവരെ ഖനനം ചെയ്തെടുത്തിട്ടുള്ള ആകെ സ്വർണ്ണത്തിന്റെ ഏകദേശം 40 ശതമാനവും ഈ ഒരു പ്രദേശത്തുനിന്നാണ് ലഭിച്ചിട്ടുള്ളത്.
ഖനനത്തിന്റെ സുവർണ്ണകാലമായിരുന്ന 1970കളിൽ ദക്ഷിണാഫ്രിക്ക ഒരു വർഷം മാത്രം 1000 ടണ്ണിലധികം സ്വർണ്ണമാണ് ഉത്പാദിപ്പിച്ചത്. വെറുമൊരു ചെറിയ ഖനന ഗ്രാമമായിരുന്ന ഈ പ്രദേശം വെറും പത്ത് വർഷത്തിനുള്ളിൽ ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വലിയ നഗരമായി മാറി. ആധുനിക കാലത്ത് ഖനന രീതികൾ മാറി. ചില ഖനന പ്രവർത്തനങ്ങൾ കുറയുകയും ചെയ്തു. പക്ഷേ ലോകത്തിന്റെ സ്വർണ്ണ തലസ്ഥാനമെന്ന ജൊഹാനസ്ബർഗിന്റെ പാരമ്പര്യത്തിന് ഇന്നും ഒരു കോട്ടവും തട്ടിയിട്ടില്ല എന്ന് വേണം പറയാൻ.














Click it and Unblock the Notifications