ഇറാഖില്‍ നിന്ന് യുഎസ് സേനാപിന്‍മാറ്റത്തിന് സമ്മര്‍ദ്ദമേറുന്നു; എണ്ണം കുറച്ചുകൊണ്ടുവരുമെന്ന് പ്രധാനമന്ത്രി
ബഗ്ദാദ്: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ പരാജയം പൂര്‍ണമായ പശ്ചാത്തലത്തില്‍ ഇറാഖില്‍ നിന്ന് അമേരിക്കന്‍ സൈനികര്‍ പിന്‍മാറണമെന്ന് ആവശ്യമുയരുന്നു. അമേരിക്കന്‍ സൈനികരുടെ സാന്നിധ്യം ഇറാഖിനെ വീണ്ടും ആക്രമണകാരികളുടെ ലക്ഷ്യമാക്കി മാറ്റുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇറാഖിലെ വിവിധ സംഘടനകള്‍ സേനാപിന്‍മാറ്റത്തിനായി രംഗത്തെത്തിയിരിക്കുന്നത്.
ഉത്തര കൊറിയന്‍ ഒളിംപിക്‌സ് സംഘത്തില്‍ കിം ജോംഗ് ഉന്നിന്റെ സഹോദരിയും
സമ്മര്‍ദ്ദം ശക്തമായ പശ്ചാത്തലത്തില്‍ ഘട്ടംഘട്ടമായി അമേിക്കന്‍ സൈനികരുടെ എണ്ണം കുറച്ചുകൊണ്ടുവരുമെന്ന് ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി പ്രഖ്യാപിച്ചു. യുഎസ് സേനാപിന്‍മാറ്റം ഇതിനകം ആരംഭിച്ചുകഴിഞ്ഞതായി ഇറാഖ് ഭരണകൂടത്തിന്റെ വക്താവ് അറിയിച്ചു. അതേസമയം കുറച്ചുപേര്‍ ഇവിടെ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഇറാഖില്‍ നിന്ന് മുഴുവന്‍ യു.എസ് സൈനികരും പിന്‍മാറണമെന്നാണ് ചില സംഘടനകളുടെ നിലപാട്. ഇറാഖിലെ രണ്ട് പ്രധാന ശിയാ സംഘടനകളാണ് ഇതുമായി ബന്ധപ്പെട്ട് നിലപാട് കര്‍ക്കശമാക്കിയിരിക്കുന്നത്. യു.എസ് സൈനികരുടെ പൂര്‍ണമായ സേനാപിന്‍മാറ്റമാണ് ആവശ്യമെന്ന് സംഘടനകളിലൊന്നായ ബദര്‍ ഓര്‍ഗനൈസേഷന്‍ വക്താവ് കരീം നൂരി പറഞ്ഞു. ഇറാഖിലെ അവരുടെ സാന്നിധ്യം ആഭ്യന്തര പ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കുകയും ഇറാഖിലെ ഭീകരരുടെ ലക്ഷ്യമാക്കി നിലനിര്‍ത്തുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
അമേരിക്കന്‍ സൈന്യം ഇറാഖ് വിടണമെന്ന കാര്യത്തില്‍ ശക്തമായ നിലപാടാണ് തങ്ങളുടേതെന്ന് മറ്റൊരു സംഘടനയായ കതൈബ് ഹിസ്ബുല്ല വക്താവ് ജാഫര്‍ അല്‍ ഹുസൈനി അറിയിച്ചു. അമേരിക്കക്കാര്‍ക്ക് ആയുധശക്തിമാത്രമേ അറിയൂ. മറ്റൊരു ഭാഷയും അവര്‍ക്ക് മനസ്സിലാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം ഇറാഖിലെ അന്‍ബാര്‍ പ്രവിശ്യയിലുണ്ടായ അമേരിക്കന്‍ വ്യോമാക്രമണത്തില്‍ ഒന്‍പത് ഇറാഖി പോലിസുകാര്‍ കൊല്ലപ്പെട്ടത് വലിയ പ്രതിഷേധത്തിന് ഇടവരുത്തിയിരുന്നു.