പ്രസംഗത്തിനിടെ ജൂതവിരുദ്ധ പരാമര്‍ശം; മഹ്മൂദ് അബ്ബാസ് മാപ്പ് പറഞ്ഞു
റാമല്ല: കഴിഞ്ഞ ദിവസം റാമല്ലയില്‍ ചേര്‍ന്ന ഫലസ്തീന് നാഷനല്‍ കോണ്‍ഗ്രസില്‍ ഫലസ്തീന് അതോറിറ്റി പ്രസിഡന്റ് നടത്തിയ പ്രസംഗം സെമിറ്റിക് വിരുദ്ധമാണെന്ന ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് അദ്ദേഹം മാപ്പ് പറഞ്ഞു. ജൂതവിശ്വാസികളെ വേദനിപ്പിക്കല് തന്റെ ലക്ഷ്യമായിരുന്നില്ലെന്നും ജൂതരെയും അവരുടെ വിശ്വാസത്തെയും ആദരിക്കുന്ന വ്യക്തിയാണ് താനെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ വിധ സെമിറ്റിക് വിരുദ്ധ നിലപാടുകള്‍ക്കും താന്‍ എതിരാണെന്നും അദ്ദേഹം പറഞ്ഞു.
ജര്‍മനിയില്‍ ജൂതര്‍ കൂട്ടത്തോടെ കൊലചെയ്യപ്പെട്ട ഹോളൊകോസ്റ്റിന് കാരണം അവരുടെ വിശ്വാസമായിരുന്നില്ല, മറിച്ച് പലിശയ്ക്ക് പണം കൊടുക്കുന്നതുള്‍പ്പെടെയുള്ള സമൂഹത്തിലെ അവരുടെ പെരുമാറ്റമായിരുന്നുവെന്ന പരാമര്‍ശമാണ് വിവാദമായത്.
അബ്ബാസിന്റെ പ്രസംഗം സെമിറ്റിക് വിരുദ്ധമാണെന്നും ജൂതകൂട്ടക്കൊലയ്ക്ക് കാരണം ജൂതരുടെ മോശം പെരുമാറ്റമായിരുന്നുവെന്ന അദ്ദേഹത്തിന്റെ പരാമര്‍ശം ഹോളൊകോസ്റ്റിനെ ന്യായീകരിക്കുന്നതിന് തുല്യമാണെന്നും വിമര്‍ശനമുയര്‍ന്നതിനെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ മാപ്പുപറച്ചില്‍. എന്നാല്‍ ലോകത്ത് നടന്ന ഏറ്റവും വലിയ കുറ്റകൃത്യമായ ഹോളൊകോസ്റ്റിനെ താന്‍ അപലപിക്കുന്നതായും അതിന് ഇരകളായവരോടുള്ള അനുതാപം പ്രകടിപ്പിക്കുന്നതായും അദ്ദേഹം പിന്നീട് വിശദീകരിച്ചു.
യു.എന്‍, യൂറോപ്യന്‍ യൂനിയന്‍ എന്നിവരുടെ ഭാഗത്തുനിന്നുള്ള ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് അദ്ദേഹം മാപ്പപേക്ഷയുമായി രംഗത്തെത്തിയതെന്നാണ് വിലയിരുത്തല്‍. ജെറൂസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിക്കുകയും യു.എസ് എംബസി അവിടേക്ക് മാറ്റുകയും ചെയ്യുമെന്ന അമേരിക്കന്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് ഫലസ്തീന് പ്രശ്നപരഹാരത്തില് അമേരിക്കയുടെ മധ്യസ്ഥം അംഗീകരിക്കില്ലെന്ന് അബ്ബാസ് നേരത്തേ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളെ പിണക്കുന്നത് ശരിയല്ലെന്ന നിലപാടിന്റെ അടിസ്ഥാനത്തിലാണ് അബ്ബാസിന്റെ മാപ്പുപറച്ചിലെന്ന് വിലയിരുത്തപ്പെടുന്നു.
അതേസമയം, ഇസ്രായേലിന്റെ അധിനിവേശത്തില്‍ നിന്നും അതിക്രമങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള അടവാണ് അദ്ദേഹത്തിന്റെ പ്രസംഗത്തിലെ ഈ ഭാഗം മാത്രം അടര്‍ത്തിയെടുത്ത് വിവാദമാക്കുന്നതെന്ന് ഫലസ്തീന് നേതാവ് മുസ്തഫ ബര്‍ഗൂത്തി കുറ്റപ്പെടുത്തി.