വിസിറ്റിങ് വീസക്കാര്‍ക്ക് നേരെ വാതിലടച്ച് അബൂദാബി; പുതിയ അറിയിപ്പ് വന്നു, മലയാളികള്‍ക്കും തിരിച്ചടി
ദുബായ്: കൊവിഡ് ലോക്ക് ഡൗണിനെ തുടര്‍ന്ന് നിര്‍ത്തലാക്കിയ യുഎഇ സന്ദര്‍ശക വീസയുള്ളവരുടെ തിരിച്ചു വരവ് പുനഃരാരംഭിച്ചപ്പോള്‍ ഇന്ത്യ ഉള്‍പ്പടേയുള്ള ഏതാനും രാജ്യങ്ങള്‍ക്കുള്ള വിലക്ക് തുടര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് കേരളത്തില്‍ നിന്നും യുഎഇയിലേക്ക് പുറപ്പെട്ട ഏതാനും യാത്രക്കാര്‍ക്ക് അവസാന നിമിഷം യാത്ര റദ്ദാക്കേണ്ടി വന്നിരുന്നു. ഇത് സംബന്ധിച്ച് ഇരുരാജ്യങ്ങള്‍ക്കിടയിലുമുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചതിനെ തുടര്‍ന്ന് സിവിൽ വ്യോമയാന മന്ത്രാലയത്തിൽ നിന്നുള്ള അറിയിപ്പ് പ്രകാരം ഇന്ത്യൻ ആഭ്യന്ത്ര മന്ത്രാലയം പ്രവേശനാനുമതി നല്‍കുകയായിരുന്നു. എന്നാല്‍ സന്ദര്‍ശക വിസക്കാര്‍ക്ക് ഇപ്പോള്‍ വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
സന്ദര്‍ശക വീസക്കാര്‍ക്ക്
സന്ദര്‍ശക വീസക്കാര്‍ക്ക് അബുദാബി രാജ്യന്താര വിമാനത്താവളം വഴിയുള്ള യാത്രക്ക് വിലക്കേര്‍പ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ രാത്രി മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വന്നു. അബൂദാബി വിമാനത്താവളം വഴി സന്ദര്‍ശക വീസക്കാര്‍ക്ക് പ്രവേശനമില്ലെന്നും റസിഡന്‍റ് വിസയുള്ളവര്‍ക്ക് മാത്രേ പ്രവേശനം നല്‍കുവെന്നുമാണ് ഫെഡറൽ അതോറിറ്റി ഫോർ െഎഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് വ്യക്തമാക്കുന്നത്.
എയർ ഇന്ത്യാ എക്സ്പ്രസില്‍
അറിയിപ്പ് വന്നതിനെ തുടര്‍ന്ന് തമിഴ്നാട്ടില്ലെ തൃച്ചി വിമാനത്താവളത്തില്‍ നിന്നും സന്ദര്‍ശക വീസയില്‍ അബുദാബിയിലേക്ക് പോകാനൊരുങ്ങിയ വിദ്യാര്‍ത്ഥി അടക്കം ഒട്ടേറേപേരുടെ യാത്ര അവസാന നിമിഷം തടസ്സപ്പെട്ടു. ഇന്നലെ രാത്രി 1.30 നുള്ള എയർ ഇന്ത്യാ എക്സ്പ്രസിലെ യാത്രക്കാർക്കാണ് വിമാനത്താവളത്തില്‍ നിന്നും മടങ്ങേണ്ടി വന്നത്.
അവസാന നിമിഷം
യുഎഇയിലുള്ള മാതാപിതാക്കളുടെ അരികിലേയ്ക്ക് വരാനായിരുന്നു തമിഴ്നാട്ടിൽ തമിഴ്നാട്ടില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥി സന്ദര്‍ശ വീസ സ്വന്തമാക്കിയത്. എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം വിദ്യാര്‍ത്ഥി അടക്കമുള്ള യാത്രക്കാര്‍ വിമാനത്തിനകത്ത് പ്രവേശിച്ചിരുന്നു. ഒടുവില്‍ വിമാനം പറന്നുയരാന്‍ സമയപ്പോഴാണ് സന്ദർശക വീസക്കാർക്ക് അബുദാബിയിൽ പ്രവേശിക്കാൻ സാധിക്കില്ലെന്ന് വിമാന അധികൃതര്‍ അറിയിച്ചതെന്നാണ് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഓഗസ്റ്റ് 12 ന്
നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിനെ തുടര്‍ന്ന് ഓഗസ്റ്റ് 12 ന് കേരളത്തില്‍ നിന്നുള്ള സന്ദര്‍ശക വീസക്കാര്‍ വീണ്ടും യുഎഇയില്‍ എത്തിയിരുന്നു. നേരത്തെ ജോലി അന്വേഷിച്ച് സന്ദര്‍ശ വീസയില്‍ എത്തിയവര്‍ ലോക് ഡൗൺ കാരണം ഭക്ഷണത്തിനും മറ്റും പണമില്ലാതെ ദുരിതത്തിലായതോടെ ഇന്ത്യൻ അധികൃതരും സന്നദ്ധ സംഘടനകളും മറ്റും ചേർന്നാണ് നാട്ടിലേയ്ക്ക് തിരിച്ചിരുന്നത്. ഈ സാഹചര്യം വീണ്ടും വരാതിരിക്കാനാണ് പുതിയ നീക്കം എന്നാണ് സൂചന.
ഇന്‍ഷൂറന്‍സ് പരിരക്ഷ
സന്ദര്‍ശ വീസക്കാര്‍ നിരബന്ധമായും ഇന്‍ഷൂറന്‍സ് പരിരക്ഷ എടുത്തിരിക്കണമെന്ന പുതിയ നിയമവും യുഎഇ കൊണ്ടു വന്നിട്ടുണ്ട്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ തന്നെ ഇന്‍ഷൂറന്‍സ് തുകയും നല്‍കണം. 100 ദിർഹമാണ് നിരക്ക്. ദുബായ്, ഷാര്‍ജ എന്നിവിടങ്ങിലേക്ക് സന്ദര്‍ശക വീസയിലെത്തുന്നവര്‍ 96 മണിക്കൂറിനുള്ളിലെ കോവിഡ് 19 പരിശോധനയുടെ നെഗറ്റീവ് റിപ്പോർട്ടും സമര്‍പ്പിക്കണം.