വ്യോമാക്രമണം താലിബാനെ ലക്ഷ്യമിട്ട്; കൊല്ലപ്പെട്ടത് മതവിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നൂറോളം പേര്‍
കുന്തുസ്: താലിബാന്‍ കമാന്റര്‍മാരെ ലക്ഷ്യമിട്ട് കുന്തുസ് പ്രവിശ്യയിലെ മതപഠന ശാലയ്‌ക്കെതിരേ അഫ്ഗാന്‍ ഭരണകൂടം നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത് കുട്ടികളും രക്ഷിതാക്കളും ഉള്‍പ്പെടെ നൂറോളം പേര്‍. ദശ്‌ത്തെ ആര്‍ച്ചി ജില്ലയിലാണ് സംഭവം. താലിബാന്‍ കമാന്റര്‍മാരാണ് കൊല്ലപ്പെട്ടതെന്ന് അഫ്ഗാന്‍ സൈന്യം വാദിക്കുമ്പോള്‍ അല്ലെന്നാണ് താലിബാന്റെ അവകാശവാദം.
മതപഠന ശാലയ്‌ക്കെതിരേ ആക്രമണം
താലിബാന് സ്വാധീനമുള്ള കുന്തുസ് പ്രവിശ്യയിലെ മതപഠനശാല ലക്ഷ്യമാക്കിയായിരുന്നു ഇസ്രായേല്‍ സൈന്യം വ്യോമാക്രമണം നടത്തിയത്. എന്നാല്‍ ആക്രമണ സമയത്ത് തങ്ങളുടെ കമാന്റര്‍മാര്‍ ആരും അവിടെ ഉണ്ടായിരുന്നില്ലെന്ന് താലിബാന്‍ വക്താവ് അറിയിച്ചു. മതവിദ്യാര്‍ഥികളും മതപണ്ഡിതന്‍മാരും കുട്ടികളുടെ രക്ഷിതാക്കളുമാണ് കൊല്ലപ്പെട്ടതെന്നും താലിബാന്‍ വ്യക്തമാക്കി. ദൃക്‌സാക്ഷികളുടെ മൊഴിയും ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
30 താലിബാന്‍കാര്‍ കൊല്ലപ്പെട്ടതായി സര്‍ക്കാര്‍
നാറ്റോ സൈനികരുടെ പിന്തുണയോടെ നടന്ന ആക്രമണത്തില്‍ മുതിര്‍ന്ന 9 കമാന്റര്‍മാര്‍ ഉള്‍പ്പെടെ 30 താലിബാന്‍കാര്‍ കൊല്ലപ്പെട്ടതായി അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയം വക്താവ് മുഹമ്മദ് റദ്മാനിഷ് മാധ്യമങ്ങളോട് പറഞ്ഞു. ബോംബാക്രമണം നടന്നത് താലിബാന്റെ പരിശീലന കേന്ദ്രത്തിലാണെന്നും സിവിലിയന്‍മാര്‍ ആരും കൊല്ലപ്പെട്ടിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
ബോംബാക്രമണം സമ്മാനദാന ചടങ്ങിനിടെ
അതേസമയം, ഖുര്‍ആന്‍ മനപ്പാഠമാക്കിയ വിദ്യാര്‍ഥികള്‍ക്ക് അതുമായി ബന്ധപ്പെട്ട സമ്മാനങ്ങള്‍ വിതരണം ചെയ്യുന്ന ചടങ്ങിനിടയിലാണ് ബോംബാക്രമണമുണ്ടായതെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊല്ലപ്പെട്ടവരും പരിക്കേറ്റവരുമായ നിരവധി കുട്ടികളുടെ ചിത്രങ്ങളുള്‍പ്പെടെയാണ് പ്രാദേശിക മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കിയിരിക്കുന്നത്. 11ഉം 12ഉം വയസ്സ് പ്രായമായ കുട്ടികളാണ് ഏറെയും.
സമ്മാനത്തിന് പകരം കിട്ടിയ്ത് ബോംബ്
വര്‍ഷങ്ങളെടുത്ത് ഖുര്‍ആന്‍ മുഴുവന്‍ മനപ്പാഠമാക്കിയതിനുള്ള സമ്മാനങ്ങള്‍ വാങ്ങാനെത്തിയ കുട്ടികള്‍ക്ക് സമ്മാനത്തിന് പകരം ബോംബാണ് ലഭിച്ചതെന്ന് സംഭവ സ്ഥലത്തുണ്ടായിരുന്ന മുഹമ്മദ് അബ്ദുല്‍ ഹഖ് എന്ന നാട്ടുകാരന്‍ പറഞ്ഞു. സമ്മാനദാനച്ചടങ്ങില്‍ സംബന്ധിക്കാനെത്തിയ രക്ഷിതാക്കളും മതപണ്ഡിതന്‍മാരും കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഇദ്ദേഹം അറിയിച്ചു. നൂറിലേറെ പേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.
യുഎന്‍ അന്വേഷിക്കും
ആക്രമണത്തില്‍ കുട്ടികളുള്‍പ്പെടെ കൊല്ലപ്പെടാനിടയായ സാഹചര്യത്തെ കുറിച്ച് അന്വേഷിക്കുമെന്ന് യു.എന്‍ അസിസ്റ്റന്‍സ് മിഷന്‍ ഇന്‍ അഫ്ഗാനിസ്താന്‍ ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ സംഭവ സ്ഥലത്ത് നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയാണെന്നും സിവിലിയന്‍മാരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം എല്ലാവര്‍ക്കുമുണ്ടെന്നും സംഘനട അഭിപ്രായപ്പെട്ടു.
ഭീകരരുടെ പട്ടിക പരിഷ്കരിച്ച് ഐക്യരാഷ്ട്രസഭ: 139 പേര്‍ പാക് പൗരന്മാര്‍! ദാവൂദ് ഇബ്രാഹിമും!
സ്വാശ്രയ മെഡിക്കൽ കോളേജുകൾക്ക് വേണ്ടി നിയമസഭ ഒറ്റക്കെട്ട്! 'ഒറ്റയാനായി' പോരാടിയ ബൽറാമിനെ മെരുക്കി...