വോട്ടര്‍ രജിസ്ട്രേഷന് ക്യാംപിനു നേരെ വീണ്ടും ആക്രമണം; അഫ്ഗാനില്‍ 14 മരണം
കാബൂള്‍: വോട്ടര്‍ രജിസ്ട്രേഷന് കേന്ദ്രമായി പ്രവര്‍ത്തിക്കുകയായിരുന്ന പള്ളിക്ക് നേരെ നടന്ന ഭീകരാക്രമണത്തില്‍ അഫ്ഗാനിലെ ഖോസ്ത് നഗരത്തില്‍ 14 പേര് കൊല്ലപ്പെട്ടു. വോട്ടര്‍ രജിസ്റ്ററില്‍ പേര് ചേര്‍ക്കാനും പള്ളിയില്‍ പ്രാര്‍ഥന നിര്‍വഹിക്കാനുമായി എത്തിയ സിവിലിയന്മാരാണ് കൊല്ലപ്പെട്ടതെന്ന് അഫ്ഗാന് പൊതുജനാരോഗ്യമന്ത്രാലയം വക്താവ് വഹീദ് മജ്റൂഹ് പറഞ്ഞു. യാഖൂബ് പള്ളിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ മുപ്പതിലേറെ പേര്‍ക്ക് പരിക്കുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
അതേസമയം തങ്ങള്‍ക്ക് ആക്രമണവുമായി ബന്ധമില്ലെന്ന് താലിബാന് വക്താവ് സബീഹുല്ല മുജാഹിദ് വ്യക്തമാക്കി. ഒക്ടോബറില്‍ നടക്കാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നത്. എന്നാല്‍ തലസ്ഥാന നഗരമായ കാബൂളിലും ബഗ് ലാന് പ്രവിശ്യയിലും വോട്ടര്‍ രജിസ്ട്രേഷന് കേന്ദ്രങ്ങള്‍ക്കു നേരെ കഴിഞ്ഞയാഴ്ചയുണ്ടായ സ്ഫോടനങ്ങളില്‍ സുരക്ഷാ ഉദ്യോഗസ്ഥരുള്‍പ്പെടെ 63 പേര് കൊല്ലപ്പെടുകയും നൂറുകണക്കിനാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
കാബൂള്‍ ആക്രമണത്തിന്റെ ഉത്തരവാദിത്ത ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ഏറ്റെടുത്തിരുന്നു. ഏറെ കാലത്തെ കാത്തിരിപ്പിനു ശേഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ വരുന്നവര്‍ക്കെതിരേ നടക്കുന്ന ആക്രമണമെന്നാണ് വിലയിരുത്തപ്പെടുന്നത്. ആക്രമണ ഭീതികാരണം പലയിടങ്ങളിലും ആളുകള്‍ വോട്ടര്‍ രജിസ്ട്രേഷന് കേന്ദ്രങ്ങളില്‍ എത്താന്‍ ഭയപ്പെടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
കഴിഞ്ഞ മാസമാണ് പട്ടികയില്‍ പേര് ചേര്‍ക്കല്‍ ആരംഭിച്ചത്. ഇതിനകം 10 ലക്ഷം പേരാണ് ഇതിനകം പേര് ചേര്‍ത്തിരിക്കുന്നത്. ജൂണ്‍ പകുതിയാവുമ്പോഴേക്ക് 15 ദശലക്ഷം പേരെ ചേര്‍ക്കണമെന്നായിരുന്നു കണക്കുകൂട്ടല്‍. സ്കൂളുകള്‍ വോട്ടര്‍ രജിസ്ട്രേഷന് േകന്ദ്രങ്ങളാക്കുന്നതില് രക്ഷിതാക്കള്‍ക്ക് പ്രതിഷേധമുള്ളതായും റിപ്പോര്‍ട്ടുണ്ട്. സ്കൂളുകള്‍ ഭീകരവാദികളുടെ ആക്രമണത്തിന് ഇരയാവുമെന്ന ഭീതിയെ തുടര്‍ന്നാണിത്. വോട്ടര്‍ രജിസ്ട്രേഷന് കേന്ദ്രങ്ങള്‍ക്ക് സുരക്ഷ ഒരുക്കാനാവാത്ത ഭരണകൂടത്തിന് എങ്ങനെ തെരഞ്ഞെടുപ്പ് നടത്താനാവുമെന്ന ചോദ്യമാണ് അഫ്ഗാനില്‍ ഇപ്പോള്‍ ഉയരുന്നത്.