വേര്‍തിരിവ് പാടില്ല; എല്ലാ അഫ്ഗാനിസ്ഥാനികളേയും ഇന്ത്യ തുല്യമായി പരിഗണിക്കണമെന്ന് ഹമീദ് കര്‍സായി
കാബൂള്‍: ഇന്ത്യന്‍ പാര്‍ലമെന്‍റ് പാസാക്കിയ പൗരത്വ നിയമ ഭേദഗതിയില്‍ പ്രതികരണവുമായി അഫ്ഗാനിസ്ഥാന്‍ പ്രസിഡന്‍റ് ഹമീദ് കര്‍സായി. അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശി, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഹിന്ദു, സിഖ് ഉള്‍പ്പടേയുള്ള മുസ്ലിം ഇതര മതസ്ഥര്‍ക്ക് പൗരത്വം നല്‍കാനുള്ള കേന്ദ്രസര്‍ക്കാറിന്‍റെ തീരുമാനത്തെ ഇന്ത്യയുടെ തീരുമാനം എന്നാണ് കര്‍സായി വിശേഷിപ്പിച്ചത്. അതേസമയം തന്നെ, മതത്തിന്‍റെ വേര്‍തിരിവില്ലാതെ എല്ലാ അഫ്ഗാനിസ്ഥാനികള്‍ക്കും ഇന്ത്യ തുല്യ പ്രധാന്യം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അഫ്ഗാനിസ്ഥാനില്‍ ഇപ്പോള്‍ ന്യുനപക്ഷങ്ങള്‍ പീഡിപ്പിക്കപ്പെടുന്നില്ല. രാജ്യത്തെ ജനത മുഴുവനായിട്ടാണ് പീഡിപ്പിക്കപ്പെടുന്നത്. വളരെക്കാലമായി യുദ്ധത്തിലും സംഘട്ടനത്തിലുമാണ് ഞങ്ങള്‍. അഫ്ഗാനിസ്ഥാനിലെ മൂന്ന് പ്രധാന മതസ്ഥരായ മുസ്ലീങ്ങളും ഹിന്ദുക്കളും സിഖുകാരും ഒരുപോലെ ദുരിതങ്ങള്‍ അനുഭവിച്ചിട്ടുണ്ട്. ഇന്ത്യന്‍ സന്ദര്‍ശന വേളയില്‍ ദില്ലിയില്‍ ദ ഹിന്ദുവിനോട് സംസാരിക്കുകയായിരുന്നു ഹമീദ് കര്‍സായി.

വിദേശകാര്യമന്ത്രാലയം 2011 ല്‍ പുറത്തുവിട്ട കണക്കനുസരിച്ച അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള 18000 അഭയാര്‍ത്ഥികളാണ് ഇന്ത്യയിലുള്ളത്. ഇവരില്‍ ഭൂരിഭാഗവും സിഖുകാരും ഹിന്ദുക്കളുമാണ്. 2013 ലും ഇന്ത്യയിലേക്ക് വലിയ തോതില്‍ പാലായനം നടന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. താലിബാന്‍ ഭരണകാലത്ത് അഫ്ഗാനിസ്ഥാനില്‍ ന്യൂനപക്ഷങ്ങള്‍ നേരിട്ട ക്രൂരതകളാണ് മുസ്ലിം ഇതര അഫ്ഗാനികള്‍ക്ക് പൗരത്വം നല്‍കാനുള്ള തീരുമാനത്തിന്‍റെ അടിസ്ഥാനമെന്ന് ഡിസംബറില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ ഹസീനയും തിങ്കളാഴ്ച്ച വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ നിയമ ഭേദഗതി തീര്‍ത്തും അനാവശ്യമാണെന്നും ഷെയ്ഖ് ഹസീന പറഞ്ഞു. ഇന്ത്യയിൽനിന്ന് കുടിയേറ്റങ്ങൾ ഉള്ളതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാൽ, ഇന്ത്യക്കകത്ത് ജനങ്ങൾ ധാരാളം പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്നും അവര്‍ പറഞ്ഞു.


Click it and Unblock the Notifications