ബംഗ്ലാദേശില്‍ ജമാത്തെ ഇസ്ലാമി കലാപം
ധാക്ക: ജമാത്തെ ഇസ്ലാമി നേതാവ് അബ്ദുല്‍ഖാദര്‍ മൊല്ലയെ തൂക്കികൊന്നതിനെ തുടര്‍ന്ന് ബംഗ്ലാദേശില്‍ കലാപം. ബംഗ്ലാദേശ് സ്വാതന്ത്ര്യസമരകാലത്ത് പാകിസ്താന് അനുകൂലമായ നിലപാടെടുക്കുകയും നിരവധി പേരെ കൊന്നൊടുക്കുകയും ചെയ്ത 'മിര്‍പൂരിലെ കാശാപ്പുകാരന്‍' എന്നറിയപ്പെടുന്ന മൊല്ലയെ കഴിഞ്ഞ ദിവസമാണ് തൂക്കി കൊന്നത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങള്‍ നടക്കുന്ന അക്രമസംഭവങ്ങളില്‍ ഇതുവരെ 21 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. വധശിക്ഷയില്‍ പ്രതിഷേധിച്ച് ഒരു ജഡ്ജിയെ പരസ്യമായി കഴുത്തറുത്ത് കൊല്ലുക വരെയുണ്ടായി. അവാമി ലീഗ്-ജമാത്ത് പ്രവര്‍ത്തകര്‍ തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍ നടക്കുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ജമാത്തെ ഇസ്ലാമിയുടെ യുവജനവിഭാഗത്തിന്റെ നേതൃത്വത്തിലാണ് ആക്രമണം നടക്കുന്നത്. പ്രക്ഷോഭകാരികള്‍ക്ക് പ്രധാനമന്ത്രി ശൈഖ് ഹസീന ശക്തമായ രീതിയില്‍ തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബംഗ്ലാദേശ് നാഷണല്‍ ലീഗ് പാര്‍ട്ടി നേതാവ് ഖലീദാ സിയയ്‌ക്കെതിരേയുള്ള ഹസീന ആഞ്ഞടിച്ചു.
നിയമലംഘനം നടത്തുന്നവര്‍ക്ക് പിന്തുണ കൊടുക്കുന്ന നിലപാടാണ് പ്രതിപക്ഷം കൈകൊള്ളുന്നത്. ഇത് യാതൊരു വിധത്തിലും അംഗീകരിക്കാനാവില്ല. പ്രശ്‌നം എങ്ങനെ തീര്‍ക്കണമെന്ന് ഞങ്ങള്‍ക്ക് വ്യക്തമായറിയാം. രാജ്യത്തെ ഹിന്ദു ആരാധനാലയങ്ങള്‍ക്കു നേരെയും വ്യാപകമായ ആക്രമണം നടക്കുന്നുണ്ട്.
ദൈവരാജ്യം വരുന്നതു മാത്രമാണ് ശാശ്വതമായ പരിഹാരം എന്നു വിശ്വസിക്കുന്നവരാണ് ജമാത്തെ ഇസ്ലാമിക്കാര്‍. ജനാധിപത്യത്തില്‍ വിശ്വാസമില്ലാത്ത ഇവരെ പൊതുവെ തീവ്രമത മൗലികവാദികളായാണ് പരിഗണിക്കുന്നത്.