ബ്രിട്ടനും ജപ്പാനും ചേര്‍ന്ന് ഉത്തരകൊറിയയ്ക്ക് പണി കൊടുക്കും!
ബ്രെക്സിറ്റിന് മുന്നോടിയായി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള പ്രധാനമന്ത്രി തെരേസ മേയുടെ നീക്കത്തിന്‍റെ ഭാഗമായാണ് സഹകരണം.
ടോക്യോ: ഉത്തരകൊറിയയില്‍ നിന്നുള്ള സുരക്ഷാ ഭീഷണി ഉയരുന്ന സാഹചര്യത്തില്‍ സുപ്രധാന കരാറുകള്‍ക്കൊരുങ്ങി ജപ്പാനും ബ്രിട്ടനും. പ്രതിരോധ സഹകരണം, സൈബര്‍ സുരക്ഷ, ഭീകരവാദ വിരുദ്ധ പോരാട്ടങ്ങള്‍ എന്നീ വിഷയങ്ങളിലാണ് ഇരു രാജ്യങ്ങളും പരസ്പര സഹകരണത്തിനൊരുങ്ങുന്നത്. ബ്രെക്സിറ്റിന് മുന്നോടിയായി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള പ്രധാനമന്ത്രി തെരേസ മേയുടെ നീക്കത്തിന്‍റെ ഭാഗമായാണ് സഹകരണം. വ്യാഴാഴ്ചയാണ് ഇത് സംബന്ധിച്ച ഇരു രാജ്യങ്ങളുടേയും പ്രതികരണം പുറത്തുവന്നത്.
ജപ്പാന്‍ സന്ദര്‍ശനത്തിനിടെ ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായുള്ള കൂടിക്കാഴ്ചക്കിടെയാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. ഉത്തരകൊറിയയില്‍ നിന്നുള്ള സൈനിക ഭീഷണി വര്‍ധിച്ച സാഹചര്യത്തിലാണ് സഖ്യരാജ്യങ്ങള്‍ തമ്മില്‍ ഇത്തരത്തിലൊരു ധാരണയിലെത്തുന്നത്. പ്രതിരോധ കാര്യങ്ങളിലുള്ള സഹകരണം വളരുന്നതിന്‍റെ സൂചനയാണ് തന്‍റെ ജപ്പാന്‍ സന്ദര്‍ശനമെന്നും തെരേസ ജാപ്പനീസ് പ്രതിരോധ മന്ത്രി ഇറ്റ്സുനോരി ഒണോഡരയോട് പറഞ്ഞു.

ഇരു രാജ്യങ്ങളുടേയും പ്രധാനമന്ത്രിമാര്‍ ചേര്‍ന്ന് സുരക്ഷാ സഹകരണത്തില്‍ സംയുക്ത പ്രമേയത്തിലും ഒപ്പുവച്ചിട്ടുണ്ട്. ഷിന്‍സോ ആബേയ്ക്ക് പുറമേ ജാപ്പനീസ് ഭരണാധികാരി അകിറ്റോയുമായും മേ കൂടിക്കാഴ്ച നടത്തും. അമേരിക്കയോട് നിരന്തരം ഭീഷണി മുഴക്കുന്ന ഉത്തരകൊറിയുടെ ആയുധ- ആണവായുധ പരീക്ഷണങ്ങള്‍ ജപ്പാനും ഒരു പോലെ ഭീഷണിയാവുന്നതാണ് . ജപ്പാന് മുകളിലൂടെയാണ് ഉത്തരകൊറിയ ഹാസ്വോങ്ങ്-12 ശ്രേണിയില്‍ പെട്ട ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ചത്. മിസൈല്‍ അമേരിക്കന്‍ സൈനികതാവളമായ ഗുവാമിലേക്ക് എത്താന്‍ ശേഷിയുള്ളതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രാദേശിക സമയം ചൊവ്വാഴ്ച രാവിലെ 5.57 ഓടു കൂടിയായിരുന്നു വിക്ഷേപണം.
ഉത്തരകൊറിയയില്‍ നിന്നുള്ള സൈനിക ഭീഷണി വര്‍ധിച്ച സാഹചര്യത്തില്‍ അമേരിക്കയും ദക്ഷിണ കൊറിയും തമ്മില്‍ പ്രതിരോധം തീര്‍ക്കുന്നതിനായി പസഫിക് സമുദ്രത്തില്‍ പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന സൈനികാഭ്യാസം ആരംഭിച്ചിരുന്നു. ഇതിനിടെയാണ് പ്രതിരോധ സഹകരണത്തിന് ബ്രിട്ടനും ജപ്പാനും തമ്മില്‍ ധാരണയിലെത്തുന്നത്.












Click it and Unblock the Notifications