ജെയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനം പിടിച്ചെടുത്ത് പാകിസ്താന്‍ സര്‍ക്കാര്‍... ആദ്യ നടപടി
ഇസ്ലാമാബാദ്: പുല്‍വാമ ഭീകരാക്രമണത്തില്‍ പ്രതിഷേധം അന്താരാഷ്ട്ര തലത്തില്‍ കത്തുന്നതിനിടെ പാകിസ്താന്റെ നടപടി. ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനം പിടിച്ചെടുത്തിരിക്കുകയാണ് പാകിസ്താന്‍ സൈന്യം. ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചതിന് പിന്നാലെയാണ് പാകിസ്താന്‍ നടപടിയെടുക്കാന്‍ നിര്‍ബന്ധിതരായത്.
അതേസമയം ഇന്ത്യയുടെ ധാര്‍മിക വിജയമായിട്ടാണ് ഇത് വിലയിരുത്തുന്നത്. ആഗോള തലത്തില്‍ പാകിസ്താനെ ഭീകരരാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനായി ഇന്ത്യ കടുത്ത ശ്രമങ്ങളാണ് നടത്തികൊണ്ടിരിക്കുന്നത്. സാമ്പത്തികമായി പാകിസ്താന്‍ പ്രതിസന്ധിയിലാവുമെന്ന് ഉറപ്പായിരുന്നു. അന്താരാഷ്ട്ര തലത്തില്‍ കരിമ്പട്ടികയിലേക്കുള്ള പാകിസ്താന്റെ പോക്ക് ഇമ്രാന്‍ ഖാനെയും സമ്മര്‍ദത്തിലാക്കിയിരുന്നു.
ജെയ്‌ഷെക്കെതിരെ നടപടി
ജെയ്‌ഷെയുടെ ആസ്ഥാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതായിട്ടാണ് പാകിസ്താന്‍ വ്യക്തമാക്കിയത്. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പഞ്ചാബ് പ്രവിശ്യയിലെ ജെയ്‌ഷെയും ക്യാമ്പസിന്റെ പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. ഭഹവല്‍പൂരില്‍ മദ്രസത്തുല്‍ സാബിര്‍, ജമാ ഇ മസ്ജിദ് സുബാനല്ല എന്നീ ക്യാമ്പസാണ് ജെയ്‌ഷെയ്ക്കുള്ളത്. ഇവിടെ കാര്യങ്ങള്‍ നടത്താന്‍ അഡ്മിനിസ്‌ട്രേറ്ററെയും സര്‍ക്കാര്‍ നിയമിച്ചിരിക്കുകയാണ്.
നടപടി ശക്തം
പാകിസ്താന്‍ കൈക്കൊണ്ട നടപടി ശക്തമാണ്. ജെയ്‌ഷെയുടെ എന്ത് പ്രവര്‍ത്തനവും ഇനി സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കും. നിലവില്‍ 70 അധ്യാപകരും 600 വിദ്യാര്‍ത്ഥികളുമാണ് ക്യാമ്പസില്‍ പഠിക്കുന്നത്. പഞ്ചാബ് പോലീസാണ് ഇവര്‍ക്ക് സംരക്ഷണം നല്‍കുന്നത്. അതേസമയം മസൂദ് അസ്ഹറിനെ പോലുള്ള ആഗോള ഭീകരര്‍ക്കുള്ള ശക്തമായ താക്കീതാണ് പാകിസ്താന്‍ സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. അതേസമയം സംഘടനയെ വിലക്കുന്നത് വരെ ഇന്ത്യ പോരാട്ടം തുടരുമെന്നാണ് സൂചന.
അന്താരാഷ്ട്ര സമ്മര്‍ദം
പാകിസ്താന്‍ അന്താരാഷ്ട്ര തലത്തില്‍ കടുത്ത സമ്മര്‍ദത്തിലാണ്. യുഎന്നിന്റെ സുരക്ഷാ കൗണ്‍സില്‍ പുല്‍വാമ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ചിരുന്നു. ജെയ്‌ഷെക്കെതിരെ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു. പാകിസ്താന്‍ ഇത്തരം സംഘടനകള്‍ക്ക് നല്‍കിവരുന്ന സാമ്പത്തിക സഹായം അവസാനിപ്പിക്കണമെന്ന് നിര്‍ദേശവും യുഎന്നില്‍ നിന്നുണ്ടായിരുന്നു. അതേസമയം അന്താരാഷ്ട്ര ടെറര്‍ ഫിനാന്‍സിംഗ് വാച്ച്‌ഡോഗും വലിയ വിമര്‍ശനമാണ് പാകിസ്താനെതിരെ ഉന്നയിച്ചത്.
പാകിസ്താന്‍ പരാജയപ്പെട്ടു
തീവ്രവാദി ആക്രമണങ്ങളെയും സംഘടനകളെയും വിലയിരുത്തുന്നതില്‍ പാകിസ്താന്‍ പരാജയപു്‌പെട്ടെന്നും, തീവ്രവാദ ഫണ്ടിംഗിലും ഇതേ നിലവാരം തന്നെയാണ ്പാകിസ്താന്‍ പുലര്‍ത്തുന്നതെന്നും ടെറര്‍ ഫിനാന്‍സിംഗ് വാച്ച്‌ഡോഗ് കുറ്റപ്പെടുത്തിയിരുന്നു. 2002 മുതല്‍ ജെയ്‌ഷെ മുഹമ്മദ് പാകിസ്താനില്‍ വിലക്ക് നേരിടുന്നുണ്ട്. എന്നാല്‍ പല മേഖലകളിലും പേരുകളിലുമായി സംഘടനയുടെ പ്രവര്‍ത്തനം ഇപ്പോഴും നടക്കുന്നുണ്ട്. അതാണ് ഇന്ത്യയെ ചൊടിപ്പിക്കുന്നത്. പൂര്‍ണമായ വിലക്കാണ് ഇന്ത്യ ആവശ്യപ്പെടുന്നത്.
കരിമ്പട്ടികയില്‍ ഉള്‍പ്പെടും
നിലവില്‍ അന്താരാഷ്ട്ര സംഘടനകളുടെ േ്രഗ പട്ടികയിലാണ് പാകിസ്താന്‍ ഉള്ളത്. ഒക്ടോബറിനുള്ളില്‍ ഭീകരസംഘടനകള്‍ക്കെതിരെ നടപടി ഉണ്ടായിട്ടില്ലെങ്കില്‍ പാകിസ്താനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തും. ഇതോടെ അന്താരാഷ്ട്ര നാണ്യനിധിയുടെയും, മറ്റ് സാമ്പത്തിക സഹായങ്ങളും പാകിസ്താന് ലഭിക്കാതാവും. നിലവില്‍ ഇറാനും ഉത്തരകൊറിയയും ഈ പട്ടികയില്‍ ഉണ്ട്. കരിമ്പട്ടികയില്‍ ഉള്‍പ്പെടാതിരിക്കാനാണ് പാകിസ്താന്‍ ജെയ്‌ഷെയ്‌ക്കെതിരെ നടപടി എടുത്തതെന്നാണ് സൂചന.
പുൽവാമ ഭീകരാക്രമണം പ്രധാനമന്ത്രി അറിഞ്ഞത് വൈകി! രോഷം കൊണ്ട് നരേന്ദ്ര മോദി