ഐസിസ് തകർന്നപ്പോൾ അൽ ഖ്വായ്ദ തിരിച്ചുവരുന്നു; കൊലവിളിയും ജിഹാദ് ആഹ്വാനവും... അമേരിക്കയും ഇസ്രായേലും
ജറുസലേം: സിറിയയിലും ഇറാഖിലും ഐസിസ് ഏതാണ്ട് അവസാനിച്ച മട്ടാണ്. എന്നാല്‍ മറ്റ് പലയിടങ്ങളിലും അവര്‍ ഒറ്റപ്പെട്ട ആക്രമണങ്ങള്‍ നടത്തുന്നുണ്ട്. ഏറ്റവും ഒടുവില്‍ ഇന്തോനേഷ്യയില്‍ നടന്ന ആക്രമണങ്ങള്‍ക്ക് പിറകില്‍ ഐസിസ് ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്നതുപോലെ ഒരു സൈനിക ശക്തിയായി അവര്‍ ഇപ്പോഴില്ല എന്നത് സത്യം തന്നെയാണ്.
എന്നാല്‍ ഐസിസിന്റെ പതനത്തോടെ അല്‍ ഖ്വായ്ദ വീണ്ടും ശക്തി പ്രാപിക്കുകയാണോ എന്ന സംശയം ആണ് ഇപ്പോള്‍ അന്താരാഷ്ട്ര സമൂഹം സംശയിക്കുന്നത്. ജറുസലേമിനെ തങ്ങളുടെ ഔദ്യോഗിക തലസ്ഥാനമായി ഇസ്രായേല്‍ പ്രഖ്യാപിച്ചതിന് പിറകേ അമേരിക്ക തങ്ങളുടെ എംബസി അങ്ങോട്ട് മാറ്റാന്‍ ഒരുങ്ങുകയാണ്. ഈ സാഹചര്യത്തില്‍ ആണ് അല്‍ ഖ്വായ്ദയുടെ ഭീഷണി.
അമേരിക്കയ്‌ക്കെതിരെ മുസ്ലീങ്ങള്‍ ജിഹാദ് നടത്തണം എന്ന ആഹ്വാനം ആണ് അല്‍ ഖ്വായ്ദ തലവന്‍ അയ്മാന്‍ അല്‍ സവാഹിരി മുഴക്കിയിരിക്കുന്നത്.
ഐസിസ് മിണ്ടില്ല
പലസ്തീന്‍ വിഷയത്തില്‍ മുമ്പും തന്ത്രപരമായ മൗനം പാലിച്ചിരുന്നവരാണ് ഐസിസ്. ഇസ്രായേലിനെതിരെയുള്ള ഒരു ആക്രമണത്തിനും അവര്‍ മുന്നിട്ടിറങ്ങിയിട്ടില്ല എന്നതും വാസ്തവം ആണ്. സിറിയന്‍ അതിര്‍ത്തിയില്‍ ആണെങ്കിലും ഇസ്രായേലുമായി ഒരു സംഘര്‍ഷത്തിനും ഐസിസ് മുതിര്‍ന്നിരുന്നില്ല. ഇപ്പോഴാണെങ്കില്‍ ഐസിസ് ഏതാണ്ട് നാമാവശേഷമായ സ്ഥിതിയും ആണ്.
അമേരിക്കയ്‌ക്കെതിരെ ജിഹാദ്
ഐസിസിന്റെ ശക്തി ക്ഷിയിച്ച സാഹചര്യത്തില്‍ ആണ് അല്‍ ഖ്വായദ് വീണ്ടും തല പൊക്കുന്നത്. ഇസ്രായേല്‍ തങ്ങളുടെ തലസ്ഥാനമായി ജെറുസലേമിനെ പ്രഖ്യാപിക്കുകയും അമേരിക്ക തങ്ങളുടെ എംബസി അങ്ങോട്ട് മാറ്റാന്‍ തീരുമാനിക്കുകയും ചെയ്തിരിക്കുകയാണ്. എംബസി മാറ്റി സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങുകയും ചെയ്തു. ഇതോടെ അമേരിക്കയ്‌ക്കെതിരെ ജിഹാദ് നടത്തണം എന്ന ആഹ്വാനവുമായിട്ടാണ് അല്‍ ഖ്വായ്ദ എത്തിയിരിക്കുന്നത്.
ടെല്‍ അവീവും മുസ്ലീങ്ങളുടേത്
പലസ്തീന്‍ മാത്രമല്ല, ഇസ്രായേല്‍ തലസ്ഥാനം ആയ ടെല്‍ അവീവും മുസ്ലീങ്ങളുടെ ഭൂമിയാണ് എന്നാണ് സവാഹിരി അഞ്ച് മിനിട്ട് ദൈര്‍ഖ്യമുള്ള വീഡിയോയില്‍ പറയുന്നത്. പലസ്തീന്‍ അതോറിറ്റിയ്ക്കും രൂക്ഷ വിമര്‍ശനം ഉണ്ട്. പലസ്തീന്‍ അതോറിറ്റി ഇപ്പോള്‍ പലസ്തീന്‍ വില്‍പനക്കാരായി മാറി എന്നാണ് ആക്ഷേപം.
ബിന്‍ലാദന്റെ വാക്കുകള്‍
ബിന്‍ ലാദന്‍ കൊല്ലപ്പെട്ടതിന് ശേഷം ആണ് സവാഹിരി അല്‍ ഖ്വായ്ദയുടെ നേതൃത്വത്തില്‍ എത്തുന്നത്. അമേരിക്കയാണ് മുസ്ലീങ്ങളുടെ പ്രഥമ ശത്രുവെന്ന് ബിന്‍ലാദന്‍ പറഞ്ഞിട്ടുണ്ടെന്നാണ് സവാഹിരി പറയുന്നത്. പലസ്തീന്‍ എന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കുന്നിടത്തോളം കാലം സുരക്ഷയെ കുറിച്ച് അമേരിക്ക സ്വപ്‌നം കാണേണ്ടതില്ലെന്ന ഭീഷണിയും മുഴക്കുന്നുണ്ട് സവാഹിരി.
മുസ്ലീം രാജ്യങ്ങള്‍ പരാജയം
അമേരിക്കയെ പ്രതിരോധിക്കുന്നതില്‍ മുസ്ലീം രാജ്യങ്ങള്‍ പരാജയം ആണെന്നും സവാഹിരി പറയുന്നുണ്ട്. ശരിയത്ത് പാലിക്കുന്നതിന് പകരം ഇസ്രായേലിനെ അംഗീകരിക്കുന്ന ഐക്യരാഷ്ട്രസഭയില്‍ പ്രമേയം അവതരിപ്പിക്കുകയാണ് അവര്‍ ചെയ്യുന്നത് എന്നും സവാഹിരി ആരോപിച്ചു.
വീണ്ടും സെപ്തംബര്‍ 11?
അമേരിക്കയെ അക്ഷരാര്‍ത്ഥത്തില്‍ തകര്‍ത്തുകളഞ്ഞ ആക്രമണം ആയിരുന്നു 2001 സെപ്തംബര്‍ 11 ന് വേള്‍ഡ് ട്രേഡ് സെന്ററിന് നേര്‍ക്ക് നടന്നത്. അതിന് ശേഷം ആണ് അമേരിക്ക അല്‍ ഖ്വായ്ദയെ തുരത്താന്‍ വ്യാപകമായ ആക്രമണങ്ങള്‍ നടത്തിയതും. സഹാരി ഇപ്പോള്‍ ഉയര്‍ത്തുന്ന ഭീഷണി, വീണ്ടും അമേരിക്കയ്ക്ക് നേര്‍ക്ക് ഭീകരാക്രമണം നടത്തും എന്ന് തന്നെ ആണ്.
ലോക യുദ്ധത്തിലേക്ക്?
പശ്ചിമേഷ്യ വീണ്ടും യുദ്ധക്കളം ആകുന്ന സാഹചര്യം ആണ് ഇപ്പോള്‍ നിലവിലുള്ളത്. ഇറാനെതിരെ അമേരിക്കയും ഇസ്രായേലും പ്രത്യക്ഷ നിലപാടുകളാണ് സ്വീകരിക്കുന്നത്. സിറിയയില്‍ ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ക്ക് നേര്‍ക്ക് ഇസ്രായേല്‍ ആക്രമണവും അഴിച്ചുവിടുന്നുണ്ട്. ഇത് പുതിയ യുദ്ധമുഖം തുറന്നേക്കും എന്ന ആശങ്കകളും നിലനില്‍ക്കുന്നുണ്ട്.
ഇറാനും അല്‍ ഖ്വായ്ദയും
നിലവിലെ വിഷയത്തില്‍ ഇസ്ലാമിക ഗ്രൂപ്പുകളുടെ ഏകീകരണം ഉണ്ടാകുമോ എന്നാണ് ഇനി അറിയേണ്ടത്. ഇസ്രായേലിന്റെ ബദ്ധ ശത്രുക്കള്‍ ആണെങ്കിലും അല്‍ ഖ്വായ്ദയ്ക്ക് ഇറാനോട് വലിയ താത്പര്യം ഒന്നും തന്നെ ഇല്ല. സുന്നി അനുകൂല ഗ്രൂപ്പ് ആയ അല്‍ ഖ്വായ്ദ ഷിയ ഭൂരിപക്ഷ രാഷ്ട്രമായ ഇറാനെതിരെ നിലപാടെടുത്തിരുന്നവരാണ്. ഐസിസിന്റെ ശക്തരായ എതിരാളികളും ഇറാന്‍ തന്നെ ആയിരുന്നു.
ഒമ്പത് തവണ നൊബേല്‍ പുരസ്‌കാരത്തിന് ശുപാര്‍ശ... ലോകത്തെ ഞെട്ടിച്ച മലയാളി ശാസ്ത്രജ്ഞന്‍ ഇനി ഓര്‍മ
കൊലവിളി നടത്തി ഇസ്രായേൽ... ഒന്നിന് പത്തായി പ്രതികാരം; ഇറാന്റെ സൈനിക കേന്ദ്രങ്ങളിൽ വിനാശം വിതച്ച്...