ഗള്‍ഫ്: വിമാനം പറന്നാലും എല്ലാവര്‍ക്കും ഉടന്‍ നാട്ടിലെത്താനാവില്ല, ആദ്യഘട്ട മുന്‍ഗണന ഇവര്‍ക്ക്
ദില്ലി: ദിവസങ്ങള്‍ കഴിയുന്തോറും കൊറോണ വൈറസ് രോഗികളുടെ എണ്ണം കൂടി വരുന്നത് ഗള്‍ഫില്‍ കഴിയുന്ന പ്രവാസികളില്‍ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. കഴിഞ്ഞ ദിവസം മാത്രം രണ്ടായിരത്തിലേറെ ആളുകളിലാണ് ഗള്‍ഫ് രാജ്യങ്ങളില്‍ രോഗം സ്ഥിരീകിരിച്ചത്. ഇതോടെ ഇതോടെ ഗള്‍ഫിലെ രോഗബാധിതരുടെ എണ്ണം 22000 കടന്നു.
ഇതോടെ ഏത് വിധേനയും നാട്ടില്‍ എത്തിയെ മതിയാവു എന്ന ആവശ്യം ശക്തമാക്കുകയാണ് പ്രവാസികള്‍. എന്നാല്‍ ലോക്ക് ഡൗണ്‍ കഴിയാതെ വിമാന സര്‍വ്വീസ് ആരംഭിക്കാന്‍ കഴിയില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇതിനിടയിലാണ് വിഷയത്തില്‍ പ്രതികരണവുമായി ഇന്ത്യന്‍ സ്ഥാനപതി പവന്‍ കപൂര്‍ രംഗത്ത് എത്തിയിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...
പൂര്‍ണ്ണ സജ്ജം
വിദേശത്ത് നിന്ന് തിരിച്ചെത്തുന്ന പ്രവാസികളെ സ്വീകരിക്കാന്‍ രാജ്യം പൂര്‍ണ്ണ സജ്ജമാണെന്നാണ് പവന്‍ കപൂര്‍ വ്യക്തമാക്കുന്നത്. കേന്ദ്ര സര്‍ക്കാറില്‍ നിന്ന് അറിയിപ്പ് വന്നാലുടന്‍ യുഎഇ അധികൃതരുമായി ബന്ധപ്പെട്ട് നടപടി ഊര്‍ജിതമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആദ്യം മുന്‍ഗണന
രാജ്യത്തേക്കുള്ള വിദേശ വിമാന സര്‍വ്വീസുകള്‍ ആരംഭിച്ചാല്‍ അടിയന്തരമായി നാട്ടില്‍ എത്തേണ്ടവര്‍ക്കായിരിക്കും ആദ്യം മുന്‍ഗണന നല്‍കുക. ഇതിനായി പ്രത്യേകം സംവിധാനം ഒരുക്കും. മാറിയ സാഹചര്യത്തില്‍ പലരും നാട്ടിലേക്ക് പോകാന്‍ ആഗ്രഹിച്ച് ഇരിക്കുകയാണെന്ന് അറിയാം.
ആശങ്കപ്പെടേണ്ട സാഹചര്യമില്ല
പ്രവാസി സമൂഹം ആശങ്കപ്പെടേണ്ട സാഹചര്യമില്ല. എല്ലാ സഹായങ്ങള്‍ക്കും ഇന്ത്യന്‍ എംബസിയും കോണ്‍സുലേറ്റും ഒപ്പമുണ്ട്. കൊറോണ വൈറസ് പ്രതിസന്ധി കാലഘട്ടത്തിലൂടെയാണ് നാം കടന്ന് പോകുന്നത്. രോഗബാധിതരുടെ എണ്ണം കൂടി വരികയാണ്. എങ്കിലും ലോകത്തെ ഏറ്റവും മികച്ച ആരോഗ്യ പരിചരണങ്ങളാണ് യുഎഇയിൽ ലഭ്യമാകുന്നത്. അതിനാല്‍ ആശങ്ക വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആവശ്യമായ ചികിത്സയും സുരക്ഷയും
ആരോഗ്യ മന്ത്രാലയത്തിന്‍റെ സഹകരണത്തോടെ പ്രവാസികള്‍ക്ക് ആവശ്യമായ ചികിത്സയും സുരക്ഷാ മുൻകരുതലുകളും ഉറപ്പാക്കുന്നുണ്ടെന്നും പവന്‍ കപൂര്‍ അറിയിച്ചു. എന്ത് സഹായത്തിനും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈനുകളിലൂടെ എംബസിയെ സമീപിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ലേബർ ക്യാംപിലും
ലേബർ ക്യാംപിലും മറ്റും താമസിക്കുന്നവരിൽ ആഹാരത്തിനു പ്രയാസപ്പെടുന്നവർക്ക് ഭക്ഷണവും ആവശ്യമായ രോഗികൾക്ക് മരുന്നും എത്തിച്ചു കൊടുക്കുന്നുണ്ട്. രോഗബാധിതർക്കു മാറി താമസിക്കാൻ വേണ്ടി ക്വാറന്റീൻ സൗകര്യവും ഒരുക്കുന്നുണ്ട്. എല്ലാം മികച്ച രീതിയില്‍ ഏകോപിച്ചു വരികയാണ്.
കൗൺസിലിങ്
ഭക്ഷണം പാചകം ചെയ്ത് കഴിക്കാന്‍ സാധിക്കുന്നവർക്ക് വിവിധ സംഘടനകളുമായി സഹകരിച്ച് ഭക്ഷ്യോൽപന്നങ്ങളും എത്തിച്ചുവരുന്നു. കൊറോണ ഉള്‍പ്പടെ വിവിധ കാരണങ്ങളാല്‍ മാനസിക പ്രയാസം നേരിടുന്നവർക്ക് ഡോക്ടർമാരുടെ കൂട്ടായ്മ കൗൺസിലിങ് നൽകുന്നുണ്ടെന്നും സ്ഥാനപതി വ്യക്തമാക്കി.
സ്വാഗതം
അതേസമയം, വിദേശ രാജ്യങ്ങളില്‍നിന്ന് വിമാനസര്‍വീസുകള്‍ ആരംഭിച്ചാല്‍ എത്തിച്ചേരുന്ന പ്രവാസികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാഗ്ദാനത്തെ സ്വാഗതം ചെയ്ത് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ രംഗത്തെത്തി.
ആഗ്രഹം
കോവിഡ് 19 പരിശോധനയ്ക്കും ക്വാറന്‍റൈന്‍ ചെയ്യാനും അതിനുള്ള താമസസൗകര്യം സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള ക്രമീകരണമൊരുങ്ങുമ്പോൾ വയോജനങ്ങള്‍, വിസിറ്റിങ് വിസയില്‍ പോയി മടങ്ങുന്നവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, കോവിഡ് അല്ലാത്ത ഗുരുതര രോഗങ്ങളുള്ളവര്‍ എന്നിവരെ ആദ്യഘട്ടത്തില്‍ എത്തിക്കണമെന്നാണ് എന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും ആഗ്രഹം.
ലോക്ഡൗൺ നിയമം ലംഘിക്കില്ല
മുന്‍ഗണനാ വിഭാഗങ്ങളെ വേര്‍തിരിച്ച് യാത്രയ്ക്ക് പരിഗണിക്കുക, ഒരുമാസത്തിനകം ആവശ്യമുള്ള എല്ലാവര്‍ക്കും നാട്ടിലെത്താൻ സാഹചര്യമൊരുക്കുക.. മുഖ്യമന്ത്രി പങ്കിട്ട ഇതേ ആഗ്രഹം തന്നെയാണ് കേന്ദ്ര വിദേശ കാര്യ മന്ത്രാലയത്തിനുമുള്ളത്. എന്നാൽ, ലോക്ഡൗൺ നിയമം ലംഘിച്ചുകൊണ്ട് ഇക്കാര്യം നടപ്പാക്കാനാകില്ല.
ആദ്യ പരിഗണന
പ്രവാസികൾക്ക് അവർ കഴിയുന്ന രാജ്യങ്ങളിലെ ബുദ്ധിമുട്ടുകൾ പരിഹരിക്കാനും ,നാട്ടിലെത്താൻ ആഗ്രഹമുള്ളവരെ ലോക്ഡൗൺ നീങ്ങിയ ശേഷം നാട്ടിലെത്തിക്കാനും കേന്ദ്ര സർക്കാർ തയ്യാറാണ്. കൊവിഡ് വ്യാപനം തടയുന്നതിനാകണം നമ്മുടെ ആദ്യ പരിഗണന. ലോക്ഡൗൺ പൂർണ്ണമായും പാലിച്ചുകൊണ്ട് മുന്നോട്ടു പോകുന്നതിൽ എല്ലാവരുടെയും സഹകരണം ഈ ഘട്ടത്തിൽ അനിവാര്യമാണ്.
മുഖ്യമന്ത്രി വയലന്‍റായത് അതിലല്ലെന്ന് ഇപ്പോള്‍ പിടികിട്ടി; ആ കാഞ്ഞബുദ്ധിയിൽ കഞ്ഞി വെന്തില്ല: ഷാജി
കൊറോണയല്ല, കമല്‍നാഥ് മാത്രമായിരുന്നു ബിജെപിയുടെ ലക്ഷ്യം; ആ സമയത്തിനായി അവര്‍ കാത്തിരുന്നു