ബിന്‍ ലാദന്റെ മകനെ ആഗോള ഭീകരനാക്കി അമേരിക്ക..ഹംസ ലാദന് കരിമ്പട്ടികയില്‍..വേട്ട അവസാനിക്കുന്നില്ല..!
ഒസാമയുടെ മകന് ഹംസ ലാദനെ ലക്ഷ്യമിട്ട് അമേരിക്ക. ഹംസ ലാദന് ആഗോള ഭീകരരുടെ കരിമ്പട്ടികില്
വാഷിംഗ്ടണ്‍: നാളുകള്‍ നീണ്ട വേട്ടയ്ക്കൊടുവിലാണ് അല്‍ഖ്വയ്ദ നേതാവ് ഒസാമ ബിന്‍ ലാദനെ അമേരിക്ക കൊലപ്പെടുത്തുന്നത്. 2011 മെയ് ഒന്നിന് പാകിസ്ഥാനിലെ അബോട്ടാബാദില്‍ നടത്തിയ ആക്രമണത്തില്‍ ബിന്‍ ലാദന് കൊല്ലപ്പെട്ടു. ലാദന് ശേഷം പിന്‍ഗാമിയായി മകന് ഹംസയെ അല്‍ഖ്വയ്ദ വളര്‍ത്തിക്കൊണ്ടു വന്നു.
പിതാവിനെ വധിച്ച അമേരിക്കയോട് പ്രതികാരം ചെയ്യുമെന്ന് പ്രഖ്യാപിച്ച ഹംസ ലാദനെ അമേരിക്ക ആഗോള ഭീകരരുടെ കരിമ്പട്ടികയില്‍ ഉൾപ്പെടുത്തിയിരിക്കുകയാണ്. കഴിഞ്ഞ ജൂലൈയിലാണ് ഹംസയുടെ വെല്ലുവിളി പുറത്ത് വന്നത്. ഇതേത്തുടർന്നാണ് അമേരിക്ക ഹംസയെ ലക്ഷ്യംവെച്ചുള്ള നീക്കങ്ങളുമായി മുന്നോട്ട് വരുന്നത്. 2011ല്‍ ബിന്‍ ലാദന് കൊല്ലപ്പെട്ടതിന് ശേഷമാണ് ഹംസ അല്‍ഖ്വയ്ദയില്‍ ചേര്‍ന്നത്.
പ്രതികാരം ചെയ്യാന്‍ മകന്
മുപ്പതില്‍ താഴെ മാത്രം പ്രായമുള്ള ഹംസ, ബിന്‍ ലാദന് ശേഷമുള്ള അല്‍ഖ്വയ്ദയുടെ മുഖമായാണ് കണക്കാക്കപ്പെടുന്നത്. കഴിഞ്ഞ വര്‍ഷമാണ് പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ആക്രമണത്തിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള ഹംസയുടെ സന്ദേശം പുറത്ത് വന്നത്. അമേരിക്കയോട് പ്രതികാരം ചെയ്യുമെന്നും അന്ന് ഹംസ മുന്നറിയിപ്പ് നല്കി.
ആക്രമണത്തിന് ആഹ്വാനം
അമേരിക്കയുടേയും ഫ്രാന്‍സിന്റെയും ഇസ്രയേലിന്റെയും തലസ്ഥാനങ്ങളെ ആക്രമിക്കാനായിരുന്നു ഹംസയുടെ ആഹ്വാനം. വാഷിംഗ്ടണിലും പാരീസിലും ടെല്‍ അവീവിലും ഒറ്റപ്പെട്ട ആക്രമണങ്ങള്‍ നടത്തി പാശ്ചാത്യരാജ്യങ്ങളെ ഞെട്ടിക്കാനായിരുന്നു ഹംസ ആഹ്വാനം നടത്തിയത്.
പരിശീലനത്തിന് കത്ത്
അള് ഖ്വയ്ദ നേതാവായ അല്‍ സവാഹിരി 2014ലാണ് ഹംസ ലാദനെ അല്‍ഖ്വയ്ദയിലെ അംഗമായി ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. തീവ്രവാദ പരിശീലനം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹംസ എഴുതിയ കത്ത് അബട്ടാബാദിലെ ഒസാമയുടെ ഒളിസങ്കേതത്തില്‍ നിന്നും അമേരിക്കന്‍ സേന കണ്ടെത്തിയിരുന്നു.
പിന്‍ഗാമിയെ കാത്ത് ഒസാമ
2009ലാണ് ഹംസ ഈ കത്ത് എഴുതുന്നത്. 8 വര്‍ഷമായി ഹംസയും പിതാവായ ഒസാമയും പരസ്പരം കണ്ടിരുന്നില്ല. ഇറാനില്‍ വീട്ടുതടങ്കലിലായിരുന്നു ഹംസ ലാദന് ആ സമയത്ത്. എന്നാല്‍ മകനെ തന്റെ പിന്‍ഗാമിയാക്കി വളര്‍ത്തിയെടുക്കാനുള്ള ആസൂത്രണത്തിലായിരുന്നു ഒസാമയെന്നാണ് സിഐഎ പറയുന്നത്.
ഹംസയെ വേട്ടയാടാന്‍ അമേരിക്ക
ഹംസ ലാദന് ഇപ്പോളെവിടെയാണെന്നത് രഹസ്യമാണ്. പ്രത്യേകം നിയോഗിക്കപ്പെട്ട ആഗോള ഭീകരന് എന്നാണ് ഹംസയെ അമേരിക്ക വിശേഷിപ്പിച്ചിരിക്കുന്നത്. സാമ്പത്തിക ഉപരോധമടക്കമുള്ള കടുത്ത ഉപരോധങ്ങളും ഹംസ ലാദനെതിരെ അമേരിക്ക ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഏകാന്തനായ ചെന്നായ '
ഒസാമയുടെ ഏറ്റവും പ്രിയപ്പെട്ട മകനായ ഹംസ `ഏകാന്തനായ ചെന്നായ' എന്നാണ് അറിയപ്പെടുന്നത്. ഒസാമയുടെ മരണത്തിന് ശേഷം ശക്തി ക്ഷയിച്ച അല്ഖ്വയ്ദയക്ക് കരുത്ത് പകരാനാണ് ഹംസയെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരുന്നതിലൂടെ അല്‍ഖ്വയ്ദ ലക്ഷ്യമിടുന്നത്. ഇതിന് തടയിടുക എന്നതാണ് അമേരിക്കയുടെ മുന്നിലുള്ള വെല്ലുവിളി.