താത്കാലികാശ്വാസം; എച്ച്1 ബി വിസ നിയന്ത്രണങ്ങളിൽ ഇളവുകളുമായി അമേരിക്ക
വാഷിങ്ടൺ; എച്ച് 1 ബി വിസയിൽ കൂടുതൽ നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിന് മുൻപ് ഇളവുകൾ പ്രഖ്യാപിച്ച് അമേരിക്ക. വിസയുള്ളവർക്ക് തിരികെ വന്ന് നേരത്തേയുള്ള ജോലികളിൽ തുടരാമെന്നാണ് പുതിയ ഉത്തരവ്. കൊവിഡ് പ്രതിസന്ധിയ്ക്കിടെ പുതിയ തൊഴിലാളികളെ നിയമിക്കുന്നത് തൊഴിൽ ദാതാക്കൾക്ക് കടുത്ത സാമ്പത്തിക ഞെരുക്കത്തിന് ഇടയാക്കുമെന്ന സാഹചര്യത്തിലാണ് തിരുമാനമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ബുധാനഴ്ച പുറത്തിറക്കിയ മാർഗനിർദ്ദേശങ്ങളിൽ പറയുന്നു. എൽ 1 വിസ അപേക്ഷകർക്കും സമാനമായ മാർഗ്ഗനിർദ്ദേശങ്ങൾ ബാധകമാണ്.
വിസ നിയന്ത്രണങ്ങൾ വരുന്നതിന് മുൻപ് ജോലി ചെയ്തിരുന്ന അതേ സ്ഥാപനത്തിൽ അതേ തൊഴിൽദാതാവിന് കീഴിൽ മുൻപ് ചെയ്തിരുന്ന തസ്തികയിൽ തന്നെ തിരികെയെത്താനാണ് ഇതോടെ സാധിക്കുക. ആരോഗ്യ പരിരക്ഷ, ഐടി മേഖലയിൽ സീനിയർ ഉദ്യോഗസ്ഥർക്കാണ് മടങ്ങിയെത്താൻ സാധിക്കുക. ഇവർക്ക് 15 ശതമാനം അധിക വേതനം നൽകുന്നതിനെ കുറിച്ചും പരിഗണിക്കും. കൂടാതെ കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനും പൊതുജനാരോഗ്യ മേഖലയൽ പ്രവർത്തിക്കുന്നതോ ഗവേഷണം നടത്തുകയോ ചെയ്യുന്നവർക്കും ഇളവുകൾ അനുവദിക്കും.
Recommended Video
അഞ്ച് മാർഗ നിർദ്ദേശങ്ങളാണ് വിദേശകാര്യവകുപ്പ് പുറത്തിറക്കിയിരിക്കുന്നത്. വിസയ്ക്കായി പരിഗണിക്കുന്നതിന് അപേക്ഷകർ ഈ അഞ്ചിൽ രണ്ടെണ്ണമെങ്കിലും പാലിക്കണം. തിരികെ എത്തുന്നവർക്ക് തങ്ങളുടെ ജീവിത പങ്കാളികളേയും കുട്ടികളേയും തിരികെ കൊണ്ടുവരാമെന്നും യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സ്റ്റേറ്റ് അഡ്വൈസറി വ്യക്തമാക്കി.
ജൂൺ 22 നാണ് എച്ച് -1 ബി, എച്ച് -4 എച്ച്.1 ബി വിസയില്‍ എത്തുന്നവരുടെ ജീവിത പങ്കാളികള്‍ക്ക് നല്‍കുന്നത് അടക്കം വിദേശികള്‍ക്കുള്ള തൊഴില്‍ വിസ ഈ വർഷം അവസാനം വരെ നിർത്തി വെയ്ക്കാൻ ട്രംപ് ഭരണകുടം തിരുമാനിച്ചത്. രാജ്യത്ത് തൊഴിലില്ലായ്മ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് തിരുമാനം എന്നായിരുന്നു ട്രംപിന്റെ വാദം. അതേസമയം തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് ട്രംപിന്റെ നടപടികൾ.
ഇന്ത്യയ്ക്കാരായ ഐടി പ്രൊഫഷണൽസ് ആണ് എച്ച് 1 ബി വിസയുടെ ഗുണഭോക്താക്കൾ. ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഓരോ വർഷവും പതിനായിരക്കണക്കിന് ജീവനക്കാരെയാണ് യുഎസിൽ ഈ വിസയിൽ നിയമിക്കുന്നത്. അതേസമയം ഇളവുകൾ പ്രഖ്യാപിച്ചത് താത്കാലിക ആശ്വാസമാകും.