യുഎസിന് വെറ്റ് മാര്‍ക്കറ്റുമായി ഇടപാട്,കടത്തിയത് പൂച്ചക്കുട്ടികള്‍, ചൈനയെ ചതിച്ചു, ഒറ്റകാര്യത്തില്‍!
വാഷിംഗ്ടണ്‍: ചൈനയിലെ വെറ്റ് മാര്‍ക്കറ്റുകളെ പൂട്ടിക്കെട്ടിക്കാനുള്ള ഒരുക്കത്തിലാണ് ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍ അദ്ദേഹത്തിന്റെ അടക്കം ഭരണകൂടം വൃത്തിക്കെട്ട കളികളാണ് ഈ വിഷയത്തില്‍ മുമ്പ് ചെയ്തിരുന്നതെന്നാണ് വെളിപ്പെടുത്തല്‍. ചൈനീസ് വെറ്റ് മാര്‍ക്കറ്റില്‍ നിന്ന് ജീവനോടെ മൃഗങ്ങളെ എത്തിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ലോകത്തിന്റെ ശ്രദ്ധ മുഴുവന്‍ ചൈനയിലേക്ക് നീണ്ടതോടെ യുഎസ് ചൈനയെ പിന്നില്‍ നിന്ന് കുത്തി സ്ഥലം വിടുകയായിരുന്നു. യുഎസ് വാങ്ങിയിരുന്നത് മാംസത്തിനായി ഉപയോഗിച്ചിരുന്ന പൂച്ചക്കുട്ടികളെയാണെന്ന് കണ്ടെത്തലുണ്ട്.
ആരുമറിയാത്ത റിപ്പോര്‍ട്ട്
യുഎസ് സര്‍ക്കാരിലെ മെഡിക്കല്‍ റിസര്‍ച്ച് നടത്തുന്നവര്‍ പണം കൊടുത്ത് ചൈനീസ് വെറ്റ് മാര്‍ക്കറ്റില്‍ നിന്ന് മൃഗങ്ങളെ ജീവനോടെ വാങ്ങിയിരുന്നു. ഇറച്ചിക്കായി കൊണ്ടുവരുന്ന പൂച്ചക്കുട്ടികളെയാണ് ഇങ്ങനെ വാങ്ങിയത്. ഇതേ വെറ്റ് മാര്‍ക്കറ്റുകളേയാണ് യുഎസ് ഇപ്പോള്‍ കുറ്റപ്പെടുത്തുന്നത്. കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി ഡസന്‍ കണക്കിന് മൃഗങ്ങളെയാണ് ഇവര്‍ ഇറക്കുമതി ചെയ്തത്. ഇതിനെ ഇവര്‍ ലാബില്‍ വെച്ച് കൊന്ന ശേഷം ശരീര ഭാഗങ്ങള്‍ അമേരിക്കന്‍ പൂച്ചകള്‍ക്ക് ഭക്ഷിക്കാന്‍ നല്‍കുമായിരുന്നു.
നാണംകെട്ട് ട്രംപ്
ട്രംപ് ഈ വിഷയം അറിഞ്ഞിരുന്നു. നാണക്കേട് കാരണം ഈ നീക്കം അവസാനിപ്പിക്കുകയായിരുന്നു. പൂച്ചക്കുട്ടികളും നാവ്, മസ്തിഷ്‌കം എന്നിവയാണ് അമേരിക്കന്‍ പൂച്ചകള്‍ക്ക് ഭക്ഷണമായി നല്‍കിയിരുന്നത്. ഇത് ഭക്ഷ്യ സുരക്ഷാ പഠനത്തിന്റെ ഭാഗമാണെന്ന് ഇവര്‍ പറയുന്നു. അതേസമയം ചൈനയില്‍ നിന്ന് വരുത്തിയ 14 പൂച്ചകള്‍ ഇപ്പോഴും യുഎസ്സില്‍ ജീവനോടെയുണ്ട്. യുഎസ് പരീക്ഷണ ശാലയിലാണ് ഇവയുള്ളത്. ട്രംപ് ഇവയെ കൊല്ലുന്നത് നിര്‍ത്തിയതോടെ ഇവര്‍ ലാബില്‍ തന്നെയാണ് ഉള്ളത്.
യുഎസ്സിന്റെ പണം
യുഎസ്സിലെ ജനങ്ങളുടെ പണമാണ് റിസര്‍ച്ച് ലാബിനായി ഉപയോഗിക്കുന്നത്. ഇതിലൂടെയാണ് വെറ്റ് മാര്‍ക്കറ്റുകള്‍ വളര്‍ന്നതെന്ന് വ്യക്തമായിരിക്കുകയാണ്. ട്രംപ് ഭരണകൂടം ഇവയെ പ്രോത്സാഹിപ്പിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഒബാമ ഭരണകൂടം ഇക്കാര്യം അവസാനിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. നേരത്തെ വൈറസ് പടര്‍ന്നെന്ന് ആരോപണം നേരിടുന്ന വുഹാനിലെ ലാബിന് യുഎസ്സില്‍ നിന്ന് ഫണ്ടിംഗ് നടക്കുന്നുണ്ടെന്നും കണ്ടെത്തിയിരുന്നു. വെറും രാഷ്ട്രീയം കളിക്ക് മാത്രമാണ് ട്രംപ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്.
വന്‍ പ്രതിഷേധം
വലിയൊരു വിഭാഗം സെനറ്റര്‍മാര്‍ ട്രംപ് ഭരണകൂടത്തെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. അയോവയിലെ റിപബ്ലിക്കന്‍ സെനറ്റ് ജോണി ഏണസ്റ്റും ഇന്ത്യാന സെനറ്റര്‍ മൈക്ക് ബ്രോണും ഡെമോക്രാറ്റ് പാര്‍ട്ടി സെനറ്റര്‍മാരായ ജോ മാഞ്ചിനും ജെഫ് മെര്‍ക്ക്‌ലിക്കുമൊപ്പം ചേര്‍ന്നിരിക്കുകയാണ്. ചൈനയിലെ വെറ്റ് മാര്‍ക്കറ്റുകള്‍ക്കുള്ള ഫണ്ടിംഗ് അവസാനിപ്പിക്കാനാണ് ആവശ്യം. സാര്‍സ് രോഗം വെറ്റ് മാര്‍ക്കറ്റില്‍ നിന്ന് വന്നിട്ടും യുഎസ് പഠിച്ചില്ലെന്നും ഇപ്പോഴും അവയ്ക്ക് പണം നല്‍കുന്നുണ്ടെന്നും ഇവര്‍ ആരോപിക്കുന്നു.
വെടിപൊട്ടിച്ച് പോമ്പിയോ
യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോമ്പിയോയും ചൈനയ്‌ക്കെതിരെ രംഗത്തെത്തി. ചൈന സ്ഥിരമായി വെറ്റ് മാര്‍ക്കറ്റുകളെ അടച്ചുപൂട്ടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മൃഗങ്ങളില്‍ ധാരാളം രോഗങ്ങള്‍ വെറ്റ് മാര്‍ക്കറ്റില്‍ നിന്ന് വരുന്നുണ്ട്. അതിന് തെളിവുകളുമുണ്ട്. ഈ സാഹചര്യത്തില്‍ അതെല്ലാം പൂട്ടിക്കെട്ടണം. മൃഗങ്ങളെ അനധികൃതമായി വില്‍ക്കുന്നതും അവസാനിപ്പിക്കണമെന്നും പോമ്പിയോ ആവശ്യപ്പെട്ടു.
ഓസ്‌ട്രേലിയ വീണ്ടും
ഓസ്‌ട്രേലിയ വീണ്ടും വെറ്റ് മാര്‍ക്കറ്റുകള്‍ക്കെതിരെ രംഗത്ത് വന്നു. ജി20 രാജ്യങ്ങള്‍ ചേര്‍ന്ന് ചൈനയിലെ മാര്‍ക്കറ്റുകള്‍ പൂട്ടിക്കെട്ടിക്കണമെന്നാണ് ആവശ്യം. മനുഷ്യവംശത്തിന് വലിയ സുരക്ഷാ ഭീഷണിയാണ് വെറ്റ് മാര്‍ക്കറ്റുകള്‍. ഇവ ശുദ്ധമായ ഭക്ഷണവും മാംസവും വില്‍ക്കേണ്ട ഇടമാണ്. എന്നാല്‍ ഇവിടെ വന്യമൃഗങ്ങളെ വില്‍ക്കുന്നുണ്ട്. ഇവയാണ് കൊറോണവൈറസ് പടര്‍ത്താന്‍ കാരണമായത്. ഇത്തരം മാര്‍ക്കറ്റുകള്‍ക്കെതിരെ ജി20 രാജ്യങ്ങള്‍ അന്വേഷണം പ്രഖ്യാപിക്കണം. താന്‍ വെറ്റ് മാര്‍ക്കറ്റിന് എതിരല്ല. പക്ഷേ വന്യമൃഗങ്ങളെ വില്‍ക്കുന്നത് സുരക്ഷിതമല്ലെന്ന് ഓസ്‌ട്രേലിയന്‍ കാര്‍ഷിക മന്ത്രി ഡേവിഡ് ലിറ്റില്‍ പ്രൗഡ് പറഞ്ഞു.
പഠനം ഇങ്ങനെ
ചൈനയിലെ ഔദ്യോഗിക കണക്കുകള്‍ തെറ്റാണെന്ന് ഹോങ്കോംഗില്‍ നടത്തിയ പഠനങ്ങള്‍ പറയുന്നു. യഥാര്‍ത്ഥ കണക്ക് പ്രകാരം 2,32000 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു. എന്നാല്‍ ഫെബ്രുവരി 20 വരെ 55000 കേസുകളാണ് ചൈന റിപ്പോര്‍ട്ട് ചെയ്തത്. നിലവിലുള്ളത്. 83000ത്തിലധികം കേസുകളും. ചൈന പഠന രീതിയില്‍ മാറ്റം വരുത്തിയത് കാര്യമായ വ്യത്യാസം കൊണ്ടുവന്നെന്ന് പഠനത്തില്‍ പറയുന്നു. ചൈന മരണനിരക്ക് കണക്കാക്കുന്ന രീതി നേരത്തെ പലതവണ മാറ്റിയിരുന്നു. ഫെബ്രുവരിയിലെ മാനദണ്ഡം പ്രകാരമാണെങ്കില്‍ ചൈനയില്‍ രണ്ടരലക്ഷത്തോളം പേര്‍ക്ക് രോഗം ഉറപ്പാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.