ചൈനയുമായി വീണ്ടും കൊമ്പുകോര്‍ത്ത് ട്രംപ്; അമേരിക്കന്‍ കമ്പനികള്‍ ചൈന വിടണമെന്ന് നിർദ്ദേശം
വാഷിങ്ടണ്‍: അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം കടുക്കുകയാണ്. ചൈനയില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ കമ്പനികള്‍ മറ്റുവഴികള്‍ തേടണം എന്നാണ് ഏറ്റവും ഒടുവില്‍ ട്രംപ് പറഞ്ഞിരിക്കുന്നത്. അതുപോലെ തന്നെ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന വസ്തുക്കള്‍ക്ക് അഞ്ച് ശതമാനം നികുതി വര്‍ദ്ധിപ്പിക്കുകയും ചെയ്തു.
ഇറാന്‍ ആകാശ പഴുതുകള്‍ അടച്ചു; അമേരിക്കന്‍ പദ്ധതി പാളും, സുരക്ഷ ഒരുക്കി ബവാര്‍ 373
അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ചൈന തീരുവ വര്‍ദ്ധിപ്പിച്ചതിനുള്ള മറുപടിയാണ് ഇപ്പോള്‍ അമേരിക്ക നല്‍കിയിട്ടുള്ളത്. എന്നാല്‍ ചൈനയിലെ അമേരിക്കന്‍ കമ്പനികള്‍ പൂട്ടാനുള്ള നിര്‍ദ്ദേശം വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കും.
അമേരിക്കന്‍ ഉത്പനങ്ങള്‍ക്ക് 75 ബില്യണ്‍ ഡോളറിന്റെ നികുതി വര്‍ദ്ധിപ്പിച്ച ചൈനീസ് പ്രഖ്യാപനം വന്ന ഉടന്‍ തന്നെ ആയിരുന്നു ട്രംപ് തിരിച്ചടിച്ചത്. ഇത് ചൈന-അമേരിക്ക വ്യാപാര യുദ്ധം കൂടുതല്‍ രൂക്ഷമാക്കും എന്ന് ഉറപ്പാണ്.
ചൈനയ്ക്ക് പകരം മറ്റ് രാജ്യങ്ങള്‍ കണ്ടെത്താന്‍ ആണ് കമ്പനികള്‍ക്ക് ട്രംപ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. എന്നാല്‍ ചൈനയിലെ അമേരിക്കന്‍ കമ്പനികള്‍ അവിടെ വിടണം എന്ന ട്രംപിന്റെ നിര്‍ദ്ദേശം പ്രാവര്‍ത്തികമാകാന്‍ സാധ്യത കുറവാണ്. അത് വലിയ സാമ്പത്തിക ബാധ്യതയ്ക്കായിരിക്കും വഴിവയ്ക്കുക.
അമേരിക്കയും ചൈനയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ അവരെ മാത്രമല്ല ബാധിക്കുന്നത് എന്നതാണ് പ്രധാനപ്പെട്ട മറ്റൊരു വിഷയം. സാമ്പത്തിക ശക്തികളായ രണ്ട് രാജ്യങ്ങളുടെ ഈ വ്യാപാര യുദ്ധം ആഗോള സമ്പദ് ഘടനയേയും വലിയതോതില്‍ ബാധിക്കുന്നുണ്ട്. സാമ്പത്തിക മാന്ദ്യത്തിന് ഇത് ആക്കം കൂട്ടുകയും ചെയ്യും.