ചൈനീസ് മാധ്യമപ്രവര്‍ത്തകര്‍ക്ക് പൂട്ടിടാന്‍ അമേരിക്ക...വിസാ നിയന്ത്രണങ്ങള്‍, ട്രംപിന്റെ തിരിച്ചടി!!
വാഷിംഗ്ടണ്‍: കൊറോണവൈറസില്‍ ചൈനയുമായുള്ള പോരാട്ടം കടുപ്പിച്ച് അമേരിക്ക. ചൈനയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്താന്‍ യുഎസ്സിന്റെ നീക്കം. ഇതിനായി വിസാ മാനദണ്ഡങ്ങള്‍ ഇവര്‍ക്കായി കടുപ്പമാക്കാനാണ് നീക്കം. ചൈന നേരത്തെ യുഎസ് മാധ്യമപ്രവര്‍ത്തകരെ വിലക്കിയതിനുള്ള തിരിച്ചടിയാണെന്ന് ഇത് ട്രംപ് ഭരണകൂടം സൂചിപ്പിക്കുന്നു. ചൈന സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ അടിച്ചമര്‍ത്തുകയാണെന്ന് യുഎസ് ആരോപിക്കുന്നു. യുഎസ് മാധ്യമങ്ങള്‍ ചൈനയില്‍ നിന്ന് വ്യാജ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു എന്നാണ് ആരോപണം. ഇതാണ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ ആയുധമാക്കിയിരുന്നത്. വൈറസ് വുഹാനിലെ ലാബില്‍ നിന്ന് വന്നതാണെന്ന് മാധ്യമ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയാണ് ട്രംപ് പറഞ്ഞത്.
മാര്‍ച്ചില്‍ മൂന്ന് പത്രങ്ങളിലെ യുഎസ് മാധ്യമപ്രവര്‍ത്തകരെ രാജ്യത്ത് നിന്ന് പുറത്താക്കിയിരുന്നു. ഒരുമാസത്തിന് ശേഷം തിരിച്ചടിയുണ്ടാവുമെന്ന് യുഎസ് പ്രഖ്യാപിച്ചിരുന്നു. ചൈനീസ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള അഞ്ച് മാധ്യമങ്ങള്‍ യുഎസ്സില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ക്കാണ് പൂട്ടിടുന്നത്. ചൈനയില്‍ വംശീയത വളരുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഭരണകൂടത്തെ നേരത്തെ പ്രകോപിപ്പിച്ചത്. വാള്‍സ്ട്രീറ്റ് ജേണല്‍ പ്രതിനിധികള്‍ അടക്കമുള്ളവരെയാണ് പുറത്താക്കിയത്. ചൈനയില്‍ കറുത്ത വര്‍ഗക്കാര്‍ക്കെതിരെ വ്യാപകമായ അതിക്രമം നടക്കുന്നുണ്ടായിരുന്നു. ഇത് റിപ്പോര്‍ട്ട് ചെയ്തതാണ് ചൈനയെ പ്രകോപിപ്പിച്ചത്.
അടുത്ത 90 ദിവസത്തേക്ക് ചൈനീസ് റിപ്പോര്‍ട്ടര്‍മാര്‍ക്ക് വിസാ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതാണ് പുതിയ നിയമം. ഇത് നീട്ടാനുള്ള സാധ്യതയുമുണ്ട്. ഇത്തരം വിസകള്‍ പുതുക്കി നല്‍കാനുള്ള തീരുമാനം യുഎസ് ഇപ്പോള്‍ പരിഗണിക്കുന്നുമില്ല. ചൈനീസ് മാധ്യമപ്രവര്‍ത്തകരെ കൂടുതലായി നിരീക്ഷിക്കാന്‍ ഈ നിയന്ത്രണത്തിലൂടെ സാധിക്കും. പ്രധാനമായും ചൈനീസ് മാധ്യമപ്രവര്‍ത്തകരുടെ എണ്ണം യുഎസ്സില്‍ കുറയ്ക്കുകയാണ് ട്രംപ് ലക്ഷ്യമിടുന്നത്. ദേശീയ സുരക്ഷയ്ക്ക് കൂടുതല്‍ കരുത്തേകാന്‍ ഈ നടപടിക്ക് സാധിക്കുമെന്നാണ് ഹോംലാന്റ് സെക്യൂരിറ്റി വിഭാഗം പറയുന്നത്. അതേസമയം ചൈനയുടെ സ്വയം ഭരണ പ്രവിശ്യകളായ ഹോങ്കോംഗിനും മക്കാവുവിനും ഈ നിയന്ത്രണങ്ങള്‍ ബാധകമല്ല.
Recommended Video
അതേസമയം ചൈനയ്ക്കെതിരെ തുറന്ന പോരിനാണ് ട്രംപ് തയ്യാറെടുക്കുന്നത്. ചൈന കൊറോണ വൈറസിനെ കുറിച്ച് ലോകത്തോട് നുണ പറഞ്ഞെന്നാണ് ട്രംപ് ആരോപിക്കുന്നത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരാന്‍ വൈറസിന് സാധിക്കുമെന്ന് കണ്ടെത്തിയിട്ടും അത് ലോകാരോഗ്യ സംഘടനയെ അറിയിച്ചില്ലെന്നും, യുഎസ്സില്‍ അടക്കം നിരവധി പേര് മരിക്കാനിടയായത് ഈ കാരണം കൊണ്ടാണെന്നും ട്രംപ് ആരോപിക്കുന്നു. എന്നാല്‍ സ്വന്തം വീഴ്ച്ചകളെ മറയ്ക്കാനാണ് ട്രംപ് ശ്രമിക്കുന്നതെന്നാണ് യുഎസ്സില്‍ നിന്നുള്ള ആരോപണങ്ങള്‍. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാല്‍ ചൈനയ്ക്കെതിരെയുള്ള പോരാട്ടം കടുപ്പിക്കാനാണ് ട്രംപിന്റെ ശ്രമം.