ഇന്ത്യക്കാർക്ക് ട്രംപിന്റെ 'മുട്ടൻ പണി'! ഇനി ഭർത്താവിനെയും കുട്ടികളെയും നോക്കി വീട്ടിലിരിക്കാം...
എച്ച് വൺ ബി വിസയിൽ അമേരിക്കയിൽ എത്തുന്നവരുടെ ജീവിതപങ്കാളിക്ക് അനുവദിക്കുന്ന എച്ച് 4 വിസയിൽ ജോലി ചെയ്യാനുള്ള അവസരമാണ് ഇതോടെ ഇല്ലാതാകുന്നത്.
വാഷിങ്ടൺ: എച്ച് വൺ ബി വിസയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള തീരുമാനത്തിന് പിന്നാലെ വിദേശികൾക്ക് അടുത്ത തിരിച്ചടി നൽകി ട്രംപ് ഭരണകൂടം. എച്ച് വൺ ബി വിസയുള്ളവരുടെ ജീവിതപങ്കാളിക്ക് അമേരിക്കയിൽ ജോലി ചെയ്യാൻ അവസരം നൽകുന്ന നിയമം എടുത്തുകളയാനാണ് ട്രംപ് ഭരണകൂടം ആലോചിക്കുന്നത്.
എച്ച് വൺ ബി വിസയിൽ അമേരിക്കയിൽ എത്തുന്നവരുടെ ജീവിതപങ്കാളിക്ക് അനുവദിക്കുന്ന എച്ച് 4 വിസയിൽ ജോലി ചെയ്യാനുള്ള അവസരമാണ് ഇതോടെ ഇല്ലാതാകുന്നത്. അമേരിക്കയിലെ പതിനായിരക്കണക്കിന് വരുന്ന ഇന്ത്യക്കാർക്ക് കനത്ത തിരിച്ചടി നൽകുന്ന നടപടിയാണിതെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വിസ നിയമം...
ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായി സ്ഥാനമേറ്റെടുത്തതിന് പിന്നാലെയാണ് വിദേശികൾക്കുള്ള എച്ച്1 ബി വിസയിൽ നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചത്. അമേരിക്കയിൽ സ്വദേശികൾക്ക് തൊഴിലവസരം കുറഞ്ഞതും മിക്ക കമ്പനികളും വിദേശികളെ ആശ്രയിക്കുന്നതുമായിരുന്നു ഈ തീരുമാനത്തിന് പിന്നിലുള്ള കാരണം. ഇന്ത്യക്കാരടക്കമുള്ള ലക്ഷക്കണക്കിന് വിദേശികളാണ് എച്ച് വൺ ബി വിസയിലെത്തി അമേരിക്കയിൽ ജോലി ചെയ്യുന്നത്. വിദഗ്ദരായ വിദേശ തൊഴിലാളികൾക്ക് മൂന്ന് വർഷം വരെ അമേരിക്കൻ കമ്പനികളിൽ ജോലി ചെയ്യാൻ അനുമതി നൽകുന്ന വിസയാണ് എച്ച് വൺ ബി. മൂന്ന് വർഷം പിന്നിട്ടാൽ ഇത് പുതുക്കുകയും ചെയ്യാം.
എച്ച് 4 വിസ...
എച്ച് വൺ ബി വിസയിൽ അമേരിക്കയിൽ എത്തുന്ന വിദേശികളുടെ ജീവിതപങ്കാളിക്ക് അനുവദിക്കുന്ന വിസയാണ് എച്ച് 4. ഈ വിസയിലെത്തുന്ന വിദേശികൾക്ക് ജോലി ചെയ്യാൻ അവസരം നൽകുന്ന നിയമം 2015ലെ ഒബാമ ഭരണകൂടമാണ് നടപ്പിലാക്കിയത്. ഇതോടെ ഇന്ത്യയിൽ നിന്നടക്കം പതിനായിരക്കണക്കിന് പേരാണ് എച്ച് 4 വിസയിൽ അമേരിക്കയിലെത്തി ജോലിക്ക് കയറിയത്. എച്ച് 4 വിസയിൽ അമേരിക്കയിലെ വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന വിദേശികളിൽ ഭൂരിപക്ഷവും ഇന്ത്യക്കാരാണ്.
ജോലിയില്ല...
എച്ച് 4 വിസയിൽ ജോലി ചെയ്യാനും അവസരം നൽകുന്ന നിയമം എടുത്തുകളയാനാണ് ട്രംപ് ഭരണകൂടം ആലോചിക്കുന്നതെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. എച്ച് വൺ ബി വിസയുള്ളവരുടെ ജീവിതപങ്കാളിക്ക് അനുവദിക്കുന്ന എച്ച് 4 വിസയുമായി ബന്ധപ്പെട്ട് സുപ്രധാനമായ മാറ്റങ്ങൾ വരുത്താനും, 2015ലെ നിയമം ഭേദഗതി ചെയ്യാനുമാണ് അമേരിക്കൻ അധികൃതരുടെ തീരുമാനം. ഇതിന്റെ ഭാഗമായാണ് എച്ച് 4 വിസക്കാർക്ക് ജോലി ചെയ്യാൻ അനുവാദം നൽകുന്ന നിയമം എടുത്തുകളയുന്നത്.
അറിയിക്കാം..
അമേരിക്കൻ തൊഴിലാളികളുടെ താൽപ്പര്യങ്ങളും തൊഴിലവസരവും സംരക്ഷിക്കാനായാണ് ഇത്തരത്തിലൊരു തീരുമാനം നടപ്പിലാക്കുന്നതെന്നാണ് യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവ്വീസസ് ഡയറക്ടർ ഫ്രാൻസിസി സിസ്ന പറഞ്ഞത്. അതേസമയം, 2015ലെ നിയമത്തിൽ ഭേദഗതി വരുത്തുന്നതിന് മുൻപ് പൊതുജനങ്ങൾക്ക് അഭിപ്രായമറിയിക്കാൻ സമയമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഞെട്ടലിൽ...
എച്ച് 4 വിസയിൽ വന്നവർക്ക് ജോലി ചെയ്യാനുള്ള അനുമതി എടുത്തുകളയുന്നത് ഏറ്റവുമധികം ബാധിക്കുന്നത് ഇന്ത്യക്കാരെയാകും. പതിനായിരക്കണക്കിന് ഇന്ത്യക്കാരാണ് എച്ച് 4 വിസയിലെത്തി അമേരിക്കയിൽ ജോലി ചെയ്ത് വരുന്നത്. അമേരിക്കൻ മൈഗ്രേഷൻ പോളിസി ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്ക് പ്രകാരം കഴിഞ്ഞ ജൂൺ വരെ ഇത്തരത്തിൽ ജോലി ചെയ്യാൻ അനുമതി നൽകിയ എച്ച് 4 വിസയുള്ളവരുടെ എണ്ണം എഴുപതിനായിരത്തിലേറെയാണ്. ഇതിൽ 90 ശതമാനവും ഇന്ത്യക്കാരുമാണ്.അമേരിക്കയുടെ പുതിയ തീരുമാനം ഇന്ത്യക്കാരെ എങ്ങനെ ബാധിക്കുമെന്ന് വ്യക്തമാകാൻ ഈ കണക്ക് മാത്രം മതി.
ജോലിയിൽ...
എച്ച് 4 വിസയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരിൽ 90 ശതമാനത്തിന് മുകളിലും സ്ത്രീകളാണ്. എച്ച് വൺ ബി വിസയുള്ള ഭർത്താവിനോടൊപ്പം അമേരിക്കയിൽ എത്തിയവരാണ് ഇവരെല്ലാം. 2015ലെ നിയമത്തിന്റെ ആനുകൂല്യത്തിലാണ് ഇവരിൽ ഭൂരിപക്ഷവും അമേരിക്കയിൽ തൊഴിലവസരം നേടിയത്. എച്ച് 4 വിസയിൽ ജോലി ചെയ്യുന്നവരിൽ ഇന്ത്യക്കാരുടെ പിന്നിൽ ചൈനക്കാരാണുള്ളത്. എന്നാൽ ഇന്ത്യക്കാരുടെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ ഇവരുടെ എണ്ണം വളരെ കുറവായിരിക്കും.
മദ്യലഹരിയിൽ പെൺകുട്ടികൾ! നിയന്ത്രണം വിട്ട കാർ ഫൂട്ട്പാത്തിലേക്ക് പാഞ്ഞുകയറി ഒരാൾ മരിച്ചു...
പ്രശസ്ത ഗായിക വിയാം ദഹ്മാനി അന്തരിച്ചു; അന്ത്യം ദുബായിൽ അല്ലെന്ന് അധികൃതർ... 34-ാം വയസിൽ ഹൃദയാഘാതം