കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങള്‍ക്ക് മുഴുവൻ വിലക്ക്! ചൈനയ്ക്ക് അമേരിക്കയുടെ അടുത്ത അടി...? അണിയറയിൽ
വാഷിങ്ടണ്‍: ചൈനയും അമേരിക്കയും തമ്മിലുള്ള പ്രശ്നങ്ങള്‍ അടുത്തിടെ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ട്രംപ് ഭരണകൂടം പലപ്പോഴും പ്രകോപനപരമായ നടപടികള്‍ സ്വീകരിക്കുന്നു എന്നൊരു ആക്ഷേപം ഏറെനാളായി ഉയരുന്നുണ്ട്.
ഇപ്പോഴിതാ പുതിയൊരു വാര്‍ത്തയും പുറത്ത് വരുന്നു. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും സമ്പൂര്‍ണ യാത്രാവിലക്ക് ഏര്‍പ്പെടുത്താന്‍ അമേരിക്ക ലക്ഷ്യമിടുന്നു എന്നതാണത്. ന്യൂയോര്‍ക്ക് ടൈംസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ട്രംപ് ഭരണകൂടം ഇത്തരം ഒരു വിലക്ക് കൊണ്ടുവന്നാല്‍ അതിന് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. വിശദാംശങ്ങളിലേക്ക്...
പ്രകോപനം
ദക്ഷിണ ചൈന കടലില്‍ വിമാനവാഹിനി കപ്പല്‍ നങ്കൂരമിട്ട് അമേരിക്ക ചൈനയെ പ്രകോപിപ്പിച്ച് അധികമായിട്ടില്ല. അതിനിടെയാണ് ഇത്തരമൊരു വാര്‍ത്ത പുറത്ത് വരുന്നത്.
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയാല്‍ അത് ചൈനയെ തന്നെ വിലക്കുന്നതായിട്ടായിരിക്കും വിലയിരുത്തപ്പെടുക.
തിരിച്ചടി
അമേരിക്കക്കാര്‍ക്കും വലിയ ബിസിനസ് താത്പര്യമുള്ള രാജ്യമാണ് അമേരിക്ക. ഒട്ടേറെ അമേരിക്കക്കാര്‍ക്ക് ചൈനയുമായി ബന്ധപ്പെടേണ്ടിയും ഉണ്ട്. അമേരിക്ക പ്രകോപനപരമായ ഒരു നടപടി സ്വീകരിച്ചാല്‍ അതിന് ചൈനയുടെ ഭാഗത്ത് നിന്ന് ഉടനടി പ്രതികരണം ഉണ്ടാകുമെന്നും ഉറപ്പാണ്. അമേരിക്കക്കാര്‍ക്ക് ചൈനയിലേക്ക് പോകുവാനോ അവിടെ തുടരുവാനോ പിന്നെ കഴിഞ്ഞേക്കില്ല.
വിസ റദ്ദാക്കല്‍ ഉള്‍പ്പെടെ...
ഉത്തരവ് ഇപ്പോഴും കരട് രൂപത്തിലാണ്. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങളുടേയും കുടുംബാംഗങ്ങളുടേയും വിസ റദ്ദാക്കലിലേക്കും രാജ്യത്ത് നിന്നുള്ള പുറത്താക്കലിലേക്കും വരെ ഇത് നീങ്ങിയേക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍. അതുകൊണ്ട് തന്നെ ഇത് എത്രത്തോളം പ്രായോഗികമാകും എന്ന ചോദ്യവും ഉയരുന്നുണ്ട്.
Recommended Video
സൈനികര്‍ക്കും വിലക്ക്?
ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി അംഗങ്ങള്‍ക്കും സമാന വിലക്ക് ഏര്‍പ്പെടുത്തിയേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്. അതുപോലെ തന്നെ ചൈനീസ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ക്കും വിലക്ക് വന്നേക്കും. ഈ വിഭാഗത്തില്‍ പെടുന്നവരെല്ലാം തന്നെ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങളും ആയിരിക്കും.
ട്രംപ് സമ്മതിക്കുമോ?
എന്തായാലും ഇത്തരം ഒരു ഉത്തരവിനോട് ഡൊണാള്‍ഡ് ട്രംപ് അനുകൂല നിലപാട് എടുക്കില്ലെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പ് അടുക്കുന്ന വേളയില്‍ താന്‍ ഒരു കടുത്ത ചൈന വിരുദ്ധനാണെന്ന് പ്രകടിപ്പിക്കാന്‍ ട്രംപ് ഇതിന് കൂട്ടുനില്‍ക്കുമോ എന്നും സംശയിക്കേണ്ട സാഹചര്യമാണുള്ളത്. ഡൊണാള്‍ഡ് ട്രംപ് ആണ് എന്നുള്ളതുകൊണ്ട് തന്നെ തീരുമാനങ്ങളെല്ലാം പ്രവചനാതീതമാണ്!
9.2 കോടി അംഗങ്ങള്‍
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ മാത്രം 9.2 കോടി അംഗങ്ങളുടെ. ഇവരുടെ കുടുംബാംഗങ്ങളേ കൂടി കൂട്ടിയാല്‍ ഏത് ഏതാണ്ട് 27 കോടിയോളം വരും. 2018 ല്‍ മാത്രം 30 ലക്ഷം ചൈനീസ് പൗരന്മാരണ് അമേരിക്ക സന്ദര്‍ശിച്ചത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ സന്ദര്‍ശകരുടെ എണ്ണം കുറയും എന്ന് ഉറപ്പാണ്. എന്നിരുന്നാല്‍ പോലും അമേരിക്കയില്‍ ഉള്ളവരില്‍ നിന്നും വരുന്നവരില്‍ നിന്നും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങളെ കണ്ടെത്തുക എന്നതും അസാധ്യമാണ്.
പ്രതികരണങ്ങള്‍ ലഭ്യമല്ല
എന്തായാലും ഇത്തരം ഒരു വിലക്കിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട് എന്ന് തന്നെയാണ് വിവരം. ഇതേ കുറിച്ച് വൈറ്റ് ഹൗസ് അധികൃതരോ ഹോം ലാന്‍ഡ് സെക്യൂരിറ്റി വിഭാഗമോ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റോ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല എന്നാണ് ന്യൂയോര്‍ക്ക് ടൈംസിലെ വാര്‍ത്ത