ലോകത്തിന് ആശ്വാസമാകുമോ അമേരിക്ക? കൊറോണ വാക്‌സിന്‍ മനുഷ്യനില്‍ പരീക്ഷിച്ചു, പ്രതീക്ഷയോടെ ലോകം
വാഷിംഗ്ടണ്‍: ചൈനയിലെ വുഹാനില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ബാധിച്ച് ലോകത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം 7000 കടന്നു. വൈറസിന്റെ പ്രഭവകേന്ദ്രമമായ ചൈനയിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 3213 പേര്‍. ഇറ്റലിയിലെ മരണ നിരക്ക് രണ്ടായിരം കടന്നു. ഏകദേശം 28000 പേര്‍ ഇറ്റലിയില്‍ മാത്രം ചികിത്സ തേടുന്നുണ്ട്. മരണ സഖ്യം വീണ്ടും ഉയര്‍ന്നേക്കുമെന്ന ആശങ്കയിലാണ് രാജ്യത്തെ ഭരണകൂടം. ആളുകള്‍ കൂടുന്നത് ഒഴിവാക്കണമെന്നാണ് എല്ലാ ഭരണകൂടവും പൊതു ജനങ്ങള്‍ക്ക് നല്‍കുന്ന നിര്‍ദ്ദേശം. വൈറസ് പടര്‍ന്നുപിടിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ലോകത്തിന്റെ സാമ്പത്തിക സ്ഥിതിയും ആകെ താറുമാറായിരിക്കുകയാണ്.
ഇതിനിടെ ലോകത്തിന് മുഴുവന്‍ പ്രതീക്ഷയേകി കൊറോണ വൈറസിനെതിരെയുള്ള വാക്‌സിന്‍ അമേരിക്ക മനുഷ്യനില്‍ പരീക്ഷിച്ചിരിക്കുകയാണ്. 18നും 55നും മധ്യേ പ്രായമുള്ള ആരോഗ്യവാന്‍മാരായ 45 പേരുടെ ശരീരത്തിലാണ് വാക്‌സിന്‍ ഇപ്പോള്‍ പരീക്ഷിച്ചിരിക്കുന്നത്. അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ആണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം വാക്‌സിന്‍ കണ്ടെത്തിയകതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ലോകത്ത് ആദ്യമായാണ് കൊറോണയ്ക്ക് വാക്‌സിന്‍ കണ്ടുപിടിക്കുന്നത്.
വാക്‌സിന്‍ പരീക്ഷണത്തിന് പിന്നാലെ പ്രതികരണവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ ട്രംപ് രംഗത്തെത്തി. ലോക ചരിത്രത്തില്‍ തന്നെ ഏറ്റവും വേഗമേറിയ വാക്‌സിന്‍ പരീക്ഷണമാണിതെന്ന് ട്രംപ് പറഞ്ഞു. എത്രയും പെട്ടെന്ന് ഇതിന്റെ ഫലം വരുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് കൂട്ടിച്ചേര്‍ത്തു. mrna-1273 എന്ന് പേരിട്ടിരിക്കുന്ന വാക്‌സിന് പിന്നില്‍ പ്രവര്‍ത്തിച്ചത് അമേരിക്കന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്ത്തിലെ ശാസ്ത്രജ്ഞരും കേംബ്രിഡ്ജ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മോഡേര്‍ണ ബയോടെക്‌നോളജിയിലെ വിദഗ്ദരും ചേര്‍ന്നാണ്.
കഴിഞ്ഞ ദിവസമാണ് വാക്‌സിന്‍ മനുഷ്യനില്‍ പരീക്ഷിച്ചു തുടങ്ങിയതെന്നും ഇതുമായി ബന്ധപ്പെട്ടപരീക്ഷണങ്ങളെല്ലാം ആറാഴ്ചയോളം നീളുമെന്നും അധികൃതര്‍ അറിയിച്ചു. ലോകം വളരെ വലിയ പ്രതീക്ഷയോടെയാണ് ഈ വാക്‌സിനെ നോക്കിക്കാണുന്നത്. ഇത് വിജയിച്ചാല്‍ ലോകം ഇപ്പോള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിക്കായിരിക്കും പരിഹാരം ഉണ്ടാകുക.
Recommended Video
അതേസമയം, കൊറോണ പടരുന്ന പശ്ചാത്തലത്തില്‍ ലോകത്തെ മിക്ക രാജ്യങ്ങളും വലിയ രീതിയിലുള്ള മുകരുതലുകളാണ് സ്വീകരിച്ചു പോരുന്നത്. അമേരിക്ക ഇതിനോടകം തന്നെ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. വൈറസ് ബാധിച്ച് 87 പേരാണ് അമേരിക്കയില്‍ മരണപ്പെട്ടത്. 162 രാജ്യങ്ങളിലായി 182,552 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. മിക്ക രാജ്യങ്ങളും വിദേശത്ത് നിന്ന് എത്തുന്നവർക്ക് 14 ദിവസത്തെ നിരീക്ഷണം നിർബന്ധമാക്കിയിട്ടുണ്ട്.