അരാംകോ ആക്രമണത്തിൽ ഭയപ്പാട്; സൗദിയിലേക്ക് 3,000 അമേരിക്കന്‍ സൈനികരും പടക്കോപ്പുകളും എത്തുന്നു
വാഷിങ്ടണ്‍/റിയാദ്: സൗദി അറേബ്യയിലേക്ക് അമേരിക്ക മൂവായിരം സൈനികരെ കൂടി അയക്കും. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ആയതായി പെന്റഗണ്‍ അറിയിച്ചു. സൈനികരെ കൂടാതെ അവശ്യ പടക്കോപ്പുകളും നല്‍കും. അല്‍ ജസീറയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മറ്റ് വിദേശ മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം അമേരിക്ക 1,800 സൈനികരെ ആണ് സൗദിയിലേക്ക് അയക്കുന്നത്.
സൗദി അറേബ്യയുടെ സാമ്പത്തിക ശക്തിയുടെ നട്ടെല്ലാണ് അരാംകോ. ആ അരാംകോയ്ക്ക് നേര്‍ക്കായിരുന്നു കഴിഞ്ഞ മാസം വലിയ ആക്രമണം ഉണ്ടായത്. ഇതേ തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുതിച്ചുയരുകയും ചെയ്തിരുന്നു. ഈ സംഭവം തന്നെയാണ് സൗദിയേയും അമേരിക്കയേയും ഏറെ ഭയപ്പെടുത്തുന്നത്.
സൗദിയുടെ പ്രതിരോധ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സൈനിക വിന്യാസം. യെമനിലെ സൈനിക ഇടപെടലിനെ തുടര്‍ന്ന് ഹൂതികളുടെ ഭാഗത്ത് നിന്ന് സൗദി നേരിടുന്നത് വലിയ ഭീഷണി തന്നെയാണ്.
പീരങ്കിപ്പടയും മിസൈല്‍ കവചവും
3,000 സൈനികരെ കൂടാതെ വന്‍ സന്നാഹങ്ങളും സൗദിയിലേക്ക് അയക്കുന്നുണ്ട് അമേരിക്ക. രണ്ട് പാട്രിയറ്റ് മിസൈല്‍ ബാറ്ററികളും, ഒരു ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ സംവിധാനവും(താഡ്), രണ്ട് ഫൈറ്റര്‍ സ്ക്വാഡ്രണുകളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പര് ആണ് ഇക്കാര്യങ്ങള്‍ക്ക് അന്തിമ അനുമതി നല്‍കിയിരിക്കുന്നത്.
രാജകുമാരനെ അറിയിച്ചു
സൗദിയുടെ സുരക്ഷയും പ്രതിരോധവും മെച്ചപ്പെടുത്തുന്നതിനായുള്ള സൈനിക വിന്യാസത്തെ കുറിച്ച് പ്രതിരോധ സെക്രട്ടറി സൗദി രാജകുമാരനും കിരീടാവകാശിയും ആയ മുഹമ്മദ് ബിന്ഡ സല്‍മാനെ അറിയിച്ചിട്ടുണ്ട്. സൗദിയുടെ പ്രതിരോധ മന്ത്രി കൂടിയാണ് മുഹമ്മദ് ബിന്‍ സല്മാന്. അധിക സൈനിക വിന്യാസം സംബന്ധിച്ച് കഴിഞ്ഞ മാസം തന്നെ ധാരണയായിരുന്നു.
ഇറാനെ ഭയന്ന്?
സൗദിയ്ക്ക് നേര്‍ക്ക് നടക്കുന്ന ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇറാന് ആണെന്നാണ് ആക്രമണം. ഹൂതികള്‍ക്ക് പിന്തുണ നല്‍കുന്നതും ഇറാന് തന്നെ ആണെന്നാണ് ആക്ഷേപം. മേഖലയില്‍ തുടര്‍ച്ചയായുണ്ടാകുന്ന ഭീഷണികളുടെ സാഹചര്യത്തില്‍ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനുമായി ആശയ വിനിമയം നടത്തിയതിന് ശേഷം ആണ് അധിക സൈനിക വിന്യാസം നടത്തുന്നത് എന്നും അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി അറിയിച്ചു. ഇറാന്റെ കാര്യം പ്രത്യേകം പരാമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്.
മേഖലയില്‍ അശാന്തി
സൗദി അരാംകോയ്ക്ക് നേര്‍ക്ക് കഴിഞ്ഞ മാസം ആയിരുന്നു ആക്രമണം ഉണ്ടായത്. കഴിഞ്ഞ ദിവസം ഇറാന്റെ എണ്ണക്കപ്പലിന് നേര്‍ക്കും ആക്രമണം ഉണ്ടായി. അതും ജിദ്ദ തുറമുഖത്ത് നിന്ന് ഏതാണ്ട് 100 കിലോമീറ്റര്‍ അകലെ വച്ച്. കപ്പലിന് നേര്‍ക്ക് നടന്നത് തീവ്രവാദി ആക്രമണം ആണെന്നായിരുന്നു ഇറാന് പ്രതികരിച്ചത്. ഇതിന് പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും ഇറാന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.