ചൈനീസ് ആപ്പുകള്‍ നിരോധിച്ച ഇന്ത്യയ്ക്ക് കയ്യടിച്ച് അമേരിക്ക, ചൈനയോട് അരിശം കൂടുന്നുവെന്ന് ട്രംപ്!
വാഷിംഗ്ടണ്‍: അതിര്‍ത്തിയിലെ ഏറ്റുമുട്ടലുകളുടെ പശ്ചാത്തലത്തില്‍ 59 ചൈനീസ് ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ ഇന്ത്യയുടെ നീക്കത്തെ പിന്തുണച്ച് അമേരിക്ക. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ആണ് ഇന്ത്യന്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് മുന്നോട്ട് വന്നിരിക്കുന്നത്. ഇന്ത്യ നിരോധനം പ്രഖ്യാപിച്ച് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് അമേരിക്കയുടെ പ്രതികരണം.
ചൈനീസ് ആപ്പുകള്‍ തുടച്ച് നീക്കാനുളള തീരുമാനം ഇന്ത്യയുടെ പരമാധികാരത്തേയും രാജ്യസുരക്ഷയേയും അടക്കം ശക്തിപ്പെടുത്തുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി പ്രതികരിച്ചു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിരീക്ഷണ മാര്‍ഗങ്ങളായി പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനുകള്‍ നിരോധിക്കാനുളള നീക്കത്തെ സ്വാഗതം ചെയ്യുന്നുമെന്ന് മൈക്ക് പോംപിയോ പ്രസ്താവനയില്‍ വ്യക്തമാക്കി.
Recommended Video
രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ടിക് ടോക്, ഹലോ, യുസി ബ്രൗസര്‍ , ഹലോ, ബിഗ് ലൈബ്, വി മീറ്റ്, വി ചാറ്റ്, ഷെയര്‍ ഇറ്റ്, എക്സെന്റര്‍, ഇഎസ് ഫയല്‍ എക്സ്പ്ലോറര്‍ അടക്കമുളള ആപ്പുകളുടെ ഉപയോഗം കേന്ദ്ര സർക്കാർ രാജ്യത്ത് നിരോധിച്ചത്. ചൈനീസ് സാധനങ്ങള്‍ ബഹിഷ്ക്കരിക്കാനുളള ക്യാംപെയ്ന് നേരത്തെ തന്നെ രാജ്യത്ത് നടക്കുന്നുണ്ട്. അതിനിടെ ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോം ആയ വീബോയിലെ അക്കൗണ്ട് ഉപേക്ഷിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.2015ലാണ് വീബോയില്‍ പ്രധാനമന്ത്രി അക്കൗണ്ട് തുറന്നത്. 244000 ഫോളോവേഴ്സാണ് വീബോയില്‍ നരേന്ദ്ര മോദിക്കുണ്ടായിരുന്നത്.
അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ചൈനയ്ക്ക് എതിരെ രൂക്ഷമായി പ്രതികരിച്ച് രംഗത്ത് വന്നിട്ടുണ്ട്. ചൈനയോട് തനിക്കുന്ന ദേഷ്യം കൂടിക്കൂടി വരികയാണ് എന്നാണ് ട്രംപ് പ്രതികരിച്ചത്. ലോകം മുഴുവന്‍ കൊവിഡ് വൈറസ് പരത്തിയത് ചൈന ആണെന്നാണ് ട്രംപിന്റെ ആരോപണം. അമേരിക്കയ്ക്ക് വരുത്തിയ ദുരിതം അടക്കം കൊവിഡ് മഹാമാരി ലോകത്താകമാനം വ്യാപകമായി പടരുന്നത് കാണുമ്പോള്‍ തനിക്ക് ചൈനയോട് അരിശം കൂടി വരികയാണ് എന്നാണ് ട്രംപ് ട്വീറ്റ് ചെയ്തത്.