ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്; ഇറാനിലേക്ക് 1.20 ലക്ഷം യുഎസ് സൈനികര്‍; ഭീതി നിറച്ച് യുദ്ധവിമാനങ്ങള്‍
Recommended Video
വാഷിങ്ടണ്‍: യുഎഇക്കടുത്ത് കടലില്‍ എണ്ണക്കപ്പലുകള്‍ ആക്രമിക്കപ്പെട്ടുവെന്ന വാര്‍ത്തയ്ക്ക് പിന്നാലെ ഗള്‍ഫ് മേഖലിയലേക്ക് കൂടുതല്‍ അമേരിക്കന്‍ സൈന്യം എത്തുന്നു. ഇതുസംബന്ധിച്ച പദ്ധതി അമേരിക്ക തയ്യാറാക്കി. ഉന്നത ഉദ്യോഗസ്ഥര്‍ വിശദമായി ഇക്കാര്യം ചര്‍ച്ച ചെയ്തുവെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇറാനെ ലക്ഷ്യമിട്ടാണ് അമേരിക്കന്‍ സൈന്യം പടപ്പുറപ്പാട് നടത്തുന്നത്.
അമേരിക്ക ഇറാഖ് അധിനിവേശം നടത്തിയതിന് സമാനമായ ഒരുക്കമാണ് ഇപ്പോള്‍ നടത്തുന്നത്. ഗള്‍ഫ് മേഖലയെ ആശങ്കപ്പെടുത്തുന്നതാണ് വിവരങ്ങള്‍. ഇറാനെതിരായ ഉപരോധം ശക്തിപ്പെടുത്തിയിരിക്കെയാണ് അമേരിക്കന്‍ സൈനികര്‍ കൂടുതലായി ഇറാന്‍ അതിര്‍ത്തിയിലേക്ക് വരുന്നത്. നേരത്തെ അമേരിക്കയുടെ കൂറ്റന്‍ പടക്കപ്പല്‍ യൂറോപ്പില്‍ നിന്ന് പശ്ചിമേഷ്യയിലെത്തിയിട്ടുണ്ട്. യുദ്ധവിമാനങ്ങള്‍ പേര്‍ഷ്യന്‍ കടലിന് മുകളില്‍ ആദ്യമായി പറന്നു. പുതിയ വിവരങ്ങള്‍ ഇങ്ങനെ.....
പദ്ധതി തയ്യാറാക്കി
അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്റെ നിര്‍ദേശ പ്രകാരമാണ് സൈന്യം പുറപ്പെടാന്‍ ഒരുങ്ങുന്ന പദ്ധതി തയ്യാറാക്കിയത്. ആക്ടിങ് ഡിഫന്‍സ് സെക്രട്ടറി പാട്രിക് ഷനഹാന്‍ ആണ് പദ്ധതി തയ്യാറാക്കിയതെന്ന് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു. വൈറ്റ് ഹൗസിലെ ഉന്നതര്‍ക്ക് മുമ്പില്‍ പദ്ധതി അവതരിപ്പിച്ചു.
120000 അമേരിക്കന്‍ സൈനികര്‍
120000 അമേരിക്കന്‍ സൈനികരെ പശ്ചിമേഷ്യയിലേക്ക് അയക്കാനാണ് ആലോചന. അമേരിക്കന്‍ സൈനികര്‍ക്കെതിരെ ആക്രമണമുണ്ടാകുകയോ ഇറാന്‍ ആണവ പദ്ധതി ആരംഭിക്കുകയോ ചെയ്താല്‍ ഇടപെടാനാണ് സൈനികരെ അയക്കുന്നത് എന്നാണ് വൈറ്റ് ഹൗസ് വിശദീകരണം.
ആക്രമണത്തിന് തന്നെ
എന്നാല്‍ ഇത്രയും അധികം സൈനികരെ അയക്കുന്നത് ഇറാനെതിരായ ആക്രമണത്തിന് തന്നെയാണ് എന്നു കരുതുന്ന നിരീക്ഷകരുമുണ്ട്. എന്നാല്‍ ഇറാനെതിരെ കരയുദ്ധമുണ്ടാകില്ല എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ഇറാഖ് അധിനിവേശത്തിന് പുറപ്പെട്ട അത്രയും സൈനികരാണ് വരുന്നത്.
ഇസ്രായേല്‍ നല്‍കിയ രഹസ്യവിവരം
ഇസ്രായേല്‍ നല്‍കിയ രഹസ്യവിവരത്തെ തുടര്‍ന്നാണ് അമേരിക്ക പട നയിക്കുന്നത്. ഗള്‍ഫിലെ അമേരിക്കന്‍ സഖ്യകക്ഷികളെ ഇറാന്‍ ആക്രമിക്കുമെന്ന് ഇസ്രായേല്‍ രഹസ്യാന്വേഷണ സംഘങ്ങള്‍ക്ക് വിവരം ലഭിച്ചുവത്രെ. ഈ വിവരം അവര്‍ അമേരിക്കക്ക് കൈമാറി. പിന്നീടാണ് ഒരുക്കം വേഗത്തിലാക്കിയത്.
ശരിക്കും പഠിപ്പിക്കുമെന്ന് ട്രംപ്
ഇറാന്‍ പ്രകോപനമുണ്ടാക്കിയാല്‍ അവരെ ശരിക്കും പഠിപ്പിക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ചില വിരങ്ങള്‍ കിട്ടയതിന്റെ അടിസ്ഥാനത്തിലാണ് സൈനിക വിന്യാസമെന്ന് ജോണ്‍ ബോള്‍ട്ടണ്‍ പറയുന്നു. മേഖലയിലെ രാഷ്ട്രീയ സാഹചര്യം മാറുന്നുവെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്.
ഫുജൈറ ആക്രമണത്തിന് പിന്നില്‍ ആര്?
യുഎഇയിലെ ഫുജൈറ തീരത്ത് വച്ച് നാല് കപ്പലുകള്‍ക്ക് നേരെ ആക്രമണം നടന്നിരുന്നു. യുഎഇയും സൗദിയും ഇക്കാര്യം സ്ഥിരീകരിച്ചു. സൗദിയുടെ രണ്ടു എണ്ണക്കപ്പലുകളും ആക്രമിക്കപ്പെട്ടവയില്‍പ്പെടും. എന്നാല്‍ ആരാണ് ആക്രമിച്ചത് എന്ന് വ്യക്തമല്ല.
അപലപിച്ച് ഇറാന്‍
സംഭവത്തെ അപലപിച്ച് ഇറാന്‍ രംഗത്തുവന്നു. ഖേദകരമായ സംഭവമാണ് നടന്നത് എന്നാണ് ഇറാന്‍ പ്രതികരിച്ചത്. എന്നാല്‍ തിങ്കളാഴ്ച വൈകീട്ട് അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞത് സംഭവത്തിന് പിന്നില്‍ ഇറാന്‍ ആണെന്നാണ്. ഇറാനോ അവര്‍ നിര്‍ദേശിച്ച സംഘമോ ആണ് ആക്രമണം നടത്തിയത് എന്നാണ്.
അമേരിക്കന്‍ യുദ്ധവിമാനം പറന്നു
അതിനിടെ പേര്‍ഷ്യന്‍ കടലിന് മുകളില്‍ ആദ്യമായി അമേരിക്കയുടെ യുദ്ധവിമാനങ്ങളും ബോംബറുകലും പ്രതിരോധ പറക്കല്‍ നടത്തി. സൈനിക പട്രോളിങിന്റെ ഭാഗമായിട്ടാണ് ഇതെന്ന് യുഎസ് എയര്‍ഫോഴ്‌സ് സെന്‍ട്രല്‍ കമാന്റ് പറയുന്നു. അമേരിക്കന്‍ യുദ്ധക്കപ്പല്‍ യുഎസ്എസ് എബ്രഹാം ലിങ്കണ്‍ മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്.
ചരക്കുകടത്ത് പ്രതിസന്ധി
ഉപരോധം തുടര്‍ന്നാല്‍ ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ചരക്കുകടത്ത് തടയുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്നാണ് അമേരിക്കയുടെ യുദ്ധക്കപ്പലുകലും യുദ്ധവിമാനങ്ങളും യൂറോപ്പില്‍ നിന്ന് പശ്ചിമേഷ്യയിലെത്തിയത്. ഇറാന്‍ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് പ്രസിഡന്റ് ഹസന്‍ റൂഹാനി പറഞ്ഞു.
കൂടുതല്‍ ശക്തമായ നടപടി
ഇറാനെ നേരിടാന്‍ അമേരിക്ക കൂടുതല്‍ ശക്തമായ നടപടികളിലേക്ക് കടക്കുന്നുവെന്ന സൂചനകളാണ് ലഭിക്കുന്നത്. ഉപരോധം പ്രഖ്യാപിച്ചതിന് പിന്നാലെ സൈനികമായി നീങ്ങാനും അമേരിക്ക ശ്രമം തുടങ്ങി. ഇതിന്റെ ഭാഗമായിട്ടാണ് അമേരിക്കന്‍ യുദ്ധക്കപ്പലുകല്‍ ഇറാനെ ലക്ഷ്യമിട്ട് എത്തിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
യുഎസ്എസ് എബ്രഹാം ലിങ്കണ്‍
യുഎസ്എസ് എബ്രഹാം ലിങ്കണ്‍ യുദ്ധക്കപ്പലാണ് പശ്ചിമേഷ്യയിലേക്ക് എത്തിയിരിക്കുന്നത്. ഇതിന് പുറമെ ബോംബര്‍ ഫോഴ്‌സ് അംഗങ്ങളും യൂറോപ്പില്‍ നിന്ന് എത്തിയിട്ടുണ്ട്. ഇതില്‍ കൃത്യമായ സന്ദേശം ഇറാന് നല്‍കുന്നുണ്ട്. അമേരിക്കന്‍ സൈനികര്‍ക്കെതിരെയോ സഖ്യകക്ഷികള്‍ക്കെതിരെയോ ആക്രമണം ഉണ്ടായാല്‍ ഇടപെടുമെന്നും അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍ വ്യക്തമാക്കി.
ട്രംപിന്റെ നീക്കങ്ങള്‍
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കങ്ങളാണ് നിലവിലെ സാഹചര്യത്തിലേക്ക് എത്തിച്ചത്. 2015ല്‍ അന്നത്തെ പ്രസിഡന്റ് ബറാക് ഒബാമ മുന്‍കൈയ്യെടുത്ത് ഇറാനുമായി ഒപ്പുവച്ച ആണവ കരാര്‍ ട്രംപ് റദ്ദാക്കുകയായിരുന്നു. തൊട്ടുപിന്നാലെ ഇറാനെതിരെ ഉപരോധം ശക്തമാക്കുകയും ചെയ്തു. ഇറാന്‍ സൈന്യത്തെ മൊത്തം ഭീകരരായി പ്രഖ്യാപിച്ച ട്രംപിന്റെ നടപടിയും വിവാദമായി.
ഒരുകാര്യം വ്യക്തം
നിലവിലെ സാഹചര്യത്തില്‍ ഒരുകാര്യം വ്യക്തമാണ്. അമേരിക്ക ഇറാനെതിരെ അധികം വൈകാതെ നടപടി സ്വീകരിക്കും. ഇതിനുള്ള അവസരങ്ങള്‍ പല കോണുകളില്‍ നിന്നായി ഒരുങ്ങുകയാണ്. അങ്ങനെ സംഭവിച്ചാല്‍ ഇറാന്‍ മറ്റൊരു ഇറാഖായി മാറും. ഇന്ത്യ ഉള്‍പ്പെടെയുള്ള സഹായം തേടാന്‍ ഇറാന്‍ ശ്രമം നടത്തുന്നുണ്ട്.
ഇറാന്‍ മന്ത്രി ഇന്ത്യയില്‍
ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരീഫ് തിങ്കളാഴ്ച രാത്രി ഇന്ത്യയിലെത്തി. കേന്ദ്രമന്ത്രി സുഷമ സ്വരാജുമായി അദ്ദേഹം ചര്‍ച്ച നടത്തി. മെയ് ഒന്ന് മുതല്‍ ഇറാന്‍ എണ്ണ വാങ്ങുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നാണ് അമേരിക്കയുടെ ഭീഷണി. ഇറാന്‍ എണ്ണ വാങ്ങുന്ന പ്രധാന രാജ്യമാണ് ഇന്ത്യ.
എണ്ണ ഇറക്കുമതി
മൂന്നാഴ്ച മുമ്പാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാനെതിരെ ഉപരോധം ശക്തമാക്കിയത്. ഇറാന്‍ എണ്ണ വാങ്ങുന്നവര്‍ക്കും ഇറാനുമായി ഇടപാടുകള്‍ തുടരുന്നവര്‍ക്കുമെതിരെ നടപടിയെടുക്കുമെന്നും ട്രംപ് ഭീഷണി മുഴക്കിയിട്ടുണ്ട്. നിലവില്‍ ഇന്ത്യയ്ക്ക് ഇറാനില്‍ നിന്ന് എണ്ണ ഇറക്കാന്‍ സാധിക്കാത്ത സാഹചര്യമാണ്.
പ്രധാന വിഷയം
തുര്‍ക്കുമെനിസ്താനിലെ ദ്വിദിന സന്ദര്‍ശനം കഴിഞ്ഞാണ് ജവാദ് സരീഫ് ഇന്ത്യയിലെത്തിയിരിക്കുന്നത്. അമേരിക്കയുടെ നടപടി എങ്ങനെ മറികടക്കാം എന്നതായിരുന്നു സരീഫും സുഷമയും തമ്മിലുള്ള കൂടിക്കാഴ്ചയിലെ പ്രധാന വിഷയമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇറക്കുമതി കുറയ്ക്കും
ഇന്ത്യ മുന്‍കൈയ്യെടുത്ത് ഇറാനില്‍ നിര്‍മിക്കുന്ന തുറമുഖമായ ചാബഹാറിനെ അമേരിക്ക ഉപരോധത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതുകൊണ്ടുതന്നെ തുറമുഖ പദ്ധതിയും കൂടിക്കാഴ്ചയില്‍ പ്രധാന ചര്‍ച്ചയായി. ഇറാന്റെ എണ്ണ ഇറക്കുമതി ചെയ്യുന്നത് കുറയ്ക്കുമെന്ന് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അടുത്തിടെ പറഞ്ഞിരുന്നു.
കര്‍ണാടകയില്‍ വന്‍ ട്വിസ്റ്റ്; സിദ്ധരാമയ്യ മുഖ്യമന്ത്രിയാകും? ജെഡിഎസ് സഖ്യംവിടും, ഉപതിരഞ്ഞെടുപ്പിന്