സൗദി പകച്ചത് അമേരിക്കയുടെ ഈ നീക്കത്തില്‍; സൈന്യത്തെ പിന്‍വലിക്കാന്‍ ബില്ല്, നിലപാട് കടുപ്പിച്ചു
വാഷിങ്ടണ്‍: സൗദിയും റഷ്യയും എങ്ങനെയാണ് സമവായ പാതയിലെത്തിയത് എന്ന ചര്‍ച്ചയാണ് ആഗോള മാധ്യമങ്ങളില്‍. എണ്ണ ഉല്‍പ്പാദനത്തിനും വിതരണത്തിനും മുന്നില്‍ നില്‍ക്കുന്ന ഈ രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള പോരാണ് എണ്ണ വില ആഗോള തലത്തില്‍ ഇടിയാന്‍ പ്രധാന കാരണം. കൊറോണ വൈറസ് മൂലമുള്ള ലോക്ക് ഡൗണ്‍ എണ്ണ മേഖലയ്ക്ക് മറ്റൊരു തിരിച്ചടിയായിരുന്നു.
കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുമെന്ന് സൗദിയും വിട്ടുതരില്ലെന്ന് റഷ്യയും നിലപാട് കടുപ്പിച്ചതോടെ വിപണി സാഹചര്യം കൂടുതല്‍ വഷളാകുമെന്നാണ് കരുതിയത്. അമേരിക്കയിലെ എണ്ണ കമ്പനികളില്‍ ചിലത് തകരാനും തുടങ്ങി. ഇതോടെയാണ് കടുത്ത നടപടികളുമായി അമേരിക്ക രംഗത്തുവന്നത്. സൗദിയെ വരുതിയില്‍ നിര്‍ത്താന്‍ രണ്ടു കാര്യങ്ങളാണ് അവര്‍ ചെയ്തതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ...
ആദ്യ സംഭവങ്ങള്‍
സൗദി അറേബ്യ ഉല്‍പ്പാദനം തുടര്‍ന്നാല്‍ ആഗോള വിപണിയിലേക്ക് കൂടുതല്‍ എണ്ണ എത്തിക്കൊണ്ടിരിക്കും. റഷ്യയും സമാന നിലപാടാണ് സ്വീകരിക്കുന്നത്. തങ്ങള്‍ പിന്‍മാറിയാല്‍ എതിര്‍ ചേരി വിപണികള്‍ കൈയ്യടക്കുമോ എന്ന ആശങ്കയാണ് സൗദിയെയും റഷ്യയെയും നയിച്ചത്.
തിരിച്ചടി അമേരിക്കക്ക്
സൗദിയും റഷ്യയും രണ്ട് സംഘങ്ങളുടെ നേതൃനിരയിലുള്ളവരാണ്. ഇവരുടെ പോര് കാരണം തകര്‍ന്നത് അമേരിക്കന്‍ എണ്ണ കമ്പനികളാണ്. കമ്പനികളുടെ മേധാവികള്‍ തങ്ങളുടെ തകര്‍ച്ച വിവരിച്ച് ട്രംപ് ഭരണകൂടത്തിന് രേഖാമൂലം പരാതി നല്‍കി. ഇനിയും എണ്ണവില കുറഞ്ഞാല്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ലെന്നും അവര്‍ വ്യക്തമാക്കി.
ട്രംപിന്റെ സമ്മര്‍ദ്ദം
ഈ സാഹചര്യത്തിലാണ് ട്രംപ് ഭരണകൂടം സൗദിയെയും റഷ്യയെയും സമവായത്തിന്റെ പാതയിലെത്തിക്കാന്‍ ശ്രമിച്ചത്. പക്ഷേ, രണ്ടു രാജ്യങ്ങളും വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. മാര്‍ച്ചിലെ ഒപെക് പ്ലസ് ചര്‍ച്ച പൊളിഞ്ഞു. ഏപ്രില്‍ ആദ്യത്തില്‍ ചര്‍ച്ച നടത്താന്‍ തീരുമാനിച്ചെങ്കിലും മാറ്റിവച്ചു. തുടര്‍ന്നായിരുന്നു ട്രംപിന്റെ സമ്മര്‍ദ്ദം.
രണ്ടുവഴികള്‍
രണ്ടുവഴികളിലൂടെയാണ് സൗദിയെ അമേരിക്കന്‍ പ്രസിഡന്റ് ഒതുക്കിയത്. സൗദിയില്‍ നിന്ന് എത്തുന്ന എണ്ണയ്ക്ക് അമേരിക്കയില്‍ ഉയര്‍ന്ന താരിഫ് ഏര്‍പ്പെടുത്തുമെന്നായിരുന്നു ട്രംപിന്റെ ഒരു ഭീഷണി. സൗദി അറേബ്യയിലെ അമേരിക്കന്‍ സൈനികരെ പിന്‍വലിക്കാനുള്ള നീക്കങ്ങള്‍ മറുഭാഗത്ത് ആരംഭിക്കുകയും ചെയ്തു.
സൗദിയുടെ എണ്ണ കുറയ്ക്കും
അമേരിക്കന്‍ ഊര്‍ജ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായും രാജ്യത്തെ എണ്ണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖരുമായും ട്രംപ് ചര്‍ച്ച നടത്താന്‍ ഒരുങ്ങി. തകര്‍ച്ച നേരിട്ട അമേരിക്കന്‍ ഷെല്‍ ഓയില്‍-വാതക വിപണിയെ ശക്തിപ്പെടുത്തണമെന്ന ഊര്‍ജ മേഖലയിലെ വിദഗ്ധര്‍ ആവശ്യപ്പെട്ടിരുന്നു. സൗദിയുടെ എണ്ണ ഇറക്കുന്നത് അമേരിക്ക കുറച്ചേക്കുമെന്ന സൂചനകളും പുറത്തുവന്നു.
ഒന്നും നടപ്പാക്കിയില്ല
സൗദി അറേബ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത എണ്ണയ്ക്ക് അമേരിക്കന്‍ തുറമുഖങ്ങളില്‍ നല്‍കിവരുന്ന ഇളവ് എടുത്തുകളയാനും ശ്രമം തുടങ്ങി. ഇതൊന്നും നടപ്പാക്കിയില്ലെങ്കിലും സൗദി ഭരണകൂടത്തില്‍ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു അമേരിക്കയുടെ ലക്ഷ്യം. ഒടുവില്‍ സൗദി എണ്ണ ഉല്‍പ്പാദനം കുറയ്ക്കാന്‍ തീരുമാനിച്ചു.
കോടികളുടെ വായ്പകള്‍
എണ്ണ വില കുറഞ്ഞതോടെ അമേരിക്കയിലെ ഷെല്‍ ഓയില്‍ കമ്പനികള്‍ നഷ്ടത്തിലേക്ക് കൂപ്പ് കുത്തിയിരുന്നു. ചരിത്രത്തിലാദ്യമായി എണ്ണ ബാരലിന് 20 ഡോളര്‍ വരെ എത്തിയതാണ് അമേരിക്കന്‍ കമ്പനികള്‍ക്ക് തിരിച്ചടിയായത്. കോടികളുടെ വായ്പ എടുത്ത കമ്പനികള്‍ തകര്‍ന്നാല്‍ അമേരിക്കന്‍ സാമ്പത്തിക മേഖലയ്ക്ക് കനത്ത ആഘാതമാകുമായിരുന്നു.
സൈനികരെ പിന്‍വലിക്കണം
വൈറ്റിങ് പെട്രോളിയം കോര്‍പ്പ് എന്ന അമേരിക്കന്‍ കമ്പനി നഷ്ടത്തിലാണെന്ന് പ്രഖ്യാപിച്ചു. ഈ സാഹചര്യത്തിലാണ് സൗദിയിലുള്ള അമേരിക്കന്‍ സൈനികരെ പിന്‍വലിക്കണമെന്ന് ആവശ്യമുയര്‍ന്നത്. അമേരിക്കയുടെ സാമ്പത്തിക നയങ്ങളെ തകര്‍ക്കുന്ന രാജ്യത്തിന് സുരക്ഷ ഒരുക്കേണ്ട എന്നായിരുന്നു ഈ നീക്കത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ വികാരം.
റിപബ്ലിക്കന്‍ സെനറ്റര്‍
റിപബ്ലിക്കന്‍ സെനറ്റര്‍ ബില്‍ കാസിഡി സൗദിയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുന്നതിനുള്ള ബില്ല് അവതരിപ്പിച്ചു. അമേരിക്കയിലെ എണ്ണ ഉല്‍പ്പാദന മേഖലകളിലൊന്നായ ലുസിയാനയില്‍ നിന്നുള്ള സെനറ്ററാണ് ബില്‍ കാസിഡി. 30 ദിവസത്തിനകം അമേരിക്കന്‍ സൈന്യത്തെ സൗദിയില്‍ നിന്ന് പിന്‍വലിക്കണമെന്നായിരുന്നു അവതരിപ്പിച്ച ബില്ലിലെ ആവശ്യം. മാര്‍ച്ചില്‍ മറ്റ് രണ്ടു ബില്ലുകളും സമാന ആവശ്യവുമായി അവതരിപ്പിച്ചിരുന്നു.
സൗദി മാത്രമല്ല
സൗദി മാത്രമല്ല അമേരിക്കക്ക് വെല്ലുവിളിയായി രംഗത്തുവന്നത്. ഇറാഖിന്റെ വരവും അമേരിക്കക്ക് ഭീഷണിയായിരുന്നു. ലോകത്തെ പ്രധാന എണ്ണ ഉല്‍പ്പാദക രാജ്യങ്ങളിലൊന്നാണ് ഇറാഖ്. ആഭ്യന്തര യുദ്ധം ഒഴിഞ്ഞതോടെ ഇറാഖില്‍ നിന്ന് എണ്ണ കൂടുതലായി അന്താരാഷ്ട്ര വിപണിയിലേക്ക് വരുന്നുണ്ട്. ഒപെക് രാജ്യങ്ങളില്‍ കൂടുതല്‍ എണ്ണ ഉല്‍പാദിപ്പിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇറാഖ്.
ഉടക്കിട്ട് മെക്‌സിക്കോ
എന്നാല്‍ അമേരിക്കയില്‍ നിന്നുള്ള സമ്മര്‍ദ്ദം കടുത്തതോടെ സൗദി ഉല്‍പ്പാദനം കുറയ്ക്കാന്‍ തീരുമാനിച്ചു. റഷ്യയുമായി ചര്‍ച്ച നടത്തി. എല്ലാവരും ഉല്‍പ്പാദനം കുറയ്ക്കാന്‍ തയ്യാറാകണമെന്ന് സൗദി ഉപാധിവച്ചു. മിക്ക രാജ്യങ്ങളും അംഗീകരിച്ചു. എന്നാല്‍ മെക്‌സിക്കോ പറ്റില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. എങ്കിലും സൗദി കരാറിന് തയ്യാറായി. മെയ്, ജൂണ്‍ മാസങ്ങളില്‍ ദിവസവും ഒരു കോടി ബാരല്‍ എണ്ണ ഉല്‍പ്പാദനം കുറയ്ക്കാനാണ് ധാരണ.
സൗദിയില്‍ കര്‍ഫ്യൂ അനിശ്ചിതകാലത്തേക്ക് നീട്ടി; വിമാന സര്‍വീസ് വൈകും, വിവരങ്ങള്‍ ഇങ്ങനെ