Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയുടെ വിദേശനയം ഗംഭീരം; സ്വന്തം കസേരയില്‍ അനിശ്ചിതത്വം തുടരവേ ഇന്ത്യയെ പുകഴ്ത്തി ഇമ്രാന്‍ ഖാന്‍

ലാഹോര്‍: ഇന്ത്യയേയും കേന്ദ്രസര്‍ക്കാരിനേയും പ്രശംസിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇന്ത്യയുടെ വിദേശനയം സ്വതന്ത്രവും ജനങ്ങളുടെ ഉന്നമനത്തിന് വേണ്ടിയുമാണെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു. താന്‍ ഇന്ത്യയെ സല്യൂട്ട് ചെയ്യുന്നെന്നും ഇന്ത്യ എല്ലായ്‌പ്പോഴും ഒരു സ്വതന്ത്ര വിദേശനയം നിലനിര്‍ത്തുന്നുവെന്നും ഇമ്രാന്‍ ഖാന്‍ പറയുന്ന ഒരു വീഡിയോ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇന്ത്യ ക്വാഡ് സഖ്യത്തില്‍ അംഗമാണ്, അമേരിക്കയും അതിന്റെ ഒരു അംഗമാണ്. എന്നാല്‍ ഇന്ത്യ ഇപ്പോഴും സ്വയം നിഷ്പക്ഷത പുലര്‍ത്തുന്നു.

ഉപരോധം നേരിടുന്ന റഷ്യയില്‍ നിന്നാണ് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നത്. കാരണം, ഇന്ത്യയുടെ വിദേശനയം ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാണ് എന്ന് ഇമ്രാന്‍ ഖാന്‍ പറയുന്നു. ഖൈബര്‍ - പഖ്തൂണ്‍ഖ്വ പ്രവിശ്യയില്‍ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു ഇമ്രാന്‍ ഖാന്‍. തന്റെ വിദേശ നയം പാകിസ്ഥാനിലെ ജനങ്ങള്‍ക്ക് അനുകൂലമാകുമെന്നും ഇമ്രാന്‍ ഖാന്‍ തന്റെ അനുയായികളോടായി പറഞ്ഞു. ഞാന്‍ ആരുടെയും മുന്നില്‍ തലകുനിച്ചിട്ടില്ല, എന്റെ രാജ്യത്തെയും തലകുനിക്കാന്‍ അനുവദിക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1

പാര്‍ലമെന്റില്‍ തനിക്കെതിരായ അവിശ്വാസ വോട്ടിന് മുന്നോടിയായി പൊതുജന പിന്തുണ ശേഖരിക്കുകയാണ് ഇമ്രാന്‍ ഖാന്‍. പൊതുവെ പൊതു റാലികളില്‍ വിദേശബന്ധങ്ങളുമായി ബന്ധപ്പെട്ട സങ്കീര്‍ണ്ണമായ കാര്യങ്ങള്‍ പരസ്യമായി ചര്‍ച്ച ചെയ്യാത്ത ആളാണ് ഇമ്രാന്‍ ഖാന്‍. റഷ്യ - യുക്രെയ്ന്‍ യുദ്ധത്തില്‍ റഷ്യയ്ക്കെതിരെ പാകിസ്ഥാന്റെ പിന്തുണ തേടുന്ന യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികളോട് ''തീര്‍ത്തും വേണ്ട'' എന്ന് പറഞ്ഞതായും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. യൂറോപ്യന്‍ യൂണിയന്റെ അഭ്യര്‍ത്ഥന പാലിച്ചാല്‍ പാകിസ്ഥാന് ഒന്നും നേടാനാകില്ലെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

2

അഫ്ഗാനിസ്ഥാനിലെ ഭീകരതയ്ക്കെതിരായ അമേരിക്കയുടെ യുദ്ധത്തിന്റെ ഭാഗമായി ഞങ്ങള്‍ മാറി, 80,000 ആളുകളെയും 100 ബില്യണ്‍ ഡോളറും നഷ്ടപ്പെട്ടു,' അദ്ദേഹം പറഞ്ഞു. അവിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി ഭരണകക്ഷിയിലെ നിരവധി എം പിമാര്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രിക്കുള്ള പിന്തുണ പിന്‍വലിച്ചതിനാല്‍ അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെടുമെന്ന ഭീഷണി നേരിടുന്നതിനിടെയാണ് ഇമ്രാന്‍ ഖാന്റെ പരാമര്‍ശം. പാകിസ്ഥാന്‍ മുസ്ലീം ലീഗ്-നവാസ് (പി എം എല്‍ - എന്‍), പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പി പി പി) എന്നീ രണ്ട് പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നുള്ള നൂറോളം എം പിമാര്‍ മാര്‍ച്ച് 8 ന് നാഷണല്‍ അസംബ്ലി സെക്രട്ടേറിയറ്റിന് മുന്നില്‍ അവിശ്വാസ പ്രമേയം സമര്‍പ്പിച്ചു.

3

ഇമ്രാന്‍ ഖാന്റെ നേതൃത്വത്തിലുള്ള ഇ-ഇന്‍സാഫ് (പി ടി ഐ) സര്‍ക്കാരാണ് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്കും പണപ്പെരുപ്പം ക്രമാതീതമായി ഉയരുന്നതിനും ഉത്തരവാദികള്‍ എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ഈ നീക്കത്തിനായുള്ള ദേശീയ അസംബ്ലി സമ്മേളനം മാര്‍ച്ച് 21 ന് ചേരുമെന്നും വോട്ടെടുപ്പ് മാര്‍ച്ച് 25 ന് നടക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇമ്രാന്‍ ഖാന്‍ തന്റെ അനുയായികളോട് വിശ്വാസം അര്‍പ്പിക്കാനും ''തന്ത്രങ്ങളെയും വഞ്ചകരെയും'' കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും പറഞ്ഞ് ആത്മവിശ്വാസം നല്‍കുന്നുണ്ട്. എന്റെ പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും ഒരു സന്ദേശം: നമ്മുടെ രാജ്യത്തെ വഞ്ചകരും രാജ്യദ്രോഹികളും ഒരു കെണിയില്‍ വീഴുകയാണ് എന്നാണ് അദ്ദേഹം കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തത്.

4

അതിനിടെ സൈന്യം ഇമ്രാന്‍ ഖാനോട് അധികാരം ഒഴിയണമെന്ന് ആവശ്യപ്പെട്ടതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. 2023 ലാണ് പാകിസ്ഥാനില്‍ പൊതു തെരഞ്ഞെടുപ്പ് നടക്കേണ്ടത്. 342 അംഗ ദേശീയ അസംബ്ലിയില്‍ ഇമ്രാന്‍ ഖാനെ പുറത്താക്കാന്‍ പ്രതിപക്ഷത്തിന് 272 വോട്ടുകളാണ് ആവശ്യം. പി ടി ഐക്ക് സഭയില്‍ 155 അംഗങ്ങളുണ്ട്, സര്‍ക്കാരില്‍ തുടരാന്‍ കുറഞ്ഞത് 172 എം പിമാരെങ്കിലും വേണം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+